ADVERTISEMENT

തിരുവനന്തപുരം∙ ഷെയർ ട്രേഡിങ്ങിലൂടെ കോടികൾ ലാഭം കൊയ്യാമെന്നു വിശ്വസിപ്പിച്ച് വീണ്ടും ഓൺലൈൻ തട്ടിപ്പ്. നഗരത്തിൽ നാലു പേരിൽ നിന്നായി 1.90 കോടി രൂപ തട്ടിയെടുത്തു. ശ്രീകാര്യം പാങ്ങപ്പാറയിൽ താമസിക്കുന്ന കന്യാകുമാരി സ്വദേശിയായ 49കാരന് 1.44 കോടി രൂപയാണ് ഒറ്റയടിക്കു നഷ്ടമായത്. ടാറ്റ ഇൻവെസ്റ്റ്മെന്റ് ക്ലബ്, ഷെയർ ബൂസ്റ്റ് എന്നീ പേരുകളിലുള്ള വാട്സാപ് ഗ്രൂപ്പുകളിൽ അംഗമാക്കിയും മൊബൈൽ ഫോണിൽ പ്രത്യേക ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിപ്പിച്ചും ട്രേഡിങ്ങിന്റെ പേരിൽ പണം തട്ടുകയായിരുന്നു.

സ്റ്റോക് വാൻഗാർഡ് എന്ന വാട്സാപ് ഗ്രൂപ്പ് വഴിയാണ് ശ്രീകാര്യം മാങ്കുഴി സ്വദേശി 48കാരന‌ിൽ നിന്നു 17 ലക്ഷവും മണക്കാട് കല്ലാട്ടുമുക്ക് സ്വദേശിയിൽ നിന്നു 27 ലക്ഷവും തട്ടിയെടുത്തത്. ശ്രീകാര്യം ഗാന്ധിപുരത്ത് വാടകയ്ക്കു താമസിക്കുന്ന അരുവിക്കര സ്വദേശിയായ 47കാരന് 2 ലക്ഷം രൂപയും നഷ്ടമായി. പണം സമ്പാദിക്കാനുള്ള മാർഗം വാഗ്ദാനം ചെയ്ത് ഓൺലൈൻ പരസ്യം നൽകിയാണ് ആളുകളെ കെണിയിൽ വീഴ്ത്തുന്നത്. ഇത്തരം വ്യാജ വെബ്സൈറ്റ് ലിങ്കുകളിൽ ക്ലിക്ക് ചെയ്യുമ്പോൾ റജിസ്ട്രേഷൻ നടത്താനായിരിക്കും ആവശ്യപ്പെടുന്നത്. പിന്നീട് വാട്സാപ്, ടെലിഗ്രാം ഗ്രൂപ്പുകളിലേക്കു ചേർക്കുകയും ചെയ്യും. ഒരു ആപ് ഇൻസ്റ്റാൾ ചെയ്ത് അതിലേക്ക് 500 മുതൽ 5000 രൂപ വരെ നിക്ഷേപിക്കാൻ പറയും. ഇതിന്റെ ഇരട്ടി പ്രതിഫലം നൽകും.

പിന്നീട് ലക്ഷങ്ങൾ ഇട്ടപ്പോൾ നാലിരട്ടി ലാഭം കിട്ടിയതായി കാണിച്ച് ഗ്രൂപ്പിലുള്ള തട്ടിപ്പ് സംഘത്തിലെ അംഗങ്ങൾ തന്നെ സന്ദേശം പങ്കുവയ്ക്കും. ഇത് വിശ്വസിച്ചാണ് പലരും വൻ തുക അയയ്ക്കുന്നത്. ആപ്പിൽ തുക ഇരട്ടി ആയെന്ന് കാണിക്കുമെങ്കിലും പണം പിൻവലിക്കാൻ കഴിയില്ല. പണം പിൻവലിക്കണമെങ്കിൽ മറ്റൊരു അക്കൗണ്ടിലേക്ക് നികുതി ആവശ്യങ്ങൾക്കായി പണം നിക്ഷേപിക്കാൻ ആവശ്യപ്പെടും. ഇതു വിശ്വസിച്ച് അവർ പറയുന്ന അക്കൗണ്ടിലേക്ക് പണം അയച്ചു കൊടുക്കുന്നതോടെ മുഴുവൻ തുകയും നഷ്ടമാകും. 4 പേരുടെയും പരാതികളിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com