ADVERTISEMENT

പുൽപള്ളി ∙ വേനൽ കത്തുന്നതിനാൽ ഇ‍ഞ്ചിയടക്കമുള്ള വിളകൾ നടാനാകാതെ കർഷകർ. കർണാടകയിലെ മൈസൂരു, ചാമരാജ്നഗർ ജില്ലകളിലാണു വരൾച്ചയും ജലക്ഷാമവും ദിനംപ്രതി രൂക്ഷമാകുന്നത്. കുഴൽക്കിണറുകൾ വറ്റിയതും വേനൽമഴ ലഭിക്കാത്തതുമാണു കൃഷി അവതാളത്തിലായത്. സ്ഥലമെടുത്ത് നടീലിന് എല്ലാ ഒരുക്കങ്ങളും നടത്തിയവരും നട്ടശേഷം വെള്ളം ലഭിക്കാതെ നട്ട വിത്ത് കരിയുന്നവരും ഒരുപോലെ പ്രയാസമനുഭവിക്കുന്നു. നഞ്ചൻകോട് താലൂക്കിലെ പ്രധാന കാർഷിക കേന്ദ്രമായ ഉല്ലള്ളി, ഉറ തുടങ്ങിയ സ്ഥലങ്ങളിൽ ഇനിയും മഴ ലഭിച്ചില്ല. കഴിഞ്ഞ ദിവസം എച്ച്.‍ഡി.കോട്ട, മണ്ഡ്യ ഭാഗങ്ങളിൽ നല്ല മഴ കിട്ടി. മഴക്കൊപ്പമുണ്ടായ കാറ്റിൽ ഒട്ടേറെ കർഷകരുടെ വാഴക്കൃഷി നശിച്ചു. കർഷകരുടെ ഷെഡുകളും കാറ്റിൽ തകർന്നു.

തദ്ദേശീയരായ കർഷകരിൽ പലരും നട്ട ഇഞ്ചി മാന്തിയെടുത്ത് വേറെ സ്ഥലത്ത് നടുകയോ, കിട്ടിയ വിലയ്ക്കു വിൽക്കുകയോ ചെയ്തു. പാട്ടക്കർഷകരിൽ പലരും ദൂരെ സ്ഥലത്തുനിന്നു കുഴൽക്കിണറുകൾ വാടകയ്ക്കെടുത്തു ജലസേചനം നടത്തുന്നുണ്ട്. ഭാരിച്ച ചെലവാണ് ഇത്തവണ വേണ്ടി വരുന്നതെന്ന് കർഷകർ പറയുന്നു. നടീലിനൊരുക്കി വച്ച വിത്ത് ചാക്കിലിരുന്നു മുളച്ചുപൊന്തി. നട്ടു മുളച്ചുവന്ന ചെടി കൊടുംചൂടിൽ വാടിക്കരിയുന്നു. ഓരോ ഏക്കറിലും ലക്ഷങ്ങളുടെ നഷ്ടമാണു കർഷകർക്കു വന്നുകൊണ്ടിരിക്കുന്നത്. ജലക്ഷാമം മൂലം നേരത്തെ ഇഞ്ചിപറിക്കാനും കർഷകർ നിർബന്ധിതരാകുന്നു. സാധാരണ മുളയിഞ്ചിയായി പറിക്കുമ്പോഴാണു മെച്ചപ്പെട്ട വില ലഭിക്കുക. ഭാഗ്യപരീക്ഷണമെന്ന നിലയിൽ ഇഞ്ചി മണ്ണിൽ സൂക്ഷിക്കാനാവാത്ത അവസ്ഥ. വിത്ത് വെന്തുപോകുന്നുണ്ട്. വെല്ലക്കേടും നന്നായുണ്ട്. വെല്ലക്കേടു ബാധിച്ചാൽ വിളവെടുക്കുമ്പോൾ ഒന്നു ലഭിക്കില്ല. 

നനവില്ലാതെ മണ്ണിലിരുന്ന് ഉണക്കു തട്ടുന്ന ഇ‍ഞ്ചിയും വേഗം അഴുകി നശിക്കുന്നു. ഈ സാഹചര്യത്തിൽ പലരും ഇഞ്ചി പറിക്കാൻ നിർബന്ധിതരാകുന്നു. കൂടുതൽ ഉൽപന്നം വിപണിയിലെത്തുന്നതിനാൽ വിലയും ഏതാണ്ട് സ്റ്റെഡിയാണ്.ഈ വർഷത്തെ കൃഷിയിൽ ഏതാണ്ട് 40 ശതമാനത്തോളം നശിച്ചെന്നു കർഷകർ പറയുന്നു. മഴ വൈകിയാൽ പ്രതിസന്ധിയുടെ ആഴമേറും. വാഴക്കൃഷിയും അവതാളത്തിലാണ്. ഏറ്റവും കൂടുതൽ വെള്ളം വേണ്ടത് വാഴയ്ക്കാണ്. അമിതമായ ഭൂജല ചൂഷണം തടയാൻ സർക്കാർ നിയന്ത്രണങ്ങൾ കടുപ്പിക്കാനൊരുങ്ങുകയാണ്. വരൾച്ചയിൽ പൊറുതിമുട്ടുന്ന സംസ്ഥാനത്ത് ജലസംഭരണ, വിനിയോഗത്തിൽ കാര്യമായ പരിഷ്കാരമുണ്ടാക്കാനുള്ള ശ്രമത്തിലാണു കർണാടക സർക്കാർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com