മലീഹ ഇനി ദേശീയോദ്യാനം; പൈതൃകവും പ്രകൃതിവിഭവങ്ങളും ഭാവി തലമുറകൾക്കായി കരുതി ഷാർജ
Mail This Article
ഷാർജ ∙ പ്രകൃതി വിഭവങ്ങളും ചരിത്ര പൈതൃകങ്ങളും സംരക്ഷിക്കുന്നതിന്റെ ഭാഗമായി മലീഹ മരൂഭൂമിയെ മലീഹ ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ചു. ഇതോടെ ദേശീയ ഉദ്യാനം വിനോദ സഞ്ചാര കേന്ദ്രമാകും. രാജ്യത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും പ്രകൃതിവിഭവങ്ങളുമെല്ലാം സുസ്ഥിര മാതൃകകളിലൂടെ വരുംതലമുറകൾക്കായി കരുതിവയ്ക്കാനുള്ള ഷാർജയുടെ ശ്രമങ്ങളുടെ തുടർച്ചയാണ് മലീഹ നാഷനൽ പാർക്ക് എന്ന് ഷാർജ നിക്ഷേപവികസന അതോറിറ്റി (ഷുറൂഖ്) അധ്യക്ഷ ഷെയ്ഖ ബൂദൂർ അൽ ഖാസിമി പറഞ്ഞു.
ഷുറൂഖിന്റെ മേൽനോട്ടത്തിലാവും പുതിയ ദേശീയോദ്യാനത്തിന്റെ പ്രവർത്തനം. 34 ചതുരശ്ര കിലോമീറ്ററാണ് ഉദ്യാനത്തിന്റെ വിസ്തൃതി.
പുരാവസ്തുഗവേഷകരുടെ നേതൃത്വത്തിൽ ആഫ്രിക്കയ്ക്ക് പുറത്തുള്ള ആദ്യ മനുഷ്യവാസത്തിന്റെ തെളിവുകൾ ഈ മേഖലയിൽ നിന്നു ഖനനം ചെയ്തെടുത്തിരുന്നു. രണ്ട് ലക്ഷം വർഷം പഴക്കമുള്ള, ആദ്യകാല മനുഷ്യകുടിയേറ്റത്തിന്റെ തെളിവുകളാണ് ഇവിടെ കണ്ടെത്തിയത്.
മേഖലയിലെ ഏറ്റവും പുരാതനമായ ചരിത്രസ്മാരകവും നരവംശശാസ്ത്രത്തിന്റെ ശേഷിപ്പുകളും കണ്ടെത്തിയ മലീഹ, യുനെസ്കോയുടെ പൈതൃകപട്ടികയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്.
∙ നിർമാണപ്രവർത്തനം ഈ വർഷം പൂർത്തിയാക്കും
സംരക്ഷണമേഖലയുടെ വേലിയടക്കമുള്ള നിർമാണപ്രവർത്തനം ഈ വർഷം അവസാനത്തോടെ പൂർത്തിയാക്കും. വന്യജീവികളെയും സസ്യജാലങ്ങളെയും പൂർണമായി സംരക്ഷിക്കാനുള്ള ‘കോർ കൺസർവേഷൻ സോൺ’, പ്രകൃതിക്ക് കോട്ടം തട്ടാത്ത വിധമുള്ള വിനോദസഞ്ചാര പ്രവൃത്തികളും താമസ സൗകര്യങ്ങളുമുള്ള ‘ഇക്കോ ടൂറിസം സോൺ’, സംരക്ഷണത്തിന്റെയും സുസ്ഥിര മാതൃകകളുടെയും സമ്മേളനമായ ‘ഡ്യൂൺസ് സോൺ’ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മലീഹ നാഷനൽ പാർക്ക് രൂപകൽപന ചെയുന്നത്.
∙ സംരക്ഷിത മേഖലയിൽ നിയന്ത്രണങ്ങൾ
ദേശീയോദ്യാനമാകുന്നതോടെ മലീഹ മരുഭൂമിയിലെ വിനോദസഞ്ചാര പ്രവർത്തനങ്ങൾക്ക് നിയന്ത്രണങ്ങളുണ്ടാവും. മൃഗവേട്ട, വാഹനങ്ങളുടെ ഉപയോഗം, പ്രദേശത്ത് നിന്ന് ജൈവ ഉൽപന്ന ശേഖരം, സ്വാഭാവിക പ്രകൃതി കാഴ്ചകളിൽ മാറ്റം വരുത്തുന്നത്, സസ്യജാലങ്ങളുടെയോ വന്യജീവികളുടെയോ ആവാസ വ്യവസ്ഥയിലേക്ക് കടന്നുകയറുന്നത്, വൃക്ഷങ്ങളോ തൈകളോ പറിക്കുന്നത്, മണ്ണോ ജലമോ വായുവോ മലിനമാക്കുന്നത് എന്നിങ്ങനെയുള്ള കാര്യങ്ങളിലെല്ലാം നിയമനടപടി നേരിടേണ്ടിവരും.
പ്രകൃതിക്ക് കോട്ടം തട്ടുന്ന ക്യാംപിങ് അടക്കമുള്ളവ നിയന്ത്രിക്കും. നടത്തിപ്പിന്റെ ചുമതലയുള്ള സർക്കാർ അതോറിറ്റി നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾക്ക് അനുസൃതമായി മാത്രമേ മലീഹ നാഷനൽ പാർക്ക് പരിധിയിൽ എല്ലാത്തരം വിനോദപരിപാടികളും അനുവദിക്കൂ. നിലവിൽ മലീഹയിൽ പ്രവർത്തിക്കുന്ന ആർക്കിയോളജിക്കൽ സെന്റർ, മൂൺ റിട്രീറ്റ്, അൽ ഫായ റിട്രീറ്റ്, സ്കൈ അഡ്വഞ്ചേഴ്സ്, ഗ്ലാംപിങ് ഏരിയ, മലീഹ ക്യാംപിങ് സൈറ്റ് എന്നിവയടക്കമുള്ള വിനോദകേന്ദ്രങ്ങൾ നാഷനൽ പാർക്കിന്റെ ഭാഗമായി തുടരും. അതിഥികൾക്കും സഞ്ചാരികൾക്കും പ്രകൃതിയോടിണങ്ങി സാഹസിക അനുഭവങ്ങളും ചരിത്രകാഴ്ചകളും അടുത്തറിയാനുള്ള അവസരവും പാർക്കിലുണ്ടാവും.