ADVERTISEMENT

‘I make landscapes out of what I feel’. 

(The book of Disquiet, Fernando Pessoa)

ഇടയാഴത്താണു കവിയെ ആദ്യം നേരിൽക്കണ്ടത്. ഇരുണ്ടു മെലിഞ്ഞ കവിളുകളും ഉല്ലാസകരമായ സാഹസികത അലതല്ലുന്ന കണ്ണുകളും പല്ലുകൾ കാണുംവിധം മിക്കവാറും വിടർന്നചുണ്ടുകളും പിൻകഴുത്തിൽ ഇളകുന്ന ചുരുളൻമുടിയുമാണു ഞാൻ ശ്രദ്ധിച്ചത്. അയാളെ വിവരിക്കൂ, എന്ന് ആവശ്യപ്പെട്ടാൽ, അമ്പുപോലെ പാഞ്ഞുകൊള്ളുന്ന ആ നോട്ടമായിരിക്കും ഞാൻ ആദ്യം വരയ്ക്കുക. അയാൾക്ക് അന്നു മുപ്പത്തോ അതിലധികമോ വയസ്സുണ്ടാകും. എനിക്കും അവനും ഇരുപത്തിയെട്ട്. അവൾക്ക് ഞങ്ങളെക്കാൾ മൂന്നോ നാലോ വയസ്സു കൂടുതൽ. എന്നുവച്ചാൽ അവൾക്കും കവിക്കും ഏതാണ്ട് ഒരേ പ്രായം; ഇത് ഒരുപ്രകോപനവുമില്ലാതെ എന്നെ അസ്വസ്ഥമാക്കുകയും ചെയ്തു. 

കവിയുടെ നോട്ടം, ജലത്തിലേക്ക് കൂപ്പുകൂത്തുന്ന പൊന്മാനെപ്പോലെ. പക്ഷേ അതു മറ്റെവിടേക്കോ ഉള്ള സഞ്ചാരമായിരുന്നു. എന്നെ കണ്ണിൽ നോക്കുന്ന കവി എന്നെയും കടന്നുപോയി. അക്കാലത്തു ദക്ഷിണേന്ത്യയിൽ വിദേശികൾ വരാറുള്ള ഹോട്ടലുകളിൽ, സംഗീതോത്സവങ്ങളിൽ കവിയുടെ പുല്ലാങ്കുഴൽ കച്ചേരിയുണ്ടായിരുന്നു. കലാകാരന്മാരും മദ്യപാനികളും പതിവായി പോകുന്ന നഗരങ്ങളിലെ ഇടങ്ങളിലെല്ലാം അയാൾക്കു ബന്ധങ്ങളുണ്ടായിരുന്നു. ഇടയാഴത്തെ ആ പഴയ ഹോട്ടലിന്റെ ഉടമ കവിയുടെ ആരാധകനാണെന്നത്‌ അവിടെയെത്തിയശേഷമാണു ഞങ്ങൾ അറിഞ്ഞത്‌. അവിടെത്തെ മാനേജർ, എല്ലാത്തിനും യെസ്, യെസ് എന്ന് ഇളിക്കുന്ന ഒരു ചെറുപ്പക്കാരൻ, കവി ആവശ്യപ്പെട്ടതും അവളുടെ മുറിയിലെ മഷി പുരണ്ട കിടക്കവിരി മാറ്റി പുതിയതു വിരിക്കാൻ ഏർപ്പാടു ചെയ്തു. അതോടെ എനിക്ക് ആശ്വാസമായി. എനിക്ക്‌ കവിയോടു ബഹുമാനം തോന്നി. 

മിഡ്‌ജേർണി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം
മിഡ്‌ജേർണി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം

ഞാൻ അയാളെ വായിച്ചിരുന്നുവെന്നല്ലാതെ അയാളെപ്പറ്റി മറ്റൊന്നും അറിഞ്ഞിരുന്നില്ല. കവി ഒരു വാഗ്ദാനം അവനു നൽകിയിരുന്നു. രാത്രി പത്തര മണിയോടെ ഹോട്ടലിന്റെ നടുമുറ്റത്ത് ഞങ്ങൾ മൂന്നുപേർക്കും വേണ്ടി താൻ പുല്ലാങ്കുഴൽ വായിക്കും. അതൊരു വലിയ വാഗ്ദാനമായതുകൊണ്ടാണ് അവളും ഇടയാഴത്തേക്കു പുറപ്പെട്ടത്. അവൾ പറഞ്ഞത് ഇങ്ങനെയാണ്: ‘മനോഹരമായ ഒരു പ്രദേശത്ത്‌, വശ്യമായ രാത്രിയിൽ, നാം മാത്രമിരുന്നു കവിയുടെ സംഗീതം കേൾക്കുന്നു. അതിനെക്കാൾ വലിയ പ്രലോഭനമുണ്ടോ!’

