കല്ലിടുക്ക്– പീച്ചി ഡാം റോഡ് നിർമാണം നിലച്ചു; യാത്രാദുരിതം രൂക്ഷം
Mail This Article
പട്ടിക്കാട് ∙ പ്രധാൻ മന്ത്രി ഗ്രാമീണ സഡക് യോജന പ്രകാരമുള്ള കല്ലിടുക്ക്– തെക്കുംപാടം–മൈലാട്ടുംപാറ– പീച്ചി ഡാം റോഡ് നിർമാണം നിലച്ചു. പണി നിലച്ച റോഡിൽ കലുങ്കു നിർമാണത്തിനായെടുത്ത കുഴികൾ നാട്ടുകാർക്കു ദുരിതമായി. മൈലാട്ടുംപാറ വരെ പോയിരുന്ന ബസുകൾ നിലവിൽ തെക്കുംപാടം വരെ മാത്രമേ പോകുന്നുള്ളൂ. ഇതുകാരണം മൈലാട്ടുംപാറയിലേക്കുള്ളവർ 2 കിലോമീറ്ററിലധികം നടക്കേണ്ട അവസ്ഥയാണ്. മഴയ്ക്കുമുൻപു റോഡ് നിർമാണം പൂർത്തിയാക്കിയില്ലങ്കിൽ വെള്ളക്കെട്ടു രൂക്ഷമാകും.
നിർമാണത്തിൽ ക്രമക്കേട് ആരോപിച്ചു പഞ്ചായത്ത് അംഗം നൽകിയ പരാതിയെത്തുടർന്നാണു പണികൾ നിർത്തിയത്. മാനദണ്ഡങ്ങൾ പാലിക്കാതെ അഴുക്കുചാലിന്റെ കോൺക്രീറ്റ് നടത്തിയതു ചോദ്യംചെയ്തുള്ള പരാതിയാണു നൽകിയതെന്നു പഞ്ചായത്ത് അംഗം എം.ജെ. അനീഷ് പറഞ്ഞു.കുടിവെള്ള പൈപ് ലൈൻ സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 6.5 കിലോമീറ്റർ റോഡിനായി 7 കോടി രൂപയാണ് അനുവദിച്ചത്.ഡാം റോഡിന്റെ നിർമാണം പുനരാരംഭിക്കാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു ടി.എൻ. പ്രതാപൻ എംപി എക്സിക്യൂട്ടീവ് എൻജിനീയർക്കു കത്തയച്ചു.