പെരുങ്ങുഴി റെയിൽവേ സ്റ്റേഷന് അവഗണന
Mail This Article
ചിറയിൻകീഴ്∙ പെരുങ്ങുഴി റെയിൽവേ സ്റ്റേഷനെ റെയിൽവേ അധികൃതർ കൈയ്യൊഴിഞ്ഞ നിലയിൽ. പെരുങ്ങുഴി റെയിൽവേ സ്റ്റേഷനിൽ നടന്നുവന്ന പ്രവർത്തനങ്ങൾ പാതിവഴിയിൽ നിർത്തിവച്ചിരിക്കുകയാണ്. ഇതിനു പിന്നിൽ സ്റ്റേഷൻ നിർത്തലാക്കാനുള്ള നീക്കമാണെന്ന പ്രചാരണം വ്യാപകമാണ്. കൊവിഡ് കാലത്തു താൽക്കാലികമായി റദ്ദു ചെയ്ത പാസഞ്ചർ ട്രെയിനുകളുടെ അടക്കം സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി സന്നദ്ധസംഘടനകളും നാട്ടുകാരും രംഗത്ത്.
മൂന്നുവർഷം മുൻപാണു റെയിൽവേ പ്ലാറ്റ്ഫോം അടക്കം നവീകരിച്ചത്. ഇരു പ്ലാറ്റ്ഫോമുകളുടേയും നീളവും ഉയരവും കൂട്ടുകയും രണ്ടാം പ്ലാറ്റ്ഫോമിൽ യാത്രികർക്കായി വെയിറ്റിങ് ഷെഡ് സ്ഥപിക്കുകയും ചെയ്തു. എന്നാൽ കേവലം പത്തുപേർക്കു കഷ്ടിച്ചു കയറിനിൽക്കാൻ പാകത്തിലുള്ള ഷെഡാണു നിർമിച്ചത്. ഇത് യാത്രികർക്കു വിനയായി . പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിച്ചു ഫുട് ഓവർബ്രിജ് നിർമിക്കാനുള്ള തീരുമാനവും സ്റ്റേഷനിൽ യാത്രികർക്കായി ശുചിമുറിയും കുടിവെള്ള ടാപ്പുകളും സ്ഥാപിക്കാനുള്ള പദ്ധതിയും അവസാനഘട്ടത്തിൽ മാറ്റിവച്ചു. അഴൂർ, കിഴുവിലം,ചിറയിൻകീഴ്,മംഗലപുരം, കഠിനംകുളം ഗ്രാമ പഞ്ചായത്തുകളിലെ ജനങ്ങൾക്കു ദീർഘദൂരയാത്ര പ്രദാനം ചെയ്തുവന്നിരുന്ന സ്റ്റേഷൻ കൂടിയാണിത്.