ഞാൻ ആദ്യം വിചാരിച്ചത്, അവൾ എന്നെക്കാണാൻ മാത്രം വരുന്നുവെന്നാണ്. എന്നാൽ അവൾ കവിയെപ്പറ്റി സംസാരിക്കാൻ തുടങ്ങിയപ്പോൾ ആ തെറ്റിദ്ധാരണ മാറി. ഏതാനും മാസം മുൻപ് മധുരയിൽ കവിയെ ആദ്യം കാണുമ്പോൾ അവനൊപ്പം അവളുമുണ്ടായിരുന്നു. ഒരു വാഹനാപകടത്തിൽ കാലിനു പരുക്കേറ്റ കവി, മാസങ്ങൾ നീണ്ട ഇടവേളയ്ക്കുശേഷം ഒരു പൊതുപരിപാടിയിൽ വന്നതായിരുന്നു. വലതുകാൽ വലിച്ചുവലിച്ചാണ് അയാൾ നടന്നത്. തിടുക്കപ്പെട്ട് എങ്ങോട്ടോ പോകുകയാണെന്നേ തോന്നൂ. ഇത് അവൾ എന്നോടു വിസ്തരിച്ചതാണ്.

ഇടയാഴത്തേക്കു താനും വരുന്നു എന്ന് അവൾ പറഞ്ഞപ്പോൾ കവിയുടെ മുഖം പ്രകാശിച്ചു. അയാൾ അവളെ കണ്ണെടുക്കാതെ നോക്കി. അവൾ രണ്ടുചുവടു മുന്നോട്ടുനീങ്ങി കവിയുടെ നീണ്ട മുഖത്തിനു കൃത്യം അഭിമുഖമായിനിന്നു. അയാൾ ബാഗിൽ പരതിയിട്ടു നിനക്കു തരാൻ ഒന്നും കയ്യിലില്ലല്ലോ എന്ന് ആത്മഗതം ചെയ്തു. ആ നിമിഷം ഇങ്ങനെയാകുമെന്നു നേരത്തേ ഊഹിച്ചിരുന്ന ആവൾ തന്റെ ബാഗ് തുറന്ന് കവിയുടെ ആദ്യ പുസ്തകം എടുത്തു നീട്ടിയിട്ട് ഒപ്പിടൂ എന്നു പറഞ്ഞു. ഈ സംഭവത്തെപ്പറ്റി കവി എന്നോടു പറഞ്ഞത് ഇതാണ്: മധുര മീനാക്ഷി ക്ഷേത്രത്തിനു സമീപം പ്രകാശം കുറഞ്ഞതെങ്കിലും തിരക്കുള്ള ഒരു ഇടവഴിയിൽ, മനുഷ്യരുടെ പാച്ചിലിന്‌ ഇടയിൽനിന്നാണ് അവർ സംസാരിച്ചത്‌. പൂക്കൾ വിൽക്കുന്ന ഒരു കടയുടെ മുന്നിൽ മാത്രം, ഉയരത്തിൽ ഒരു വിളക്കുണ്ടായിരുന്നു.

മിഡ്‌ജേർണി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം
മിഡ്‌ജേർണി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം

