ആനച്ചമയ നിർമാണ വിദഗ്ധൻ ശങ്കരൻകുട്ടി അന്തരിച്ചു
Mail This Article
ചേർപ്പ് ∙ തൃശൂർ പൂരമടക്കം ആനച്ചമയങ്ങൾ പ്രത്യേകിച്ച് കുടകളുടെ ഫ്രെയിമുകൾ നിർമിക്കുന്നതിൽ വിദഗ്ധനായ പടിഞ്ഞാറേ പെരുമ്പിള്ളിശേരി പടിഞ്ഞാറേ പുരയ്ക്കൽ ശങ്കരൻകുട്ടി (സുധാകരൻ-70) മരിച്ചു. സംസ്കാരം ഇന്ന് 8.30 ന് വടൂക്കര ശ്മശാനത്തിൽ. ഭാര്യ:സുലോചന. മക്കൾ: സുനിത, സുജിത, സുധീഷ് മരുമക്കൾ: ബാലകൃഷ്ണൻ, പ്രവീൺ, ആതിര. നെറ്റിപ്പട്ടത്തിന്റെ വട്ടക്കിണ്ണം, കൂമ്പൻകിണ്ണം എന്നിവ മനോഹരമായി നിർമിക്കുന്ന വ്യക്തികളിൽ ഒരാളാണ്. ക്ഷേത്രങ്ങളിലെ പിച്ചള പണികൾ, ഭണ്ഡാരം, ആനച്ചങ്ങല, വലിയകോൽ, തോട്ടി, ക്ഷേത്രങ്ങളിലേക്കുള്ള തിരുവായുധങ്ങൾ എന്നിവയുടെ നിർമാണത്തിലും, ആനയുടെ കൊമ്പു മുറിക്കുന്നതിനും വിദഗ്ധനായിരുന്നു.
പെരുവനം പൂരത്തിന് ചേർപ്പ് ഭഗവതിക്ക് വേണ്ടിയായിരുന്നു പൂരങ്ങൾക്ക് ആനച്ചമയം ശങ്കരൻകുട്ടി ആദ്യമായി ഉണ്ടാക്കിയത് 1972 മുതൽ തിരുവമ്പാടി ക്ഷേത്രത്തിലെ ഒറ്റൽപ്പണിയുടെ ചുമതലകാരനായിരുന്നു. തൃശൂർ പൂരം കുടമാറ്റത്തിന് കുടകൾ നിർമിക്കുന്നതിന്റെ പ്രഥമഘട്ടമായ ഒറ്റൽപ്പണിയിൽ ഏറെ കഴിവു തെളിയിച്ച വ്യക്തിയായിരുന്നു. അന്യം നിന്നു പോയ പാലപ്പൂ നെറ്റിപ്പട്ടം ഈ അടുത്ത് ഇദ്ദേഹം പുനർ നിർമിച്ചിരുന്നു. പാറമേക്കാവിനു വേണ്ടി പണികൾ നടത്തിയിരുന്ന ഇദ്ദേഹത്തിന്റെ ബന്ധുവിൽ നിന്നാണ് ചെറുപ്രായത്തിൽ തന്നെ ഒറ്റൽ പണി പഠിച്ചെടുത്തത്. കരകൗശല നിർമാണത്തിലും വിദഗ്ധനായിരുന്നു ശങ്കരൻകുട്ടി. സേവാഭാരതി യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു.