വേനല്‍ പൊള്ളിക്കുന്നു; കുളിരു തേടി പുഴയിലേക്ക് ജനങ്ങളുടെ ഒഴുക്ക്
Mail This Article
മേലൂർ ∙ വേനലിൽ പൊള്ളുന്ന ജനം കുളിർ തേടി പുഴയിലെത്തുന്നു. കനത്ത ചൂടിൽ നിന്നു രക്ഷതേടി ദൂരദേശങ്ങളിൽ നിന്നു പൂലാനി കൊമ്പൻപാറ തടയണയിൽ കുളിക്കാൻ എത്തുന്നവരുടെ എണ്ണം കൂടുന്നു. നൂറുക്കണക്കിന് ആളുകളാണു പൂലാനിയിൽ പുഴയിൽ കുളിക്കാനെത്തുന്നത്. പുഴയിലേക്കിറങ്ങുന്ന ഭാഗത്ത് റോഡിന് ഇരുവശവും ഇരുചക്രവാഹനങ്ങളും കാറുകളും വൻതോതിൽ പാർക്ക് ചെയ്തിരിക്കുന്നതും കാണാം. ഞായറാഴ്ചകളിൽ തിരക്ക് ഏറും. സ്ത്രീകളും കുട്ടികളും അടക്കമുള്ളവരാണു പുഴയിൽ തടയണയ്ക്ക് മുകളിലും താഴെയുമായി കുളിക്കുന്നത്. രാത്രി 10 മണി വരെ തടയണയിൽ കുളിക്കാൻ ജനമെത്തുന്നു.
മേലൂർ-പരിയാരം പഞ്ചായത്തുകളെ ബന്ധിപ്പിച്ചാണ് തടയണ നിർമിച്ചിട്ടുള്ളത്. പുഴയുടെ ഇരുകരകളിലൂടെയും തടയണയിലേക്ക് ആളുകൾ ഒഴുകി എത്തുന്നു. രാത്രിയിൽ തടയണയുടെ ഭാഗത്തു വെളിച്ചമില്ലാത്തത് അപകടത്തിനു കാരണമാകും. പുഴയില്‍ പലവട്ടം പലരും ഒഴുക്കില്‍ പെട്ടിട്ടുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുണ്ടെങ്കിലും ആരും ചെവി കൊള്ളുന്നില്ലെന്നു പ്രദേശവാസികള്‍ പറയുന്നു.