ADVERTISEMENT

തിരുവില്വാമല ∙ നാട്ടുകാർ നേരിടുന്ന വരൾച്ചാ ഭീഷണി മറികടക്കണമെങ്കിൽ മലമ്പുഴ അണക്കെട്ടു തുറക്കണം. അതുണ്ടായില്ലെങ്കിൽ മഴ കനിയുക തന്നെ വേണം. അടുത്ത കാലത്തൊന്നുമില്ലാത്ത വിധം നിള വരണ്ടു. പാമ്പാടി-ലെക്കിടി തടയണ നിർമിച്ചതിനു ശേഷം ആദ്യമായി വെള്ളം വറ്റി. പുഴയിൽ വെള്ളമില്ലാതായതോടെ കരയിലെ കുളങ്ങളും കിണറുകളും വറ്റി വരണ്ടു.

ആളിയാർ അണക്കെട്ടു തുറന്നെത്തിയ വെള്ളം 3 കിലോമീറ്ററോളം‍ ദൂരത്ത് പെരിങ്ങോട്ടുകുറിശിയിലെ ഞാവലിൻ കടവ് വരെയെത്തി നിൽക്കാൻ തുടങ്ങിയിട്ട് ഒരാഴ്ചയോളമായി. നീരൊഴുക്കു നിലച്ചതോടെ ഈ തടയണയിൽ നിന്നു പുഴയുടെ തിരുവില്വാമല ഭാഗത്തേക്കു വെള്ളമെത്താനുള്ള സാധ്യതയും അടഞ്ഞു. 2 ഷട്ടറുകൾ തുറന്നു പുഴയിലേക്കു വെള്ളമൊഴുക്കാനുള്ള ശ്രമം പെരിങ്ങോട്ടുകുറിശിക്കാർ തടഞ്ഞു. 

4 പഞ്ചായത്തുകൾക്കു വെള്ളം നൽകുന്ന പദ്ധതികളുടെ സ്രോതസ്സുകൾ ഇവിടെയുള്ളതാണു കാരണം. പാലക്കാട് കലക്ടറെ കണ്ടു സങ്കടം ബോധിപ്പിച്ച പഞ്ചായത്ത് അധികൃതർക്കു മലമ്പുഴ അണക്കെട്ടു തുറക്കാമെന്ന് ഉറപ്പു ലഭിച്ചതിന്റെ 3-ാം നാളിലും ഒന്നും നടന്ന മട്ടില്ല. മലമ്പുഴയിലും വെള്ളം കുറവാണെന്നാണ് അറിയുന്നത്. 

താൻ പരിപാലിച്ചു പോരുന്ന ‘വില്വാദ്രി’ ഇനം അടക്കമുള്ള നൂറിലേറെ കന്നുകാലികൾക്കു വെള്ളം നൽകുന്ന കാര്യത്തിലും ആശങ്കയുണ്ടെന്നു ഐവർമഠം തീരത്ത് സംസ്കാര ചടങ്ങുകൾക്കു നേതൃത്വം നൽകുന്ന രമേശ് കോരപ്പത്ത് പറയുന്നു. പുഴ വരണ്ടതോടെ കരയിലെ ജലനിരപ്പും താഴ്ന്നു പോയതു മൂലം വരും നാളുകളിൽ ജലക്ഷാമം രൂക്ഷമാകുമെന്നാണു നാട്ടുകാരുടെ ആശങ്ക.

ബലിതർപ്പണവും പ്രതിസന്ധിയിൽ 
നിളയുടെ ഐവർമഠം തീരത്തെ ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾക്കു പോലും വെള്ളം നാമമാത്രമായാണു ശേഷിക്കുന്നത്. പുഴമധ്യത്തിൽ പാറക്കെട്ടുകൾക്കിടയിലുള്ള ചെറിയ നീർചാലിലാണു വിശ്വാസികൾ ചടങ്ങുകൾക്കിടെ സ്നാനം ചെയ്യുന്നത്. ഈ സ്ഥിതി തുടർന്നാൽ ഇവിടുത്തെ വെള്ളവും നാളുകൾക്കുള്ളിൽ വറ്റും. ഐവർമഠം തീരത്തു നിത്യേന ബലിതർപ്പണത്തിനെത്തുന്നവരും വെള്ളമില്ലാതെ വലയുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com