പൊടുന്നനെ മുന്നോട്ടുനീങ്ങി നിന്നപ്പോൾ വെളിച്ചത്തിന്റെ ഒരു അല അവളുടെ മുഖത്ത് ആളി. കവിയുടെ നെഞ്ചിനുള്ളിൽ ഒരു നടുക്കമുണ്ടായി. റെംബ്രാന്റിന്റെ പെയിന്റിങ്ങിൽനിന്നു പുറപ്പെട്ടുവന്നതുപോലെ കറുപ്പും സ്വർണവും ചേർന്നുള്ള കാഴ്ചയുടെ പ്രഭ നെഞ്ചിൽ അറിഞ്ഞു. വെളിച്ചത്തിന്റെ പൊരികൾ അവളുടെ മൂക്കിലാണു പറ്റിപ്പടർന്നത്. അവളുമായി പ്രേമത്തിലാകാൻ പോകുന്നുവെന്നല്ല, താമസിയാതെ താൻ മറ്റൊരു പെണ്ണിനെ കണ്ടെത്താൻ പോകുന്നുവെന്ന ശുഭസൂചനയാണ് അവൾ നല്കിയത്. അതിനാൽ, ഇടയാഴത്തേക്കു വരൂ, ചിത്രങ്ങൾ കാണാം, സംഗീതം കേൾക്കാം എന്നു പറഞ്ഞു പുസ്തകത്തിൽ ഒപ്പിട്ടു കാലു വലിച്ചുവലിച്ച് കവി പോയി. 

ഇടയാഴത്തെ ഹോട്ടലിന്റെ നടുമുറ്റത്തു വട്ടംകൂടിയിരിക്കാൻ നാലഞ്ചു കസേരകൾ ഇട്ടിരുന്നു. അതിനു നടുവിലിരുന്നാണു കവി മൃദു സംസാരത്തിനിടയിലൂടെ ഓടക്കുഴൽ വായിക്കാൻ തുടങ്ങിയത്. തണുത്ത രാത്രി. അവിടെയിരുന്നാൽ അങ്ങിങ്ങു മേഘങ്ങളുള്ള ആകാശം കാണാം. താഴെത്തെ നിലയിലെ മുറികളെല്ലാം അടഞ്ഞുകിടന്നിരുന്നു. ഒന്നാം നിലയിലെ ഒരു മുറിയിൽ മാത്രം വിളക്കു കണ്ടു. ആദ്യസ്വരങ്ങൾ ഉയർന്നപ്പോഴേക്കും വാതിൽത്തുറന്നു രണ്ടു പെണ്ണുങ്ങൾ തിണ്ണയിലിറങ്ങി ഞങ്ങളെ നോക്കി. അവർക്ക് അസൗകര്യമായോ എന്നു സംശയിച്ചു കവി നിർത്തി. ഞാൻ എണീറ്റ് മുകളിലെ നിലയിൽ അവരുടെ അടുത്തുചെന്നു ബുദ്ധിമുട്ടായോയെന്നു ചോദിച്ചു.

അവരിൽ ഉയരം കൂടിയ ആൾ, കഴുത്തു തുടച്ചുകൊണ്ടു കവി ഇരിക്കുന്നിടത്തേക്കു നോക്കി, സംഗീതം ആർക്കു ബുദ്ധിമുട്ടാവില്ലെന്നു പറഞ്ഞു. താഴേക്കു ക്ഷണിച്ചെങ്കിലും അവർ ഒന്നാംനിലയിലെ തിണ്ണയിൽത്തന്നെ നിന്നു. സംസാരവും സംഗീതവുമായി ഞങ്ങൾ ഒരു മണിക്കൂറോളം അവിടെയിരുന്നു. അത്രയും നേരം ആ പെണ്ണുങ്ങളും അവിടെനിന്നു. പൊക്കക്കാരി ഇടയ്ക്കു സിഗരറ്റ് വലിച്ചു. ആ ഗന്ധം നടുമുറ്റത്തേക്കു പരന്നതായി തോന്നി. വാസന്തി എന്ന രാഗമായിരുന്നു അവസാനത്തേത്. രാത്രിക്ക് ഇണങ്ങുംവിധം വിഷാദമോ വിരഹമോ അതിലുണ്ടായിരുന്നു. ഞങ്ങൾ തിരിച്ചു മുറിയിലേക്കു മടങ്ങുമ്പോൾ ഒന്നാം നിലയുടെ തിണ്ണയിൽ പൊക്കക്കാരി തനിച്ചുനിന്നു. ചിലപ്പോൾ കുറച്ചുനേരം കൂടി അവർ അവിടെ നിൽക്കുമായിരിക്കും.

