ADVERTISEMENT

ദേശീയ മൃഗരോഗനിയന്ത്രണപരിപാടിയുടെ ഭാഗമായി മൃഗസംരക്ഷണവകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന കന്നുകാലികളിലെ സമഗ്ര കുളമ്പുരോഗ പ്രതിരോധകുത്തിവെയ്‌പിന്റെ നാലാംഘട്ടം സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. ഡിസംബർ 1 മുതൽ 27 വരെ വരെ 21 പ്രവർത്തിദിനങ്ങളിലായാണ് സൗജന്യ പ്രതിരോധകുത്തിവയ്‌പ് പരിപാടി. കർഷകരുടെ വീടുകളിൽ എത്തുന്ന മൃഗസംരക്ഷണവകുപ്പിന്റെ വാക്സിനേഷൻ ടീം പശുക്കൾക്കും എരുമകൾക്കും സൗജന്യമായി വാക്സിനേഷൻ നൽകും. സംസ്ഥാനത്ത് പലപ്പോഴും കുളമ്പുരോഗം പൊട്ടിപ്പുറപ്പെടുന്ന സാഹചര്യത്തിൽ തങ്ങളുടെ ക്ഷീരസംരംഭങ്ങളിൽ കന്നുകാലികൾക്ക് വാക്സീൻ നൽകി സുരക്ഷിതമാക്കാൻ കർഷകർ പ്രത്യേകം ജാഗ്രത പുലർത്തണം. മൃഗങ്ങളിലെ സാംക്രമിക രോഗപ്രതിരോധവും, നിയന്ത്രണവും നിയമം, 2009 പ്രകാരം കർഷകർ തങ്ങളുടെ ഉരുക്കൾക്ക് കുത്തിവയ്പ് എടുക്കേണ്ടത് നിര്‍ബന്ധവുമാണ്.

കുളമ്പുരോഗം മാരകം

കുളമ്പുരോഗത്തോളം ക്ഷീരകർഷകരെ ദുരിതത്തിലാഴ്ത്തുന്ന മറ്റൊരു പകർച്ചവ്യാധി ക്ഷീരമേഖലയിൽ ഇല്ല എന്നുതന്നെ പറയാം. ഈ രോഗം കാരണം രാജ്യത്തെ കാർഷികമേഖലയ്ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന നേരിട്ടുള്ള സാമ്പത്തികനഷ്ടം പ്രതിവർഷം 20,000 കോടി രൂപയോളമാണ്. പശുക്കളെയും എരുമകളെയും മാത്രമല്ല ആട്, പന്നി തുടങ്ങിയ ഇരട്ടക്കുളമ്പുള്ള വളർത്തുമൃഗങ്ങളെയെല്ലാം പികോർണ വൈറസ് കുടുംബത്തിലെ ആഫ്‌തോ വൈറസ് കാരണം ഉണ്ടാവുന്ന ഈ രോഗം ബാധിക്കും. ഓരോ മൃഗങ്ങളിലും കുളമ്പുരോഗം ബാധിക്കുന്നതിന്റെ തീവ്രതയിൽ വ്യത്യാസമുണ്ട്. ആടുകളെ രോഗം ബാധിക്കാമെങ്കിലും പശുക്കളിലേത് പോലെ ഗുരുതരമായ ലക്ഷണങ്ങൾ കാണാറില്ല. 

മറ്റു മൃഗങ്ങളിൽ നിന്നും വ്യത്യസ്തമായി പന്നികളിൽ വൈറസ് പതിന്മടങ്ങായി പെരുകുകയും പുറത്തുവരുകയും ചെയ്യുന്നതിനാൽ പന്നികൾക്ക് രോഗബാധയേറ്റാൽ നിയന്ത്രണം ദുഷ്കരമാകാറുണ്ട്. എന്നാൽ കുളമ്പുരോഗം മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കു പകരുന്ന ജന്തുജന്യരോഗങ്ങളിൽ ഒന്നല്ല.

