ആക്കുളം കണ്ണാടിപ്പാലം: പൊട്ടിയ കണ്ണാടിപ്പാളി മാറ്റിസ്ഥാപിച്ചു; വിദഗ്ധ അന്വേഷണത്തിന് ഫൊറൻസിക് സംഘം
Mail This Article
തിരുവനന്തപുരം ∙ ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ ഗ്ലാസ് ബ്രിജിൽ പൊട്ടൽ കണ്ടെത്തിയതു സംബന്ധിച്ച കേസിൽ പൊലീസ് വിദഗ്ധ സഹായം തേടുന്നു. പാലത്തിൽ ഫൊറൻസിക് സംഘം പരിശോധന നടത്തി. പാലത്തിലെ പൊട്ടിയ കണ്ണാടിപ്പാളി ഇന്നലെ മാറ്റിസ്ഥാപിച്ചു. നിർമിച്ച കമ്പനിയിലെ എൻജിനീയർമാരും സാങ്കേതികവിദഗ്ധരും ചേർന്ന് പൊലീസിന്റെയും ഫൊറൻസിക് വിദഗ്ധരുടെയും സാന്നിധ്യത്തിലാണ് ഇതു മാറ്റിസ്ഥാപിച്ചത്.
പാലത്തിലെ മൂന്നുപാളികളായുള്ള 36 മില്ലിമീറ്റർ കനമുള്ള കണ്ണാടിയുടെ അടിയിലെ പാളിയിലാണു പൊട്ടൽ. ഓരോ കണ്ണാടിക്കും ഒരു ടൺ ഭാരം വരും. ആഗോള അംഗീകാരമുള്ള കമ്പനിയിൽ നിന്നാണു കണ്ണാടി വാങ്ങിയത് എന്നു പറയുന്നു. ഫൊറൻസിക് റിപ്പോർട്ട് ലഭിച്ച ശേഷം അന്വേഷണം ഏതു രീതിയിൽ വേണമെന്നു തീരുമാനിക്കുമെന്നു ശ്രീകാര്യം പൊലീസ് വ്യക്തമാക്കി.
52 മീറ്റർ നീളമുള്ള പാലം 75 അടി ഉയരത്തിലാണ്. ഇത്തരം പാലത്തിന്റെ അടിയിലെ പാളിയിൽ കേടുവരുത്തുക എളുപ്പമല്ലെന്ന നിഗമനത്തിലാണ് പൊലീസ് ശാസ്ത്രീയ അന്വേഷണത്തിലേക്കു നീങ്ങിയത്. ആക്കുളത്തെ സാഹസിക വിനോദ പാർക്കിന്റെ പരിപാലനച്ചുമതലയുള്ള വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് ഒൻട്രപ്രണർ കോഓപ്പറേറ്റീവ് സൊസൈറ്റി (വൈബ്കോസ്) നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു പൊലീസ് കേസ്.
ഇവിടെയുള്ള സിസിടിവി ക്യാമറകൾ പരിശോധിക്കണമെന്ന് ആവശ്യം ഉയർന്നെങ്കിലും എന്നാണു പൊട്ടൽ കണ്ടതെന്ന കാര്യത്തിൽ വ്യക്തതയില്ലാത്തതിനാൽ ഇത് എത്ര കണ്ട് ഫലപ്രദമാകുമെന്ന സംശയം അന്വേഷണ സംഘത്തിനുണ്ട്. എങ്കിലും സംശയമുള്ള ജീവനക്കാരെയും ഉദ്യോഗസ്ഥരെയും വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും.
1.2 കോടി രൂപ ചെലവു വരുന്ന പാലം സ്വകാര്യ മുതൽമുടക്കിലാണു നിർമിക്കുന്നത്. എന്നാൽ, നിർമാണ ഏജൻസിയുടെ വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം പോലും നൽകാൻ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡിടിപിസി) തയാറായിട്ടില്ലെന്നു പരാതിയുണ്ട്. വർക്കല ഫ്ലോട്ടിങ് ബ്രിജിലെ അപകടത്തെ തുടർന്നാണ് ആക്കുളത്തെ ഗ്ലാസ് ബ്രിജിന്റെ ഉദ്ഘാടനം നീട്ടിവച്ചത്.
ഉദ്യോഗസ്ഥർക്ക് പങ്കെന്ന് വി.കെ.പ്രശാന്ത് എംഎൽഎ
സംഭവത്തിൽ ഇവിടെയുള്ള ഉദ്യോഗസ്ഥരിൽ ചിലർക്ക് പങ്കുള്ളതായി സംശയിക്കുന്നതായി ‘വൈബ്കോസ്’ ഡയറക്ടർ കൂടിയായ വി.കെ.പ്രശാന്ത് എംഎൽഎ ആരോപിച്ചു. 12 എംഎം കനത്തിലുള്ള 3 കണ്ണാടികളാണു പാലത്തിൽ സ്ഥാപിക്കുന്നത്. ഇവ സാധാരണ പൊട്ടില്ല. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി – കാലിക്കറ്റ് (എൻഐടി– സി), അഡ്വൈഞ്ചർ ടൂറിസം പ്രമോഷൻ കമ്മിറ്റി എന്നിവയുടെ പരിശോധന പൂർത്തിയായതാണ്. മൂർച്ചയേറിയ എന്തോ ഉപയോഗിച്ച് മനഃപൂർവം നശിപ്പിക്കാൻ ശ്രമിച്ചതായാണ് മനസിലാക്കുന്നത്. അടുത്ത മാസം ആദ്യവാരം തന്നെ കേരളത്തിലെ ഏറ്റവും വലിയ കണ്ണാടിപ്പാലം ഉദ്ഘാടനത്തിനു സജ്ജമാകുമെന്നും എംഎൽഎ പറഞ്ഞു.