മണ്ണെടുപ്പ് കേന്ദ്രത്തിൽനിന്ന് കൂറ്റൻ പാറകൾ ജനവാസകേന്ദ്രത്തിൽ
Mail This Article
എരുമപ്പെട്ടി∙ പള്ളിപ്പാടം പ്രദേശത്തെ മണ്ണെടുപ്പ് കേന്ദ്രത്തിൽനിന്ന് കൂറ്റൻ പാറകൾ സമീപത്തെ ജനവാസ കേന്ദ്രത്തിലേക്ക് ഉരുണ്ടെത്തിയത് സമീപവാസികളെ ഭീതിയിലാഴ്ത്തി. പളളിപ്പാടം പൂവാറ്റിൻ കുന്ന് പ്രദേശത്തെ മണ്ണെടുപ്പ് കേന്ദ്രത്തിൽനിന്നാണ് പാറകൾ വീണത്. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. വാർഡ് അംഗം എം.കെ.റഷീദ് തങ്ങളുടെ നേതൃത്വത്തിൽ പ്രതിഷേധവുമായി സ്ഥലത്തെത്തിയ നാട്ടുകാർ മണ്ണെടുപ്പ് നിർത്തിവയ്പിച്ചു. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവമുണ്ടായത്.
മണ്ണെടുക്കുന്ന കുന്നിൽനിന്ന് ആറടിയിലധികം ഉയരമുള്ള പാറകളാണ് കുത്തനെയുള്ള കുന്നിൻചെരുവിലൂടെ ഉരുണ്ടുവന്നത്. ജനവാസകേന്ദ്രത്തിനു സമീപമുള്ള റബർതോട്ടത്തിലെ മരങ്ങളിൽ തട്ടി പാറകൾ നിന്നതിനാൽ വീടുകൾക്കു മുകളിലേക്ക് വീണില്ല. ഇൗ സമയം റബർ തോട്ടത്തിൽ ആടുകളെ മേച്ചിരുന്ന പ്രദേശവാസിയായ മുഹമ്മദ് ഓടിരക്ഷപ്പെട്ടു. കുന്നിൻ ചെരുവിൽ നൂറിലധികം വീടുകളും മദ്രസയുമുണ്ട്. മണ്ണെടുപ്പിനെതിരെ പല തവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടിയൊന്നുമില്ലെന്ന് പരാതിയുണ്ട്.