വൈവിധ്യമുള്ള പരിപാടികളേറെ; രസംനിറച്ച് റീഡിങ് ഫെസ്റ്റ്
Mail This Article
ഷാർജ ∙ റീഡിങ് ഫെസ്റ്റിവലിൽ കുട്ടികൾക്കായി ആഫ്രിക്കൻ വാദ്യോപകരണം ജെമ്പയിൽ പ്രത്യേക പരിശീലനം. യുക്രെയ്ൻ – കനേഡിയൻ സംഗീതജ്ഞൻ റാഗിമോവ് എഡ്വേഡ് ആയിരുന്നു പരിശീലകൻ. ജെമ്പ നിലത്ത് ഉറപ്പിക്കുന്നത് മുതൽ താളം മുറുകുന്നതുവരെ എല്ലാം കുട്ടികളെ പരിശീലിപ്പിച്ചു. ഇന്നും പരിശീലനം തുടരും.
ബൾഗേറിയയിലെ അനാഥാലയത്തിനു വേണ്ടി പ്രവർത്തിക്കുന്ന ലിൽ മിഷ്ഖ ബാൻഡിന്റെ ഉടമയാണ് റാഗിമോവ്. പുരാതനമായ ആഫ്രിക്കൻ വാദ്യോപകരണമാണ് ജെമ്പ. ആധുനിക സംഗീതോപകരണങ്ങളുടെ കടന്നു വരവോടെ ജെമ്പയുടെ പ്രസക്തി നഷ്ടമായി. ഈ ഉപകരണത്തെ വരും തലമുറയ്ക്കായി കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമാണ് ശിൽപശാലയെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ പ്രതിഭകളെ കണ്ടെത്താൻ ആനിമേഷൻ കോൺഫറൻസ്
∙ പേപ്പറുകളിൽ വരച്ച ചിത്രങ്ങൾക്ക് രൂപവും ചലനവും ലഭിച്ചാൽ കാർട്ടൂൺ പരമ്പരകളായി അവ മാറും, അത്തരം പ്രചോദനങ്ങളിലൂടെ പുതിയ പ്രതിഭകളെ സൃഷ്ടിക്കാനുള്ള ശ്രമമാണ് റീഡിങ് ഫെസ്റ്റിവലിന്റെ ഭാഗമായ സംഘടിപ്പിക്കുന്ന ആനിമേഷൻ കോൺഫറൻസ്. ആനിമേഷൻ രംഗത്ത് നിലയുറപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് കോൺഫറൻസിൽ പങ്കെടുത്തു വിദഗ്ധരുമായി നേരിട്ട് ആശയവിനിമയം നടത്താൻ അവസരം ലഭിക്കും. രാജ്യാന്തര തലത്തിലുള്ള 50 പ്രതിഭകൾ സമ്മേളനത്തെ അഭിസംബോധന ചെയ്യും. 6ന് കോൺഫറൻസ് സമാപിക്കും. 25 വർക്ഷോപ്പുകൾ, 6 പാനൽ ചർച്ചകൾ എന്നിവയും നടക്കും.
കല മികച്ച ഔഷധം
∙ മനസ്സിന്റെ മുറിവുണക്കാനും സമ്മർദങ്ങൾ അകറ്റാനുമുള്ള ഏറ്റവും നല്ല ഔഷധമാണ് കലയെന്ന് ഷാർജ റീഡിങ് ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാർ അഭിപ്രായപ്പെട്ടു. ഇന്ന് പുസ്തകശാലകളിൽ ഏറ്റവും അധികം കാണുന്നത് കളറിങ്, സ്കെച്ചിങ് ബുക്കുകളാണ്. കുട്ടികളുടെ വൈകാരിക ആരോഗ്യം മെച്ചപ്പെടുത്താനും തെറ്റായ ചിന്തകളെ നിയന്ത്രിക്കാനും കലയിലൂടെ സാധിക്കുമെന്നും ബഹ്റൈൻ എഴുത്തുകാരിയും വിദ്യാഭ്യാസ വിദഗ്ധയുമായ ഡോ. സമാ അൽ ഹാഷ്മി പറഞ്ഞു.
കുട്ടികൾക്കായി കുക്കറി ക്ലാസുകൾ
∙ സ്വന്തം ഭക്ഷണകാര്യത്തിൽ ഇനി മാതാപിതാക്കളെ ആശ്രയിക്കേണ്ടതില്ല. ആരോഗ്യകരമായ ഭക്ഷണം സ്വയം തയാറാക്കാൻ പഠിപ്പിക്കുന്ന കുക്കറി ക്ലാസുകൾ ഷാർജ റീഡിങ് ഫെസ്റ്റിവലിന്റെ ഭാഗമായി ആരംഭിച്ചു. ഷെഫ് സ്വെട്‌ലന കുസ്‌വെറ്റ്സോവയാണ് കുട്ടികളെ പാചകം പഠിപ്പിക്കുന്നത്.
ലെറ്റ്യൂസ്, വെള്ളരി, മഞ്ഞ കാപ്സിക്കം, ചീസ് എന്നിവ ചേർത്ത് സാൻഡ്‌വിച്ചാണ് ആദ്യദിവസം ഉണ്ടാക്കിയത്. ഇതിനൊപ്പം പഴങ്ങളും പ്രൂൺസും ആപ്രിക്കോട്ടും പുഴുങ്ങിയ മുട്ടയും. ആരോഗ്യദായകമായ പ്രഭാത ഭക്ഷണത്തിന്റെ മെനുവാണ് അവർ തയാറാക്കിയത്.