അവഗണനയുടെ നടുവിൽ ആറ്റിങ്ങൽ നഗരസഭാ മാർക്കറ്റ്
Mail This Article
ആറ്റിങ്ങൽ∙ അവഗണനയുടെ പര്യായമായി കച്ചേരി ജംക്‌ഷനിലെ ആറ്റിങ്ങൽ നഗരസഭ മാർക്കറ്റ് മാറിയിട്ട് വർഷങ്ങൾ പിന്നിടുന്നു. പൊതു മാർക്കറ്റിന്റെ നവീകരണത്തിനായി വൻ പദ്ധതികൾ ആവിഷ്കരിക്കുമെന്ന് വാഗ്ദാനങ്ങളുണ്ടായിരുന്നെങ്കിലും എല്ലാം ജല രേഖകൾ മാത്രമായിരുന്നു. മുൻപ് ദൂര സ്ഥലങ്ങളിൽ നിന്നടക്കം നൂറ് കണക്കിനാളുകൾ ദിനം പ്രതി വന്നിരുന്ന ചന്തയിൽ ഇന്ന് ആർക്കും പ്രവേശിക്കാനാകാത്ത സാഹചര്യമാണ്.
ആറ്റിങ്ങലിലെ സ്വകാര്യ മാർക്കറ്റ് പ്രബലമായതോടെയാണ് കച്ചേരി ജംക്‌ഷനിലെ പൊതുമാർക്കറ്റിലേക്ക് ആൾക്കാരുടെ വരവ് കുറഞ്ഞത്. മത്സ്യ വിൽപനക്കായി ലക്ഷങ്ങൾ ചെലവിട്ട് നിർമിച്ച മത്സ്യ സ്റ്റാൾ തെരുവ് നായ്ക്കളുടെ വിഹാര കേന്ദ്രമായി മാറിയിട്ട് മാസങ്ങളായി . ഇരുപതോളം തെരുവ് നായ്ക്കളാണ് ഏത് സമയവും മത്സ്യ സ്റ്റാളിനുള്ളിൽ ചുറ്റിതിരിയുന്നത്. സ്വകാര്യ വ്യക്തികൾ വാഹനം പാർക്ക് ചെയ്യുന്നതിനുള്ള ഇടമായും മത്സ്യ സ്റ്റാൾ മാറിയിട്ടും അധികൃതർ അനങ്ങാപ്പാറ നയത്തിലാണ്.
പത്ത് വർഷം മുൻപ് പന്ത്രണ്ട് ലക്ഷത്തോളം രൂപ മുടക്കിയാണ് മത്സ്യ സ്റ്റാൾ നിർമിച്ചത്. . മത്സ്യ സ്റ്റാൾ നിർമാണം കഴിഞ്ഞ് മൂന്നു മാസത്തോളം മാത്രമാണ് പ്രവർത്തിച്ചതെന്ന് നാട്ടുകാർ പറയുന്നു. ഉപയോഗ ശൂന്യമായി കിടന്ന മത്സ്യ സ്റ്റാളിൽ മാംസ വിൽപനക്കാർ കശാപ്പിനായി എത്തിക്കുന്ന കന്നുകാലികളെ കെട്ടുന്നയിടമായി മാറിയത് വിവാദമായിരുന്നു. നിർമാണത്തിലെ അപാകതയെ തുടർന്നാണ് മത്സ്യ വിൽപനക്കാർ സ്റ്റാൾ ഉപയോഗിക്കാതിരുന്നത്. വഴിയോര കച്ചവടവും അനധികൃത ചന്തകളും പെരുകിയതാണ് പൊതു മാർക്കറ്റിലേക്ക് ആൾക്കാരും , കച്ചവടക്കാരും എത്താത്തതിന് പ്രധാന കാരണമായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. വഴിയോര കച്ചവടങ്ങൾക്ക് തടയിടാൻ നഗരസഭ നടത്തിയ ശ്രമങ്ങൾ ഭാഗികമായി മാത്രമാണ് വിജയം കണ്ടത്.