നമ്പിക്കൊല്ലി പുഴയിലും വെള്ളമില്ല; പുഞ്ചക്കൃഷി കരിഞ്ഞുണങ്ങുന്നു
Mail This Article
ബത്തേരി ∙ കൊടും വേനലിൽ നെൽപാടങ്ങളിലെ പുഞ്ചക്കൃഷി കരിഞ്ഞുണങ്ങുന്നു. കണ്ണങ്കോട്– നമ്പിക്കൊല്ലി പാടശേഖരങ്ങളിലാണ് നെൽക്കൃഷി കരിഞ്ഞുണങ്ങുന്നത്. വിശാലമായ പാടശേഖരത്ത് പലരുടെയും കൃഷി ഉണക്കു ബാധിച്ചു തുടങ്ങി. പാടത്ത് വെള്ളം കുറഞ്ഞാൽ ജലസേചനത്തിനായി നമ്പിക്കൊല്ലി പുഴയെയാണു കർഷകർ ആശ്രയിച്ചിരുന്നത്. പുഴയും വറ്റിത്തുടങ്ങിയതോടെയാണു പാടത്തും വെള്ളമില്ലാതായത്. നെൽക്കൃഷി കതിരിടുന്ന സമയത്താണു ജലദൗർലഭ്യം.
മനോജ് കളപ്പുര, പുഷ്പവല്ലി തേനം മാക്കൽ, ഷാലി കുമാർ ,അനീഷ്, ദാമോദരൻ കണ്ണംകോട്, നീലനാൽ ബേബി, ജിതിൻ വാസുദേവ്, കൃഷ്ണൻ കണ്ണംകോട്, മത്തായി കണ്ണംകോട് തുടങ്ങിയവരുടെ നെൽപാടങ്ങളിൽ ഉണക്ക് തീവ്രമാണ്. നമ്പിക്കൊല്ലി പുഴയിൽ നിന്ന് സ്വന്തം പമ്പ്സെറ്റ് ഉപയോഗിച്ചാണു കർഷകർ പാടത്തേക്ക് വെള്ളമെത്തിച്ചിരുന്നത്. വേനൽ മഴയും മാറി നിൽക്കുകയും പുഴ വറ്റുകയും ചെയ്തതോടെയാണ് പുഞ്ചയും നഞ്ചയും കൃഷി ചെയ്തിരുന്ന ഇരുപ്പു പാടങ്ങളിൽ പ്രതിസന്ധി രൂപപ്പെട്ടത്. നഷ്ടപരിഹാരം നൽകുന്നതിനൊപ്പം കൃഷി സംരക്ഷിക്കുന്നതിനു വേണ്ട നടപടികളും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നാണ് കർഷകരുടെ ആവശ്യം.