റെംബ്രാന്റിന്റെ പെയിന്റിങ് Image Credit: National Gallery of Art, Washington, D.C.; Andrew W. Mellon Collection, accession no. 1937.1.72
റെംബ്രാന്റിന്റെ പെയിന്റിങ് Image Credit: National Gallery of Art, Washington, D.C.; Andrew W. Mellon Collection, accession no. 1937.1.72

വർഷങ്ങൾക്കുശേഷം മറ്റൊരു ഒഴിവുകാലത്ത് മറ്റൊരിടത്തായിരിക്കുമ്പോൾ ഈ രാത്രിയുടെ ഈണം അവർ ഓർക്കാൻ ശ്രമിക്കും. അവർക്കത് ആരോടെങ്കിലും പറയണമെന്നു തോന്നും. ഉള്ളിൽ അതു വന്നു മുട്ടിനിൽക്കുമെങ്കിലും വാക്കുകളായല്ല, ഒരു വിഷാദം പോലെയായിരിക്കും അനുഭവപ്പെടുക. 

1970–80കാലത്തു മുഖ്യമായും മലഞ്ചരക്കുകൾ വ്യാപാരം ചെയ്തിരുന്ന ഒരു മലയോര പട്ടണത്തിൽ കവിയുടെ അച്ഛൻ ഒരു സിനിമ കൊട്ടക നടത്തിയിരുന്നു. ആ പ്രദേശത്തെ ഏക കൊട്ടകയായിരുന്നു അത്. വാരാന്ത്യങ്ങളിൽ കുരുമുളകുചാക്കുകൾ നിറച്ച ലോറികൾ തുറമുഖത്തേക്കു ആ പട്ടണത്തിൽനിന്ന് പുറപ്പെട്ടുപോയിരുന്നു. കുരുമുളകു ഗന്ധം ആ ലോറികൾ പോയിക്കഴിഞ്ഞാും തെരുവുകളിൽ നിറഞ്ഞുനിന്നു. കവിയുടെ കുട്ടിക്കാലത്തു വീട്ടുജനാലയിലൂടെ നോക്കുമ്പോൾ വൈകുന്നേരങ്ങളിൽ തെരുവിൽ ലോറിയിൽ മുളകുചാക്കുകൾ കയറ്റുന്നതു കാണാം. കുരുമുളകുഗന്ധമുള്ള കാറ്റ് ജനാലയിലൂടെ അകത്തേക്കു വരുമ്പോൾ കണ്ണടച്ചിരിക്കും.

വർഷങ്ങൾക്കുശേഷം വ്യാപാരമൊഴിഞ്ഞ്, തിരക്കൊഴിഞ്ഞ്, ജീർണിച്ച കെട്ടിടങ്ങളുള്ള ആ തെരുവിലൂടെ പോയപ്പോൾ ദുരൂഹമായ ഒരു ഗന്ധം കവിക്കു കിട്ടിയെങ്കിലും അത് കുട്ടിക്കാലത്തേതു പോലെ ആനന്ദകരമായി തോന്നിയില്ല.

ആ പ്രദേശത്തു കാലക്രമത്തിൽ മറ്റു സിനിമ തിയറ്ററുകൾ വന്നപ്പോൾ ഓലമേഞ്ഞ കൊട്ടകയിൽ ആളില്ലാതായി. ഷോ ഇല്ലാത്ത നേരങ്ങളിലും കൊട്ടകയിൽ സമയം ചെലവഴിക്കാനായിരുന്നു അച്ഛന് ഇഷ്ടം. അത് അടച്ചുപൂട്ടാതിരിക്കാൻ അവസാന ദിവസം വരെ അച്ഛൻ ശ്രമിച്ചുനോക്കി. പിന്നീട് ആ പട്ടണവും കുടുംബവും ഉപേക്ഷിച്ചു മറ്റൊരു ദേശത്ത് ഒറ്റയ്ക്കു താമസമാക്കിയ അച്ഛൻ അവിടെത്തെ വീടിന്റെ ചായ്പ് ഒരു കൊട്ടക പോലെയാക്കി മാറ്റി ഒരു പഴയ 17 എംഎം പ്രൊജക്ടർ വച്ച് തനിയെയിരുന്നു സിനിമ കണ്ടു. രാത്രികളിൽ അവിടെ അച്ഛന്റെ കൈവശമുള്ള നാലോ അഞ്ചോ പഴയസിനിമകൾ മാറിമാറി കളിച്ചു.