വായുവിലൂടെ 60 കിലോമീറ്റർ വരെ വൈറസ് പകർച്ച

രോഗം ബാധിച്ചതോ രോഗവാഹകരോ ആയ കാലികൾ അവയുടെ നിശ്വാസവായുവിലൂടെയും ഉമിനീർ, പാൽ തുടങ്ങി മുഴുവൻ ശരീരസ്രവങ്ങളിലൂടെയും ചാണകത്തിലൂടെയും മൂത്രത്തിലൂടെയും വൈറസിനെ ധാരാളമായി പുറന്തള്ളും. വായുവിലൂടെയും, രോഗബാധയേറ്റതോ രോഗാണുവാഹകരോ ആയ കന്നുകാലികളുമായുള്ള നേരിട്ടോ അല്ലാതെയോ ഉള്ള സമ്പർക്കത്തിലൂടെയുമാണ് കുളമ്പുരോഗം പ്രധാനമായും പടരുന്നത്. രോഗം ബാധിച്ച കന്നുകാലികളുടെ ചാണകവും മൂത്രവും ശരീരസ്രവങ്ങളും കലർന്ന് രോഗാണുമലിനമായ തീറ്റയിലൂടെയും വെള്ളത്തിലൂടെയും രോഗം വ്യാപിക്കും. ഫാമിലെത്തുന്ന വാഹനങ്ങളിലൂടെയും ഫാം ഉപകരണങ്ങളിലൂടെയുമെല്ലാം രോഗബാധയുള്ള സ്ഥലങ്ങളിൽ നിന്നും മറ്റ് സ്ഥലങ്ങളിലേക്കു രോഗം പടരാം.

രോഗബാധയേറ്റ കന്നുകാലികളുമായി  രോഗബാധയുള്ള സ്ഥലങ്ങളിൽ നിന്നും വായുവിലൂടെ 60 കിലോമീറ്റർ വരെ ദൂരത്തേക്ക് വ്യാപിക്കാൻ വൈറസിന് ശേഷിയുണ്ട്. 

വൈറസ് പശുക്കളിലെത്തി രണ്ട് മുതൽ 14 ദിവസത്തിനകം ലക്ഷണങ്ങൾ കണ്ടുതുടങ്ങും. ശക്തമായ പനി, ശരീരവേദന കാരണം നടക്കാനുള്ള പ്രയാസം, തീറ്റമടുപ്പ്, വായില്‍ നിന്നും ഉമിനീര്‍ പതഞ്ഞ് പുറത്തേക്ക് ഒലിച്ചിറങ്ങൽ, മൂക്കൊലിപ്പ് എന്നിവയാണ് പ്രാരംഭരോഗലക്ഷണങ്ങൾ. കറവയുള്ള പശുക്കളിൽ പാലുല്‍പ്പാദനം ഒറ്റയടിക്കു കുറയും. വായ തുറന്നടയ്‌ക്കുമ്പോൾ ഉമിനീർ പതഞ്ഞ് "ചപ്, ചപ്" എന്ന ശബ്ദം കേൾക്കാം. തുടർന്ന് ഒന്നോ രണ്ടോ ദിവസത്തിനകം വായയിലും നാക്കിലും മോണയിലും മൂക്കിലും അകിടിലും കുളമ്പുകൾക്കിടയിലും ചുവന്ന് തിണര്‍ത്ത് പൊള്ളലേറ്റതിന് സമാനമായ പോളകളും തിണർപ്പുകളും കണ്ടുതുടങ്ങും. 24 മണിക്കൂറിനുള്ളില്‍ ഈ തിണര്‍പ്പുകള്‍ പൊട്ടി വ്രണങ്ങള്‍ ആയി തീരും. രോഗബാധയേറ്റ പശുക്കളുടെ വായ തുറന്ന് നാവും മോണയും പരിശോധിച്ചാൽ പുറംതൊലി പല ഭാഗങ്ങളിലായി അടർന്ന് മുറിവായതായി കാണാം. 

