ADVERTISEMENT

ജൂൺ 21: രാജ്യാന്തരമോട്ടർ സൈക്കിൾ ദിനം. രണ്ടു ചക്രത്തിന് മുകളിൽ സഞ്ചരിച്ച് സ്വപ്നങ്ങളെ ഒരു കൈ കൊണ്ട് ആക്സിലറേറ്റ് ചെയ്തും മറുകൈകൊണ്ട് വിഷാദത്തോട് റ്റാറ്റ ബൈ ബൈ പറഞ്ഞ കഥയാണു തൃശൂർകാരി ജീനയ്ക്കു പറയാനുള്ളത്. നമ്മളോടെല്ലാം ആറുദിവസം കിട്ടിയാൽ എന്തു ചെയ്യും എന്ന് ചോദിച്ചാൽ ഉത്തരങ്ങൾ പലതാണ്. എന്നാൽ ജീനയ്ക്കു ഒറ്റ ഉത്തരമേയുള്ളൂ ബൈക്ക് എടുത്ത് 6000 കിലോമീറ്റർ വരെ സഞ്ചരിച്ചു വരാമെന്നു പറയും. അങ്ങനെയൊരു 6000 കിലോമീറ്റർ സഞ്ചരിച്ച് റെക്കോർഡും സ്വന്തം പേരിലാക്കിയിരിക്കുകയാണ് ജീനയിപ്പോൾ.

jeena-3-JPG

 

∙ 6 ദിവസം 6000 കിലോമീറ്റർ

jeena-1

 

സുവർണ ചതുഷ്കോണ ദേശീയപാതാശൃംഖലയിലൂടെ 6,000 കിലോമീറ്റർ ഒറ്റയ്ക്ക് 6 ദിവസം കൊണ്ടു സഞ്ചരിച്ച തൃശ്ശൂർ, ചാലക്കുടി അഷ്ടമിച്ചിറ സ്വദേശിനിയായ ജീന മരിയ തോമസാണ് താരം. 137 മണിക്കൂർ കൊണ്ടാണു യാത്ര പൂർത്തിയാക്കിത്.  6 ദിവസമായിരുന്നു യാത്രയുടെ ദൈർഘ്യം. ലോക വനിതാദിനമായ മാർച്ച് 8 നു രാവിലെ തുടങ്ങിയ യാത്ര 14 നു വൈകിട്ടാണ് സമാപിച്ചത്.  ആദ്യമായാണ് ഒരു വനിത കുറഞ്ഞസമയത്തിനുള്ളിൽ ഈ പാത ചുറ്റിസഞ്ചരിക്കുന്നത്. വിഷാദരോഗം നേരിടുന്ന യുവജനങ്ങൾക്ക് ആത്മവിശ്വാസം പകരുക ലക്ഷ്യമിട്ട് 'എംപ്രേസ് പാഷൻ, ബീറ്റ് ഡിപ്രഷൻ' എന്ന മുദ്രാവാക്യവുമായായിരുന്നു യാത്ര. ചെന്നൈ, കൊൽക്കത്ത, ഡൽഹി, മുംബൈ ഉൾപ്പെടെയുള്ള നഗരങ്ങളെയും 12 സംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്നതാണ് സുവർണ ചതുഷ്കോണ ദേശീയപാതാശൃംഖല. 

 

∙ എന്തിനു പറ്റും

jeena

 

നിന്നെ കൊണ്ടു ഒന്നിനും പറ്റില്ല, പെണ്ണല്ലേ' എന്ന പറച്ചിലിനെ മറികടക്കാനാണു ജീന യാത്രകളോടു ചങ്ങാത്തംകൂടിയത്. കുട്ടിക്കാലത്ത് എന്തിനും ഏതിനും നോ പറയുന്ന വീട്ടുകാരും ആയപ്പോൾ ബൈക്ക് ഓടിക്കുക എന്ന മോഹം പൂവണിയും എന്നു പോലും കരുതിയതല്ല. ജേണലിസം പഠനത്തിനുശേഷം റേഡിയോ ജോക്കിയായും സ്വതന്ത്ര മാധ്യമപ്രവർത്തകയായും ജോലിചെയ്തിരുന്നു. യാത്രകൾ തന്നെയായിരുന്നു എല്ലായിപ്പോഴും ഹരം. കോവിഡ് കാലത്തിനുശേഷം ഭർത്താവിനൊപ്പം സ്വീഡനിലേക്ക് താമസംമാറി. അപ്പോഴെല്ലാം യാത്രതന്നെയായിരുന്നു മനസ്സിൽ. യാത്രയില്ലാത്ത കുറച്ചുകാലം അടച്ചിട്ട ജീവിതം. രണ്ടു ചക്രത്തിനു പകരം കൂട്ടായി വന്നത് വിഷാദമായിരിന്നു. അതിനെ ഓടിക്കാൻ തന്റെ ആയുധത്തിനു മാത്രമേ കഴിയും എന്നനുറപ്പായിരുന്നു ജീനയ്ക്ക്. കോവിഡ് കുറഞ്ഞതോടെ ഭർത്താവ് ഫ്രെഡിയുടെ പിന്തുണകൂടിയായപ്പോൾ സുവർണ ചതുഷ്കോണപാത തിരഞ്ഞെടുത്തു.