മിഡ്‌ജേർണി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം
മിഡ്‌ജേർണി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം

ഓലമേഞ്ഞ കൊട്ടകയുടെ ചെറുരൂപമായി മാറിയ ആ ചായ്പിലിരുന്നാണ്, അച്ഛനെ കാണാൻ പോകാറുള്ളപ്പോഴെല്ലാം സംസാരിച്ചത്. പകൽവെളിച്ചത്തിൽ അതിനുള്ളിലെ തിരശീല പൊടിപുരണ്ടും തുളകൾ വീണും കാണപ്പെട്ടു. അത്രയും നിസ്സഹായത ഉണ്ടാക്കുന്ന മറ്റൊരു സ്മരണയും തനിക്കില്ലെന്നു കവി എന്നോട് ആ രാത്രി പറഞ്ഞു. ചില സ്ഥലങ്ങളും അതുമായി ബന്ധപ്പെട്ട ഓർമകളും ഒരു ഉൽസാഹവും തരുകയില്ല. എന്താണെന്ന് അറിയില്ല,ആ രാത്രി ഞാൻ ബൽക്കീസാത്തയെ സ്വപ്നം കണ്ടു. ഞാൻ അവരെ ഓർക്കാറെയില്ലായിരുന്നു. എന്നിട്ടും അവർ വന്നു. രാവിലെ ഉണർന്നുകിടക്കുമ്പോൾ ബൽക്കീസിത്ത അവരുടെ കരുത്തുള്ള കൈകളാൽ എന്നെ പിന്നിൽനിന്ന് ഇറുകെക്കെട്ടിപ്പിടിച്ച് കഴുത്തിൽ മുഖം ചേർത്തു. പിന്നാലെ ഞാൻ അവരുടെ മകൻ പരീതിനെയും ഓർത്തു. 

കുന്നിൻചെരിവിൽ കൃഷിയിടത്തിന്റെ മധ്യഭാഗത്തു രണ്ടാൾപ്പൊക്കമുള്ള ഒരു പാറക്കെട്ട് ഉയർന്നുനിന്നു. പറമ്പിന്റെ ഉച്ചിയിൽനിന്നു താഴേക്കുനോക്കുമ്പോൾ, അതു മുട്ടുകുത്തിയിരിക്കുന്ന ഒരു ആനയാണ്. കുറ്റിമരങ്ങൾ മാത്രമുള്ള, ഏതുനേരവും കുത്തുന്ന കാറ്റുവീശുന്ന ഉച്ചിയിൽ കിഴക്കോട്ട് ഇരുണ്ട താഴ്‌വാരങ്ങളുള്ള പർവതനിര ഉയർന്നുപോകുന്നു. താഴേക്ക്‌ ഇറങ്ങുന്തോറും ഊറ്റം കുറയുന്ന കാറ്റ് മുടിയിഴകൾ മൃദുവായി ഉലയ്ക്കുക മാത്രം ചെയ്യുന്നു. നാലുവശവും ഉയർന്ന വെൺതേക്കുകൾക്കു നടുവിൽ ആന എഴുന്നേൽക്കാൻ ഒരുങ്ങുന്നു. ദുരൂഹവും അസാധാരണവുമായ ഒരു ആകാംക്ഷയാൽ എന്‌റെ നെഞ്ചിടിപ്പ് ഉയർന്നു. 

ബൽക്കീസിന്‌റെ മകൻ പരീതിന്‌റെ കൂടെയാണു വർഷങ്ങൾക്കുശേഷം അവിടെച്ചെന്നത്. എന്റെ അമ്മ മരിച്ചുപോയിരുന്നു. ബൽക്കീസാത്ത അതിനുമുൻപേ പോയി. നീ ഇവിടംവരെ വന്നതല്ലേ, ഒന്നു ചുറ്റിനടന്നിട്ടുപോകാമെന്നു പരീത് പറഞ്ഞതുകൊണ്ടാണു കുന്നു കയറിയത്. മലമുകളിൽനിന്ന് അടർന്ന ഒരു വൻപാറ, ആ പറമ്പിനുനടുവിലേക്കു വീണ് അവിടെയുറഞ്ഞുപോയെന്നു തോന്നും, ആ കിടപ്പുകണ്ടാൽ. പരീത് എന്നെ നോക്കി, ‘നമ്മൾ സ്‌കൂളിൽ പഠിക്കുന്ന കാലത്തു മിക്കവാറും വൈകുന്നേരങ്ങളിൽ ഇവിടെ വന്നിരിക്കാറുണ്ടായിരുന്നു. നിനക്കോർമയില്ലേ?’ എന്നു ചോദിച്ചു. ഒരു ഓർമയും അന്നേരം ഉണർന്നുവന്നില്ല. ആ ശൂന്യതയിൽ എനിക്ക് വിഷമം തോന്നി. 