രോഗാണു ഹൃദയപേശിയെ ഗുരുതരമായി ബാധിക്കുന്നതിനാല്‍ പശു, എരുമ കിടാക്കളില്‍ മരണനിരക്ക് ഉയര്‍ന്നതാണ്. വലിയ പശുക്കളില്‍ മരണനിരക്ക് കുറവാണെങ്കിലും രോഗലക്ഷണങ്ങള്‍ തീവ്രമായി പ്രകടമാകും. പകർച്ചനിരക്കും കൂടുതലാണ്. പാലുൽപ്പാദനം കുറയുമെന്ന് മാത്രമല്ല, രോഗം ഗുരുതരമായാൽ  അനുബന്ധ അണുബാധകൾ പിടിപെടാനും ഗർഭിണിപ്പശുക്കളുടെ ഗർഭമലസാനും സാധ്യത കൂടുതലാണ്. രോഗത്തിൽ നിന്ന് രക്ഷപ്പെട്ടാലും പശുക്കൾ പഴയ ഉൽപ്പാദനവും പ്രത്യുൽപ്പാദനക്ഷമതയും വീണ്ടെടുക്കാനുള്ള സാധ്യതയും വിരളം. 

വാക്‌സീൻ സുരക്ഷ

പ്രതിരോധ കുത്തിവെയ്പിലൂടെ മാത്രമേ രോഗത്തെ പൂർണമായും തടയാൻ കഴിയുകയുള്ളൂ. പശുക്കിടാങ്ങൾക്ക് നാലു മാസം പ്രായമെത്തുമ്പോൾ ആദ്യത്തെ കുളമ്പുരോഗപ്രതിരോധകുത്തിവയ്പ് നൽകണം. ആദ്യ കുത്തിവയ്പ് നൽകി മൂന്നാഴ്ച കഴിഞ്ഞ് ബൂസ്റ്റർ ഡോസ് നൽകണം. പിന്നീട് ഓരോ ആറുമാസം കൂടുമ്പോഴും കൃത്യമായി കുത്തിവയ്പ് ആവർത്തിക്കണം. എത്ര പ്രാവശ്യം രോഗപ്രതിരോധ കുത്തിവയ്പ് എടുക്കുന്നു എന്നത് പ്രധാനമാണ്. ഏഴു മാസത്തിനു മുകളിൽ ഗർഭിണികളായ പശുക്കളെ വാക്സീൻ നൽകുന്നതിൽനിന്ന് താൽക്കാലികമായി ഒഴിവാക്കാമെങ്കിലും പ്രസവശേഷം വാക്സീൻ നൽകണം.

ഒരു മേഖലയിലെ 80 ശതമാനം കന്നുകാലികൾ എങ്കിലും മതിയായ പ്രതിരോധം / കൂട്ടപ്രതിരോധം കൈവരിച്ചാൽ മാത്രമേ കുളമ്പുരോഗത്തെ പൂർണമായും അകറ്റി നിർത്താൻ സാധിക്കുകയുള്ളൂ.

പാല്‍ കുറയാന്‍ ഇടയുണ്ട് എന്ന് കരുതി ചില കര്‍ഷകര്‍ കുത്തിവയ്പ്പിന് വിമുഖത കാണിക്കാറുണ്ട്. ചില പശുക്കളിൽ കുത്തിവയ്പ്പെടുത്താൽ ഒന്നോ രണ്ടോ ദിവസം പാലിന്റെ അളവിൽ ചെറിയ വ്യത്യാസങ്ങൾ കാണാറുണ്ടെങ്കിലും വേഗം പഴയ ഉൽപാദനക്ഷമത വീണ്ടെടുക്കും. പ്രതിരോധ കുത്തിവയ്പ് എടുത്ത ഉരുക്കൾക്ക് ധാതുജീവക മിശ്രിതങ്ങൾ നൽകുന്നതും അൽപം തീറ്റ അധികം നൽകുന്നതും വെയിലത്ത് കെട്ടുന്നത് ഒഴിവാക്കുന്നതും പാലിൽ താൽക്കാലികമായുണ്ടാകുന്ന കുറവ് എളുപ്പത്തിൽ പരിഹരിക്കാൻ സഹായിക്കും. എന്നാൽ വാക്സിനെടുക്കാതെ ഒടുവിൽ കുളമ്പുരോഗം പശുക്കൾക്ക് പിടിപെട്ടാൽ പാലുൽപാദനം മാത്രമല്ല പശുവിന്റെ ആരോഗ്യം തന്നെ മൊത്തത്തിൽ കഷ്ടത്തിലാകുമെന്ന കാര്യം മനസിലാക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com