ഇന്ന് ലോക തൊഴിലാളി ദിനം: തോൽപ്പിക്കാനാവില്ല...; തൊഴിലാളികളെ പാടെ മറന്ന് അധികൃതർ
Mail This Article
ഒല്ലൂർ∙ സിമന്റ് ഗുഡ്സ് ഷെഡിലെ തൊഴിലാളികളെ അവഗണിച്ച് റെയിൽവേ അധികൃതർ. കനത്ത ചൂടിനെയും, ദേഹത്തടിയുന്ന സിമന്റ് പൊടിയെയും അവഗണിച്ച് അധ്വാനിക്കുന്ന 200 തൊഴിലാളികൾക്ക് കുടിവെള്ളം നിലച്ചിട്ട് 1 വർഷം കഴിഞ്ഞു. നിരവധി പരാതികൾ നൽകിയെങ്കിലും നടപടി മാത്രം ഉണ്ടായില്ല. ജോലിക്ക് ശേഷം ദേഹം ശുദ്ധീകരിക്കാനുള്ള സംവിധാനവും, പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യവും ഇവിടെയില്ല. ദിനം പ്രതി തൊഴിലും, വേതനവും കുറഞ്ഞു വരികയാണെങ്കിലും ഒരു മാറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണെല്ലാവരും. 10 വർഷം മുൻപു വരെ ജില്ലയിൽ സിമന്റ് വിൽപനയുടെ പ്രധാനപ്പെട്ട കേന്ദ്രമായിരുന്നു ഒല്ലൂർ.
ഒരു ഘട്ടത്തിൽ സിമന്റ് മാത്രം ഇവിടെ ഇറക്കിയിരുന്ന കാലഘട്ടമുണ്ടായിരുന്നു. ആഴ്ചയിൽ 4 വാഗണുകൾ വരെ വന്ന സമയം. നൂറു കണക്കിനു തൊഴിലാളികളായിരുന്നു റെയിൽവേ സ്റ്റേഷനെ ആശ്രയിച്ച് കഴിഞ്ഞിരുന്നത്. നൂറുകണക്കിനു ലോറികളും ഇവിടെ ഓടിയിരുന്നു. ഇതിനിടയിൽ ഇറക്കുമതി കൂലിയെ കുറിച്ചുണ്ടായ തർക്കത്തെ തുടർന്ന് വ്യാപാരികൾ സിമന്റ് കൊണ്ടുവരുന്നതിനു മറ്റ് വഴികൾ തേടിയതോടെ ഒല്ലൂരിന്റെ പ്രതാപവും മങ്ങിത്തുടങ്ങി. വ്യാപാരികൾ ലോറിയിൽ സിമന്റ് കൊണ്ടുവരാൻ തുടങ്ങിയതും, ചാലക്കുടി, തൃശൂർ റയിൽവേ സ്റ്റേഷനുകളിൽ സിമന്റ് ഇറക്കാൻ തുടങ്ങിയതും ഒല്ലൂരിനെ ബാധിച്ചു. ഇപ്പോൾ ആഴ്ചയിൽ 2 വാഗൺ മാത്രമാണ് വരുന്നത്. യൂണിയൻ തൊഴിലാളികളുടെയും, ലോറികളുടെയും എണ്ണം നാലിലൊന്നായി കുറഞ്ഞു.