ADVERTISEMENT

പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച പ്രോജക്ട് ശക്തിയുടെ  ഭാഗമായി ന്യൂസ്ചെക്കർ  പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്

പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയും സിറ്റിങ് എംപിയുമായ ആന്റോ ആന്റണിയുടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മണ്ഡലത്തിൽ വോട്ട് തേടിയിറങ്ങിയ നിലവിലെ എംപിയെ നാട്ടുകാർ ഓടിക്കുന്നുവെന്നാണ് പ്രചാരണം. പ്രചരിക്കുന്ന  പോസ്റ്റുകൾ  കാണാം 

∙അന്വേഷണം

ഞങ്ങൾ വിഡിയോ ശ്രദ്ധിച്ചപ്പോൾ അതിൽ ഒരു ബാനർ കണ്ടു. ബാനറിൽ “വന്യജീവി ശല്യം ശാശ്വതമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കർഷക മഹാസംഗമം” എന്ന് എഴുതിയിട്ടുണ്ട്. കൂടാതെ Drisya News Live എന്ന ഒരു വാട്ടർമാർക്ക് ദൃശ്യങ്ങളിൽ സൂപ്പർ ഇമ്പോസ്‌ ചെയ്തിരുന്നതായും കണ്ടു. ആ സൂചനകൾ ഉപയോഗിച്ച് ഫെയ്സ്ബുക്കിൽ പരിശോധിച്ചപ്പോൾ പ്രാദേശിക ചാനലായ Drisya News Liveന്റെ  ഫേയ്സ്ബുക് പേജിൽ ഇതേ വിഡിയോയുടെ ദൃശ്യങ്ങൾ 2024 ഏപ്രിൽ 20ന് അപ്‌ലോഡ് ചെയ്തിട്ടുണ്ട് എന്ന് കണ്ടെത്തി.

“കോരുത്തോട്ടിൽ നടന്ന കർഷക സംഗമത്തിൽ പത്തനംതിട്ട എംപി ആന്റോ ആൻറണിയും അവതാരകനുമായി രൂക്ഷമായ ഭാഷയിൽ തർക്കം. തർക്കത്തെ തുടർന്ന് ചർച്ച അവസാനിപ്പിച്ച് എംപി വേദി വിട്ടു,” എന്നാണ് വിഡിയോയുടെ വിവരണം. കർഷക മുന്നണി സംഘടിപ്പിച്ച പരിപാടിയായിരുന്നു. ദൃശ്യ ചാനൽ ഈ പരിപാടി കവർ ചെയ്തു എന്നേയുള്ളു എന്ന ഡിസ്ക്ളൈമർ വിഡിയോയുടെ വിവരണത്തിലുണ്ട്.

ഇത് ഒരു സൂചനയായി എടുത്ത് ഞങ്ങൾ ഒരു കീ വേർഡ് സേർച്ച് ചെയ്തു. അപ്പോൾ മലയോര സംരക്ഷണ സമിതി സംഘടിപ്പിച്ച പരിപാടിയിൽ നിന്ന് നേതാക്കൾ ഇറങ്ങിപ്പോയതിനെ കുറിച്ചുള്ള വിശദമായ വാർത്ത മാതൃഭൂമി ന്യൂസ് ഏപ്രിൽ 21ന് അപ്‌ലോഡ് ചെയ്തിട്ടുണ്ട് എന്ന് കണ്ടെത്തി.

ആന്റോ ആന്റണിയെ കൂടാതെ ഇപ്പോൾ ബിജെപിയിലുള്ള  പി.സി.ജോർജ്, സിപിഐ നേതാവ്  വാഴൂർ സോമൻ എംഎൽഎ, എന്നിവർ മോഡറേറ്ററുമായി തർക്കിക്കുന്നതും വേദി വിട്ട് ഇറങ്ങിപോകുന്നതും കാണാം. അവതാരകന്റെ ഇടപെടലിനെ തുടർന്നാണ് ഇറങ്ങി പോയത് എന്ന് ആന്റോ ആന്റണി പറഞ്ഞതായും വാർത്തയിൽ ഉണ്ട്. അവതാരകൻ ചോദ്യങ്ങൾക്ക് മറുപടി പറയാൻ മതിയായ സമയം നൽകാത്തത് കൊണ്ടാണ് ഇറങ്ങി പോയത് എന്ന് വാർത്ത റിപ്പോർട്ട് ചെയ്ത സി.കെ.അബിലാലും പറയുന്നത് റിപ്പോർട്ടിൽ കേൾക്കാം. അഡ്വക്കേറ്റ് ജോണി.കെ.ജോർജായിരുന്നു അവതാരകൻ എന്നും വാർത്തയിലുണ്ട്.

“സംവാദത്തിനിടെ അവതാരകനുമായി തര്‍ക്കം; ആൻ്റോ ആന്റണിയും വാഴൂര്‍ സോമനും പി.സി ജോര്‍ജും ഇറങ്ങിപ്പോയി,” എന്ന തലക്കെട്ടിൽ ജീവൻ ന്യൂസ്  ഈ വാർത്ത  2024 ഏപ്രിൽ 21ന് അവരുടെ വെബ്‌സൈറ്റിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർത്തയ്‌ക്കൊപ്പം പിസി ജോർജ്, ആന്റോ ആന്റണി എന്നിവർ സംസാരിക്കുന്ന ദൃശ്യങ്ങളും ഉണ്ട്. ഈ ദൃശ്യങ്ങളിൽ വന്യജീവി ശല്യം ശാശ്വതമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കർഷക മഹാസംഗമം” എന്ന് എഴുതിയ ബാനർ അവ്യക്തമായി കാണാം.

∙വസ്തുത

കർഷക സംഗമം പരിപാടിക്കിടെ മോഡറേറ്ററുമായി തർക്കിച്ചാണ് ആന്റോ ആന്റണി ഇറങ്ങിപ്പോയത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. പിസി ജോർജ്, വാഴൂർ സോമൻ എംഎൽഎ. എന്നിവരും ഇതേ പരിപാടിയിൽ നിന്നും ഇറങ്ങിപ്പോയിരുന്നു. ആന്റോ ആന്റണിയെ നാട്ടുകാർ ഓടിക്കുന്ന ദൃശ്യം എന്ന അവകാശവാദം തെറ്റാണ്.

English Summary : The claim that the scene where Anto Antony is chased by locals is false

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com