മാമ്പ്ര പൈങ്കാവിൽ കടയിലും കപ്പേളയിലും മോഷണം; പിന്നിൽ യുവതി അടക്കമുള്ള സംഘം എന്നു സൂചന
Mail This Article
മാമ്പ്ര ∙ പൈങ്കാവിൽ കടയും കപ്പേളകളുടെ ഭണ്ഡാരപ്പെട്ടികളും കുത്തിത്തുറന്നു മോഷണം. കടയിൽ നിന്നു പലചരക്കു സാധനങ്ങൾ മോഷ്ടിച്ചു. പട്ടമ്മാടി ബെന്നിയുടെ ഉടമസ്ഥതയിലുള്ള പിപി സ്റ്റോഴ്സിൽ നിന്നു 15000 രൂപയുടെ സാധനങ്ങളാണു നഷ്ടമായത്. മോഷണത്തിനു പിന്നിൽ യുവതി അടക്കം 6 അംഗ സംഘമെന്നു സിസിടിവി ദൃശ്യങ്ങളിൽ നിന്നു വ്യക്തമാണ്. കടയോടു ചേർന്നുള്ള 2 കപ്പേളകളുടെ നേർച്ചപ്പെട്ടി കുത്തിത്തുറന്നും മോഷണം നടത്തി. കപ്പേളകളിൽ നിന്നു നഷ്ടപ്പെട്ടത് എത്ര തുകയാണെന്നു വ്യക്തമല്ല. ഇന്നലെ പുലർച്ചെ മൂന്നേ കാലോടെ 2 ബൈക്കുകളിയായി 6 പേരടങ്ങുന്ന സംഘം എത്തുന്നതു സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഇവർ ലോക്കുകളും മറ്റും മുറിക്കുന്നതിനുള്ള കട്ടറുമായാണ് എത്തിയത്. മോഷണ സംഘത്തിൽ 5 യുവാക്കളും ഒരു യുവതിയുമാണെന്നു അറിയിച്ചു.
പിപി സ്റ്റോഴ്സിനോടു ചേർന്ന കപ്പേളയും അവിടെ നിന്ന് 50 മീറ്റർ ദൂരെയുള്ള മറ്റൊരു കപ്പേളയും ഇവർ കുത്തിതതുറന്നു മോഷണം നടത്തിയിട്ടുണ്ട്. ആയുധങ്ങളുമായെത്തിയ സംഘം നിമിഷങ്ങൾക്കുള്ളിൽ പണവും സാധനങ്ങളും കൈക്കലാക്കി രക്ഷപ്പെടുകയും ചെയ്തു. കടയിൽ നിന്നു വെളിച്ചെണ്ണ പാക്കറ്റുകളും പഞ്ചസാരയും ന്യൂഡിൽസ് പാക്കറ്റുകളും കേക്ക്, പപ്പടവട ഉൾപ്പെടെ ബേക്കറി സാധനങ്ങളുമാണു സംഘം കവർന്നത്കപ്പേളയില്‍ പതിവായി മോഷണം നടത്തുന്നതിനാല്‍ നേര്‍ച്ചപ്പെട്ടിയുടെ താഴ് തകര്‍ക്കുന്നതും പുതിയ താഴ് സ്ഥാപിക്കേണ്ടി വരുന്നതും ആവര്‍ത്തിച്ചതോടെ താഴു സ്ഥാപിക്കുന്നതു ഭാരവാഹികള്‍ കുറച്ചു കാലമായി ഒഴിവാക്കിയിരുന്നു. കൊരട്ടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.