ADVERTISEMENT

ബിക്കാനീര്‍ ഹൗസില്‍ നടക്കുന്ന 'ജീവ' എന്ന പ്രദര്‍ശനത്തിലെ ഓംപാല്‍ സന്‍സന്‍വാളെന്ന വിഖ്യാത കലാകാരന്‍റെ സൃഷ്ടികളില്‍ നിറയെ ആൽമരങ്ങളാണ്. ഒരു ബാല്യകാലയോർമ്മയാണ് അതിന് പിന്നിൽ. നമ്മുടെ നാട്ടില്‍ യക്ഷിക്കഥകള്‍ പലതും പാലമരച്ചുവട്ടിലും കരിമ്പനയുടെ മുകളിലുമായാണ് നടക്കുന്നത്. എന്നാല്‍ തന്‍റെ ബാല്യകാലത്ത് വീടിനടുത്തുള്ള ആല്‍മരത്തില്‍ ഭൂതാത്മാക്കള്‍ ആവേശിച്ച കഥ കേട്ട് പേടിച്ച ബാലന്‍ പിന്നീട് വിഖ്യാത കലാകാരനായപ്പോള്‍ അന്നത്തെ ആല്‍മരമാണ് തന്‍റെ സൃഷ്ടികളുടെ പ്രചോദനമെന്ന് തിരിച്ചറിയുകയായിരുന്നു. 

ബ്ലാക്ക് ക്യൂബ് ഗാലറിയില്‍ ഏപ്രില്‍ 27 മുതല്‍ മെയ് മൂന്ന് വരെ നടക്കുന്ന പ്രദര്‍ശനം, പ്രശസ്ത കലാചരിത്രകാരിയും ക്യൂറേറ്ററുമായ ഉമാ നായരാണ് ക്യൂറേറ്റ് ചെയ്തിട്ടുള്ളത്. വേരുകള്‍ക്കും ശിഖിരങ്ങള്‍ക്കും ഒരുപോലെ പടര്‍ച്ചയുള്ള ആല്‍മരത്തിന്‍റെ രചനകള്‍ വലിയ തോതില്‍ കലാസ്വാദകരെ ആകര്‍ഷിക്കുന്നുണ്ട്. അക്രിലിക്കില്‍ പേന കൊണ്ടും ക്യാന്‍വാസില്‍ മഷി കൊണ്ടുമാണ് ഓംപാലിന്‍റെ രചനകള്‍.

art9
ഓംപാല്‍ സന്‍സന്‍വാള്‍ വരച്ച ചിത്രങ്ങൾ, Image Credit: Special arrangement

അറുപതുകാരനായ ഓംപാലിന് ഇന്ന് ആല്‍മരങ്ങള്‍ വലിയ പ്രചോദനമാണ്. അകം പൊള്ളയായ അതിന്‍റെ തടിയും ദ്രവിച്ച് തുടങ്ങിയ ഇലകളും അദ്ദേഹത്തിന്‍റെ ചിത്രങ്ങളുടെ നെടുംതൂണാണ്. ഓരോ മരവും വ്യത്യസ്തങ്ങളായ കഥകളാണ് കാഴ്ചക്കാരനോട് പറയുന്നത്. ദക്ഷിണഡല്‍ഹിയിലെ കത്വാരിയ സരായിലെ ബാല്യത്തില്‍ ആല്‍മരങ്ങള്‍ ഓംപാലിന്‍റെ നിത്യ കാഴ്ചയായിരുന്നു. പ്രേതബാധിതമെന്ന് വിശ്വസിച്ചിരുന്ന ആല്‍മരത്തിന്‍റെ ഭാഗത്തേക്ക് പോലും ആരും പോകാറില്ലായിരുന്നെന്ന് അദ്ദേഹം ഓര്‍ത്തെടുത്തു. ഇതേ പേടി തനിക്കുമുണ്ടായിരുന്നതിനാല്‍ ഡല്‍ഹി ആര്‍ട്ട് കോളേജില്‍ പഠിക്കുമ്പോള്‍ പോലും വളഞ്ഞ വഴി ചുറ്റിയായിരുന്നു വീട്ടിലേക്ക് പോയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഓംപാലിന്‍റെ പേടി മാത്രമാണോ ഇതിന്‍റെ ആകത്തുകയെന്ന് ചിന്തിക്കുന്നവരുണ്ടാകാം. ഈ പേടി അവസാനിപ്പിക്കണമെന്ന് ഒരു ദിവസം രാംപാല്‍ നിശ്ചയദാര്‍ഢ്യമെടുത്തു. ആല്‍മരത്തിന്‍റെ മുന്നില്‍പ്പോയി നിന്ന് ധൈര്യത്തോടെ വിളിച്ചു പറഞ്ഞു. നിന്‍റെ ഭൂതങ്ങളെ കാണിക്ക്. ഒരു കയ്യടി ശബ്ദവും നിഴലുകളുടെ അനക്കവും. അത് ഇലയനക്കമാണെന്ന് മനസിലായതോടെ പേടിയും അസ്തമിച്ചെന്ന് അദ്ദേഹം ഓര്‍മ്മിച്ചു.

