ചേർപ്പിലെ മോഷണം: പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി
Mail This Article
ചേർപ്പ് ∙ മോഷണ കേസിൽ കഴിഞ്ഞ ശനിയാഴ്ച അറസ്റ്റിലായ കൊട്ടാരക്കര മേലില സ്വദേശി ഷെഫീഖ് മൻസിൽ സതീഷ് എന്ന റെഫീഖിനെ (43) കസ്റ്റഡിയിലെടുത്ത് ചേർപ്പിൽ മോഷണം നടന്ന സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. എഴുപതോളം മോഷണ കേസുകളിൽ പ്രതിയായ ഇയാൾ കഴിഞ്ഞ നവംബർ 15നാണ് തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് ജാമ്യത്തിലിറങ്ങിയത്.
ഇത്തവണ പിടിയിലായപ്പോൾ ഇടുക്കി ഉപ്പുതറ, ആലപ്പുഴ മണ്ണഞ്ചേരി, ഇരിങ്ങാലക്കുട, ചേർപ്പ്, അന്തിക്കാട്, നെടുപുഴ, കുന്നംകുളം, പൊന്നാനി, കാടാമ്പുഴ, കുറ്റിപ്പുറം സ്റ്റേഷൻ പരിധികളിൽ നടത്തിയ മുപ്പത്തേഴോളം മോഷണക്കേസുകൾ ഇയാൾ സമ്മതിച്ചിട്ടുണ്ട്. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെക്കുമെന്ന് പൊലീസ് അറിയിച്ചു. ചേർപ്പ് സ്വദേശിയായ സതീഷ് ചെറുപ്പത്തിൽ മാജിക് പഠിച്ച് അവതരിപ്പിക്കുവാൻ പോയിരുന്നു.
അക്കാലത്തെ രാത്രി സഞ്ചാരത്തിൽ ചില കളവു കേസുകളിൽപ്പെട്ട് ജയിലിലായിരുന്നു. ഇതിനു ശേഷം നാടുവിട്ട സതീഷ് കൊട്ടാംക്കരയിലെത്തി മതം മാറി വിവാഹം കഴിച്ചു. പിന്നീടും മോഷണം തുടർന്നു.ചേർപ്പിലെ കടകളിലും സിഎൻഎൻ സ്കൂളിലും മോഷണം നടത്തിയ പ്രതിയെ കഴിഞ്ഞദിവസം തെളിവെടുപ്പിനായി കൊണ്ടു വന്നിരുന്നു. സിഎൻഎൻ സ്കൂൾ ഓഫിസ്മുറി കുത്തിത്തുറന്ന് അലമാരയിൽ നിന്ന് 1,50,000 രൂപയും സിസിടിവി ഉപകരണങ്ങളും മോഷ്ടിച്ച കേസിലെ അന്വേഷണത്തിലാണ് റെഫീഖ് അറസ്റ്റിലായത്.
ഇരിങ്ങാലക്കുട ഡിവൈഎസ്പി എം.സി.കുഞ്ഞിമോയിൻകുട്ടി, ഇൻസ്പെക്ടർ വി.എസ്.വിനീഷ്, എസ്ഐ എസ്.ശ്രീലാൽ, ടി.എ.റാഫേൽ, സീനിയർ സിപിഒമാരായ പി.എ.സരസപ്പൻ, ഇ.എസ്.ജീവൻ, കെ.എസ്.ഉമേഷ്, കെ.സുനിൽകുമാർ, എം.യു.ഫൈസൽ ചാലക്കുടി സ്ക്വാഡ് അംഗങ്ങളായ എഎസ്ഐ സതീശൻ മടപ്പാട്ടിൽ, സീനിയർ സിപിഒ മാരായ എം.ജെ.ബിനു, ഷിജോ തോമസ്, സൈബർ സെൽ സിപിഒ:കെ.വി.പ്രജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.