 

∙ ജീവിതം പഠിപ്പിക്കുന്ന യാത്രകൾ

 

സ്ത്രീയായതു കൊണ്ടു മാത്രം നേരിടേണ്ടി വന്ന ഒട്ടേറേ അനുഭവങ്ങളുണ്ട്. മറ്റുവണ്ടികളിൽ നമ്മളെ പിന്തുടർന്നു വരുന്ന സ്ഥിതിയും ഭക്ഷണം കിട്ടാത്ത അവസ്ഥയും അതിൽ ചിലത്. ആദ്യ ദിനം 1000 കിലോമീറ്ററും രണ്ടാം ദിനം 600 കിലോമീറ്ററും സഞ്ചരിച്ചു. പെൺകുട്ടി ആയതു കൊണ്ടു മാത്രം നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ ഒന്നിനും തടസമാകരു തെന്ന സന്ദേശമാണ് നൽകാൻ ആഗ്രഹിച്ചത്. ആത്മവിശ്വാസം കൊണ്ടാണു പൂർത്തിയാക്കിയത്. വണ്ടി ഓടിച്ചാൽ പോരേ എന്നു ചോദിക്കുന്നയത്ര നിസാരമല്ലായിരുന്നു യാത്ര. ഉറക്കമിളച്ചു വരെ വണ്ടി ഓടിക്കേണ്ടി വന്നിട്ടുണ്ട്. 

 

ആദ്യമായാണു ഇന്ത്യയിൽ നിന്ന് ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ സുവർണ ചതുഷ്കോണപാത പൂർത്തിയാക്കുന്നത്. കുറേ പേർ നിരുത്താഹപ്പെടുത്തുമ്പോഴും വളരെ കുറച്ചു പേർ ആത്മവിശ്വാസത്തോടെ കൂടെ നിന്നിട്ടുണ്ട്. അങ്ങനെയുള്ള സുഹൃത്തുക്കളാണ് എന്റെ പിൻബലം.  ആ നിശ്ചയദാർഢ്യത്തിൽ അവസാന മൂന്നുദിവസവും 1,500 കിലോമീറ്റർ വരെ സഞ്ചരിക്കാൻ സാധിച്ചു. രണ്ടുദിവസം മാത്രമായിരുന്നു യാത്രവേളയിൽ രാത്രി വിശ്രമം ലഭിച്ചത്. 2018ൽ ബെംഗളൂരു-പുണെ റൂട്ടിലെ 1667 കിലോമീറ്റർ ബൈക്ക് യാത്ര 24 മണിക്കൂറിൽ പൂർത്തിയാക്കുക എന്ന വെല്ലുവിളി നിഷ്പ്രയാസം 20 മണിക്കൂർ 20 മിനുറ്റിലാണു തീർത്തത്. വിശപ്പകറ്റാൻ കൂട്ടിനുണ്ടായിരുന്നത് രണ്ടു നേന്ത്രപ്പഴവും. യാത്രാനുഭവങ്ങൾ പുസ്തകരൂപത്തിലാക്കാനൊരുങ്ങുകയാണ് ജീനയിപ്പോൾ. പാലത്തിങ്കൽ തോമസിന്റെയും ലൂസിയുടെയും മകളാണ് ജീന. ഭർത്താവ് ഫ്രെഡി സ്വീഡനിൽ സോഫ്റ്റ്‌വെയർ എൻജിനീയർ ആണ്.

 

English Summary: Meet Jeena Who Travelled 6000 KM In Six Days

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com