ഇ പാസ്: ആശ്വാസത്തോടെ ഊട്ടി; കോടതി വിധി സഞ്ചാരികൾക്കും നാട്ടുകാർക്കും ഉപകാരപ്രദം
Mail This Article
ഗൂഡല്ലൂർ ∙ കത്തുന്ന ചൂടിൽ ആശ്വാസം തേടി കൂട്ടത്തോടെ ഊട്ടിയിലെത്തുന്നതു വിനോദസഞ്ചാരികൾക്കും സൃഷ്ടിക്കുന്ന വലിയ അസൗകര്യം ഇല്ലാതാക്കാന്‍ മദ്രാസ് ഹൈക്കോടതിയുടെ ഇടപെടൽ സഹായിക്കുമെന്നു വിലയിരുത്തല്‍. ഊട്ടി, കൊടൈക്കനാൽ ഭാഗങ്ങളിലേക്കു പോകുന്ന വിനോദ സഞ്ചാരികൾക്ക് ഇ പാസ് മൂലം പ്രവേശന അനുമതി നൽകണമെന്നാണ് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്. അവധി ദിനത്തിൽ ഊട്ടി സന്ദർശിക്കാനെത്തുന്ന സഞ്ചാരികളുടെ തിരക്കിൽ ജില്ലയിലെ ജനജീവിതം പോലും തടസ്സപ്പെടുന്ന സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. അവധി ദിനത്തിൽ കേരളത്തിൽ നിന്നുള്ള സഞ്ചാരികളുടെ വാഹനങ്ങൾ നിരയായി ചുരമിറങ്ങുമ്പോൾ അപകടത്തിൽ പെടുന്നതും സ്ഥിര സംഭവമായി മാറി. രാവിലെ ഗൂഡല്ലൂരിൽ നിന്നുംപുറപ്പെട്ടവർ ഊട്ടിയിൽ എത്തുന്നത് അർധരാത്രിയിലായിരുന്നു.
പരിധി വിട്ട് സഞ്ചാരികൾ എത്തുന്നതോടെ കുടിവെള്ളം പോലും ലഭിക്കാത്ത സാഹചര്യവും ഉണ്ടായി. താമസിക്കാൻ സ്ഥലം ലഭിക്കാതെ ബസ് സ്റ്റാൻഡിലും വഴിയോരങ്ങളിലും കുടുംബത്തോടെ താമസിച്ചവരും ഊട്ടി യാത്രയുടെ ദുരിത കഥകളാണ് പറയുന്നത്. അമിതമായ തിരക്ക് സഞ്ചാരികൾക്കു മാത്രമല്ല തദ്ദേശവാസികൾക്കും ദുരിതമാണ് സമ്മാനിക്കുന്നത്. കോടതി ഉത്തരവ് മൂലം തിരക്ക് നിയന്ത്രിക്കാൻ കഴിയുമെന്നാണു നാട്ടുകാർ പറയുന്നത്. കഴിഞ്ഞ വർഷവും ഹൈക്കോടതി ഇ പാസ് വഴി പ്രവേശനം അനുവദിക്കുന്നത് സംബന്ധിച്ച് സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇ പാസ് നടപടിയിൽ നിന്നു പ്രദേശവാസികളെ ഒഴിവാക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.