വീട് കത്തിനശിച്ചു; കുടുംബം പെരുവഴിയിൽ
Mail This Article
പനമരം∙ കണിയാമ്പറ്റ പഞ്ചായത്തിലെ നെല്ലിയമ്പം ലക്ഷംവീട് നാലു സെന്റ് കോളനിയിൽ വീട് കത്തിനശിച്ചു. എടപ്പറ്റ സൽമ മുഹമ്മദാലിയുടെ വീടാണ് കഴിഞ്ഞ രാത്രി ഒന്നരയോടെ കത്തിനശിച്ചത്. മാനന്തവാടിയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേർന്ന് തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. ഓടുമേഞ്ഞ വീടിന്റെ മേൽക്കൂരയും വാതിൽ ജനലുകളും ടിവി, ഫാൻ ഉൾപ്പെടെ മുഴുവൻ വീട്ടുപകരണങ്ങളും കത്തിനശിച്ചു. നിത്യോപയോഗ സാധനങ്ങളും രേഖകളും അടക്കം എല്ലാം കത്തിക്കരിഞ്ഞ നിലയിലാണ്. സംഭവ സമയം സൽമയും രണ്ടു പിഞ്ചു കുഞ്ഞുങ്ങളും മാത്രമാണ് വീട്ടിനുള്ളിൽ ഉണ്ടായിരുന്നത്.
നല്ല ഉറക്കത്തിൽ തീച്ചൂട് തട്ടി ഉണർന്ന സൽമ 3 മാസം മാത്രം പ്രായമായ കുട്ടിയുമായി പുറത്തുചാടി തൊട്ടടുത്തുള്ളവരെ വിളിച്ചുണർത്തി. 5 വയസ്സുള്ള മൂത്ത കുട്ടി വീടിനുള്ളിൽ ഉണ്ടെന്ന് അറിയിച്ചു. ഉടൻ തന്നെ കല്ലോലിക്കാലയിൽ ദേവസ്യ കത്തിക്കൊണ്ടിരുന്ന വീടിനുള്ളിൽ കടന്ന് കുട്ടിയെ ഒരു പോറൽ പോലും ഏൽപിക്കാതെ പുറത്തെത്തിച്ചു. തീ പിടിത്തത്തിന് കാരണമെന്തെന്നറിയില്ല. വീട് കത്തിനശിച്ചതോടെ എവിടെ തലചായ്ക്കുമെന്ന ആശങ്കയിലാണ് കുടുംബം. എല്ലാം നഷ്ടപ്പെട്ട ഇവരെ താൽക്കാലികമായി മാറ്റി താമസിപ്പിക്കാനും മറ്റുമായി നാട്ടുകാർ ശ്രമം ആരംഭിച്ചിട്ടുണ്ട്.