ആറ്റിങ്ങൽ കച്ചേരി ജംക്ഷനു സമീപം നടപ്പാത തകർന്നിട്ട് മാസങ്ങൾ
Mail This Article
ആറ്റിങ്ങൽ∙ മൂന്നുമുക്ക് – പൂവമ്പാറ ദേശീയപാത നാലുവരിപ്പാതയാക്കിയതിന്റെ ഭാഗമായി മൂന്ന് വർഷം മുൻപ് നിർമിച്ച നടപ്പാതയുടെ പല ഭാഗവും തകർന്നുകിടക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ. ആറ്റിങ്ങൽ പട്ടണത്തിലെ ഗതാഗത കുരുക്ക് കുറയ്ക്കുന്നതിനായിട്ടാണ് പത്തൊമ്പത് കോടിയോളം രൂപ ചെലവിട്ട് മൂന്ന് കിലോമീറ്ററോളം ദൈർഘ്യത്തിൽ നാലുവരിപ്പാത നിർമിച്ചത്. രാജ്യാന്തര നിലവാരത്തിൽ നവീകരിച്ച ദേശീയപാതയുടെ നിർമാണത്തിന്റെ ആദ്യഘട്ടം മുതൽ വിവാദങ്ങൾ ഉർന്നിരുന്നു.
അന്നത്തെ പൊതുമരാമത്ത് മന്ത്രിയായിരുന്ന ജി. സുധാകരൻ ദേശീയപാത കുഴിച്ച് പുതിയ പാത നിർമിക്കുന്നത് തടഞ്ഞിരുന്നു. നവീകരണം പൂർത്തിയായി ദിവസങ്ങൾക്കുള്ളിൽ തന്നെ പൈപ്പ് ലൈനുകൾ പൊട്ടുകയും ദേശീയപാതയിൽ ടാർ ഇളകി മാറി വൻ കുഴികൾ രൂപപ്പെടുകയും ചെയ്തിരുന്നു. പാതയുടെ ഇരുവശവും നിർമിച്ച ഓടയ്ക്ക് മുകളിൽ ഇന്റർ ലോക്ക് പാകിയാണ് നടപ്പാത നിർമിച്ചത്. നടപ്പാതയിൽ പലയിടത്തും ഇന്റർ ലോക്കുകൾ ഇളകി മാറി. പലയിടത്തും ഓടയ്ക്ക് മുകളിലെ സ്ലാബുകളും തകർന്നിട്ടുണ്ട്.എന്നാൽ അധികൃതർ നിഷ്ക്രിയ നിലപാടിലാണെന്നാണ് ആക്ഷേപം.