art7
ഓംപാല്‍ സന്‍സന്‍വാള്‍ വരച്ച ചിത്രങ്ങൾ, Image Credit: Special arrangement

ആലിന്‍റെ രചനയായ നേച്വര്‍ അദ്ദേഹത്തിന് 2002 ലെ ലളിതകലാ അക്കാദമി ദേശീയ പുരസ്ക്കാരം നേടിക്കൊടുത്തത്. അതിനു ശേഷം തന്‍റെ രചനാരീതി തന്നെ ആല്‍മരമായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. ഒന്നരപതിറ്റാണ്ടിനു ശേഷമാണ് അദ്ദേഹത്തിന്‍റെ ചിത്രപ്രദര്‍ശനം നടക്കുന്നത്. ആല്‍മര രചനകള്‍ ആര്‍ട്ട് സ്കൂളുകളിലെ പ്രധാന പഠന വിഷയമാണ്. ആല്‍മരത്തിന്‍റെ ഓരോ കാഴ്ചയും തന്‍റെ ഉള്ളില്‍ ഒരു മനുഷ്യരൂപത്തെ ഉണര്‍ത്തും.മരങ്ങള്‍ ആടുകയും പാടുകയും ചെയ്യുന്നത് താന്‍ കാണാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആല്‍മരത്തിന് കണ്ണും മൂക്കും വായുമൊക്കെ അദ്ദേഹത്തിന്‍റെ രചനകളില്‍ കടന്നു കൂടാറുണ്ട്. ഇലകളുടെ ചടുലതയും വേരുകളുടെ പടര്‍ച്ചയുമൊക്കെയും കടന്നു വരും. വേരും ഇലയും ചേര്‍ന്ന് അശ്വമുഖമാകും, വേരുകള്‍ കൈകോര്‍ത്ത നൃത്തമാകും, രണ്ട് വൃക്ഷങ്ങള്‍ പുണരുകയും ചെയ്യും. 

മനുഷ്യനും പ്രകൃതിയുമായുള്ള ഇഴചേര്‍ന്നുള്ള ബന്ധത്തിന്‍റെ മൃദുവായ അവതരണമാണ് രാംപാലിന്‍റെ രചനകളെന്ന് ഉമാ നായര്‍ നിരീക്ഷിച്ചു. ദിവ്യവും അനശ്വരവും പ്രചോദകവുമാണ് പ്രകൃതിയെന്ന് അദ്ദേഹത്തിന്‍റെ സൃഷ്ടികള്‍ കാണിച്ചു തരുന്നു. ഇലകളുടെയും വേരുകളുടെയും പേനയും മഷിയുമുപയോഗിച്ചുള്ള സൂക്ഷ്മമായ വര്‍ണനകള്‍ വേറിട്ടു നില്‍ക്കുന്നു. ഓരോ മരത്തിലും ഓരോ കഥ മെനയുകയാണ് ഓംപാലെന്നും അവര്‍ ചൂണ്ടിക്കാട്ടി

art5
ഓംപാല്‍ സന്‍സന്‍വാള്‍ വരച്ച ചിത്രങ്ങൾ, Image Credit: Special arrangement

ആല്‍മരത്തിലൂടെ അദ്ദേഹം വരച്ച രവീന്ദ്രനാഥ ടാഗോറിന്‍റെ ചിത്രവും സൃഷ്ടി വൈദഗ്ധ്യം കൊണ്ട് മികച്ചതാണ്. വേരുകളും ഇലകളും കൊണ്ട് ടാഗോറിന്‍റെ ഋഷി തുല്യമായ മുഖം രചിച്ചിരിക്കുന്നു. എട്ടടി നീളവും നാലടി വീതിയുമുള്ള അഞ്ച് പാനല്‍ കൊണ്ട് രചിച്ച കാടിന്‍റെ ചിത്രവും ബൃഹത്തായ സൃഷ്ടികളിലുള്ള അദ്ദേഹത്തിന്‍റെ വൈദഗ്ധ്യം വ്യക്തമാക്കുന്നു. പൂന്തോട്ടത്തില്‍ കളിച്ചു നടന്നിരുന്ന കാലത്തില്‍ നിന്നാണ് ഇതിന്‍റെ പ്രചോദനം അദ്ദേഹം ഉള്‍ക്കൊണ്ടത്.

പുരാണങ്ങളും ഓംപാലിനെ ശക്തമായി സ്വാധീനിച്ചിട്ടുണ്ട്. ചെറുപ്പത്തില്‍ കണ്ടിരുന്ന രാംലീലയും കൃഷ്ണലീലയുമൊക്കെ അദ്ദേഹത്തിന്‍റെ രചനകള്‍ക്ക് പാത്രമായിട്ടുണ്ട്. ഗോവര്‍ധന ഗിരി ഉയര്‍ത്തുന്ന കൃഷ്ണന്‍, ഗോക്കളുടെ പശ്ചാത്തലത്തില്‍ മുരളിയൂതുന്ന കണ്ണന്‍, നടരാജനായ ശിവന്‍, കുരുക്ഷേത്രത്തിലെ കൗരവ-പാണ്ഡവ യുദ്ധം തുടങ്ങി എല്ലാ രചനകളിലും വൃക്ഷങ്ങള്‍ പ്രധാന ഭാഗമാണ്.

art8
ഓംപാല്‍ സന്‍സന്‍വാള്‍ വരച്ച ചിത്രങ്ങൾ, Image Credit: Special arrangement

1991 ലെ രാജസ്ഥാന്‍ ലളിതകലാ അക്കാദമി പുരസ്ക്കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. മുംബൈയിലെ മ്യൂസിയം ഗാലറി, ഡല്‍ഹിയിലെ എല്‍ടിജി, ശ്രീധരണി, എന്നിവിടങ്ങളില്‍ അദ്ദേഹത്തിന്‍റെ വ്യക്തിഗത പ്രദര്‍ശനങ്ങള്‍ നടന്നിട്ടുണ്ട്. ഇതിനു പുറമെ ലണ്ടനിലെ നെഹൃ സെന്‍ററിലും യൂഗോസ്ലാവിയയിലും അദ്ദേഹത്തിന്‍റെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

English Summary:

Exhibition by Ompal Sansanwa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com