തെരുവുവിളക്കുകൾ ഇല്ല: വർക്കല ബീച്ച് ഇരുട്ടിൽ
Mail This Article
വർക്കല∙ പാപനാശത്തും ഹെലിപ്പാഡിലേക്കുമുള്ള വീഥികൾ ഇരുട്ടിലായിട്ട് മാസങ്ങൾ പിന്നിടുന്നതായി പരാതി. പാപനാശം തീരത്തേക്കു തയാറാക്കിയ പ്രത്യേക പാതയും അതോടനുബന്ധിച്ചു സ്ഥാപിച്ച തെരുവ് വിളക്കുകൾക്കും കോടികളാണ് ടൂറിസം വകുപ്പ് ചെലവാക്കിയത്. ഏകദേശം ആറു വർഷം മുൻപ് വർക്കല ക്ഷേത്രക്കുളം പരിസരത്തെ ആൽത്തറമൂട് ജംക്‌ഷൻ മുതൽ പാപനാശം തീരം വരെയാണ് റോഡും അനുബന്ധമായി നടപ്പാതയും കൂടാതെ പരിസരമാകെ പ്രകാശപൂരിതമാക്കാൻ ലൈറ്റ് തൂണുകൾ സ്ഥാപിച്ചത്. വിദേശ രാജ്യങ്ങളിലെ മാതൃകയിൽ നമ്മുടെ ബീച്ചിന്റെ മനോഹാരിത വർധിപ്പിക്കുന്ന തരത്തിലാണ് അന്നു നിർമാണം ആസൂത്രണം ചെയ്തത്. എന്നാൽ നാനൂറു മീറ്റർ നീളത്തിലുള്ള റോഡിലെ എല്ലാ വൈദ്യുത്തൂണുകളിലെ ലൈറ്റുകൾ നശിച്ചു.
മിക്ക തൂണിലും ബൾബുകൾ കാണാനില്ല. ബീച്ചിലേക്ക് യാത്രക്കാർ ഇരുട്ടിലൂടെയാണ് എത്തിച്ചേരുന്നത്. കടകളിൽ നിന്നുള്ള വെളിച്ചമാണ് റോഡിലേക്കു പകരുന്നത്. തീരത്ത് സ്ഥാപിച്ച കൂറ്റൻ ഹൈമാസ്റ്റ് വിളക്കും അടിക്കടി അണയുന്നതിനാൽ റിപ്പയർ ചെയ്യാൻ ദിവസങ്ങൾ വേണ്ടിവരുന്ന സ്ഥിതിയുണ്ട്. ഹെലിപ്പാഡ് ഭാഗത്തേക്കും നീളുന്ന വഴികൾ രാത്രി സമയത്ത് സുരക്ഷിതമല്ല. സഞ്ചാരികളുടെ രൂപത്തിൽ എത്തുന്ന ചിലർ ക്ഷേത്രക്കുളം പരിസരം, കടൽത്തീരം ഭാഗങ്ങളിൽ മദ്യക്കുപ്പികൾ വലിച്ചെറിയുന്ന പ്രവണതയുമുണ്ട്.