സ്കൂട്ടർ യാത്രികയെ ആക്രമിച്ച് മാല കവർച്ച: പ്രധാനപ്രതി പിടിയിൽ
Mail This Article
പാറശാല ∙ സ്കൂട്ടർ യാത്രക്കാരിയെ ആക്രമിച്ച് ആറര പവന്റെ മാല കവർന്ന കേസിലെ പ്രധാന പ്രതി പിടിയിൽ. കൊല്ലം ചിതറ തടത്തരികത്ത് വീട്ടിൽ മുഹമ്മദ്ഷാൻ (23) ആണ് പിടിയിലായത്. കഴിഞ്ഞ മാർച്ച് 18ന് രാവിലെ 11ന് പ്ലാമൂട്ടുക്കട ജംക്ഷനു സമീപം വിരാലി സ്വദേശി ലിജിദാസിന്റെ മാലയാണ് ബൈക്കിൽ എത്തിയ മുഹമ്മദ്ഷാൻ പൊട്ടിച്ചത്. സ്കൂട്ടർ റോഡ് വശത്ത് ഒതുക്കുന്ന സമയം പെരുമാതുറ സ്വദേശി അബിൻ ഒാടിച്ചിരുന്ന ബൈക്കിൽ എത്തിയ മുഹമ്മദ്ഷാൻ മാല പൊട്ടിക്കാൻ ശ്രമിച്ചു. മോഷണം തടഞ്ഞപ്പോൾ ബലമായി മാല പൊട്ടിക്കുകയും ലിജിദാസിനെ മതിലിലേക്കു തള്ളി വീഴ്ത്തുകയും ചെയ്തു.
സംഭവ ദിവസം കരമനയിലും സമാന രീതിയിൽ മോഷണശ്രമം നടന്നു. അന്വേഷണത്തിൽ കഴിഞ്ഞ മാസം 3ന് അബിനെ പിടികൂടി. ഒളിവിൽ പോയ മുഹമ്മദ്ഷാൻ ചെന്നൈ, ഇടുക്കി എന്നിവിടങ്ങളിൽ തങ്ങിയ ശേഷം രണ്ടു ദിവസം മുൻപ് നാട്ടിൽ തിരിച്ചെത്തി കൊട്ടാരക്കരയിൽ നിന്ന് ബൈക്ക് മോഷ്ടിച്ചു. ബൈക്ക് കേസിൽ ഷാഡോ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കല്ലറയിൽ നിന്ന് പ്രതിയെ പിടികൂടിയത്.
ഷാഡോ പൊലീസ് പ്രതിയെ പൊഴിയൂർ പൊലീസിനു കൈമാറി. ഒളിവിൽ കഴിഞ്ഞ സമയത്ത് തമിഴ്നാട്ടിൽ ഒട്ടേറെ കവർച്ചകൾ നടത്തിയതായി പ്രതി സമ്മതിച്ചു. മാല നഷ്ടപ്പെട്ട ലിജി ഹൃദയഭേദകമായി കരയുന്ന ഫോട്ടോ മാധ്യമങ്ങളിൽ കണ്ട് വ്യവസായിയായ ബോബി ചെമ്മണ്ണൂർ അതേ തൂക്കത്തിലുള്ള സ്വർണമാല നൽകിയിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു. കവർച്ച നടന്ന പ്ലാമൂട്ടുക്കട റോഡിൽ ഇന്നലെ ഉച്ചയോടെ പൊഴിയൂർ പൊലീസ് തെളിവെടുപ്പ് നടത്തി. കവർച്ചയ്ക്കു ഇരയായ ലിജിദാസ് സ്ഥലത്തെത്തി പ്രതിയെ തിരിച്ചറിഞ്ഞു.