ചിറയ്ക്കൽ ഗുഹ സർവേയ്ക്ക് ഉദ്യോഗസ്ഥരെത്തി; പരാതിയുമായി നാട്ടുകാർ
Mail This Article
കാട്ടകാമ്പാൽ∙ നൂറ്റാണ്ടുകൾ പഴക്കമുള്ള ചിറയ്ക്കൽ ഗുഹ പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ചു. കേന്ദ്ര പുരാവസ്തു വകുപ്പിന് കീഴിലുള്ള ഗുഹയുടെ സർവേ നടത്താനാണ് ഉദ്യോഗസ്ഥർ എത്തിയത്. ഗുഹയ്ക്ക് ചുറ്റുമുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് കർശന നിയന്ത്രണം മൂലം സമീപവാസികൾ വലയുന്നത് നാട്ടുകാർ ഉദ്യോഗസ്ഥരെ ബോധിപ്പിച്ചു. ചീഫ് ആർക്കിടെക്ടുമാരായ റീത്തു തോമസ്, സ്വാതി സുബ്രഹ്മണ്യൻ, പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥൻ സജീഷ് അവിൽതൊടി, റഫീഖ് എന്നിവരാണ് ഗുഹ സന്ദർശിച്ചത്. സമീപപ്രദേശങ്ങളിലെ വിവിധ പുരാവസ്തു കേന്ദ്രങ്ങളും സംഘം സന്ദർശിച്ചു. ചിറയ്ക്കൽ ഗുഹയുടെ 100 മീറ്റർ ചുറ്റളവിൽ നിർമാണ പ്രവർത്തനങ്ങൾക്ക് കർശന വിലക്കുണ്ട്.
ഇതുമൂലം വീടുകളിലെ നിർമാണ പ്രവർത്തനങ്ങൾ പോലും നടത്താനാവാതെ സമീപവാസികൾ വർഷങ്ങളായി ബുദ്ധിമുട്ടുകയാണ്. സ്വന്തം സ്ഥലത്ത് കുഴിയെടുക്കാനോ, വീടിന്റെ അറ്റകുറ്റപ്പണിക്കോ കഴിയാതെ വലയുകയാണ്. എന്നാൽ റോഡുപണിയ്ക്കും ജല അതോറിറ്റിയുടെ പൈപ്പിടുന്നതിനും കുഴിയെടുത്ത് സ്വകാര്യ കമ്പനികളുടെ കേബിളുകൾ ഇടുന്നതിനും ഈ നിയന്ത്രണങ്ങൾ പ്രശ്നമാകുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. പഞ്ചായത്തംഗം എം.എ.അബ്ദുൽ റഷീദിന്റെ നേതൃത്വത്തിൽ നാട്ടുകാർ ഒപ്പിട്ട നിവേദനം ഉദ്യോഗസ്ഥർക്ക് നൽകി. ഗുഹയ്ക്ക് കേടുപാടുകൾ പറ്റാത്ത രീതിയിൽ സ്വന്തം സ്ഥലത്ത് നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.