Representative image. Photo Credit: Pobytov/istockphoto.com
Representative image. Photo Credit: Pobytov/istockphoto.com

ചാഞ്ഞുകിടക്കുന്ന ആ പറമ്പ് ബൽക്കീസിത്തായും ഭർത്താവും വാങ്ങുമ്പോൾ അവിടെ നിറയെ കുറ്റിക്കാടായിരുന്നു. അതിനുള്ളിൽ കാട്ടുകോഴികളും കുറുക്കന്മാരും വിഷപ്പാമ്പുകളും വിഹരിച്ചു. ഒരു വീടു വച്ച് അവിടേക്കു താമസം മാറാൻ പിന്നേയും വർഷങ്ങളെടുത്തു. പറമ്പിനു നടുവിലെ കൂറ്റൻപാറ പൊട്ടിച്ച് ആ കല്ലുകൾ കൊണ്ടു വീടു കെട്ടാനാണ് ആദ്യം പദ്ധതിയിട്ടത്. വീട്ടിലേക്കുള്ള വഴിയുടെ തിട്ട കെട്ടാനും കല്ലുകൾ വേണമായിരുന്നു. ഒരു മാർച്ചിലോ ഏപ്രിലിലോ ആകണം, പാറ പൊട്ടിക്കാനായി മൂന്നുപേർ അവിടേക്കു പോയി. കൊടുംവേനലിലും പാറയ്ക്കു ചുറ്റും പുല്ലുകൾ വളർന്നും മണ്ണു തണുത്തും കിടന്നത് അവരെ അമ്പരിപ്പിച്ചു.

കമ്പിയിടിച്ചുതാഴ്ത്തി പാറതുരന്നു ആ തുളയിൽ വെടിമരുന്നുനിറച്ച് ആദ്യ തിരിയുമായി അവർ ഉച്ചിയിലേക്കു  പോയി. കാറ്റൊഴിഞ്ഞ ഒരിടത്തുവച്ചു തീകൊളുത്തി. നിമിഷങ്ങൾക്കകം ഉഗ്രസ്‌ഫോടനത്തിന്റെ ശബ്ദമുയർന്നു. കല്ലുകൾ നാലുദിക്കിലേക്കു തെറിച്ചുവീണു. കുറച്ചുനേരത്തിനുശേഷം അവർ അവിടേക്കു ചെല്ലുമ്പോൾ ചാഞ്ഞപുല്ലുകൾക്കിടയിലൂടെ വെള്ളം ഒഴുകുന്നുണ്ടായിരുന്നു. ആ ചാലിലൂടെ പാമ്പുകളും തേളുകളും ഒഴുകിവന്നു. സന്ധ്യയോടെ വെള്ളം നേർത്തു. ബൽക്കീസ് അന്നു രാത്രി ഒരു സ്വപ്‌നം കണ്ടു. ആ പാറക്കെട്ടിനു ചുറ്റിനും നെൽവയലും വയലിനപ്പുറം വലിയ മരങ്ങളുടെ ചോലയും. വെള്ളമൊഴുകുന്ന ഒരു ചെറുതോട് കരിമ്പാറയെ ചുറ്റിക്കിടന്നു.

വരമ്പത്തു കുത്തിയിരുന്ന് കറുത്തതൊപ്പിയും കറുത്ത നീണ്ട കുപ്പായവും ധരിച്ച ഒരു യുവാവ്, നിറയെ താടിവളർന്ന മുഖത്തേക്ക് തോട്ടിൽനിന്ന് ഇരുകൈകളിൽ വെള്ളം കോരിയൊഴിക്കുന്നതു കണ്ടു ബിൽക്കീസ് ഉണർന്നു. അവർ രാവിലെ ഭർത്താവിനോടു പറഞ്ഞു, ഇനി പാറ പൊട്ടിക്കരുത്! നമുക്ക് അവിടെ ഒരു തോട് വെട്ടാം. ഭർത്താവ് അമ്പരന്നു. അതെങ്ങനെ? കല്ലുകിട്ടാതെ വീടുപണി നടക്കില്ല, അയാൾ പറഞ്ഞു. ‘ഞാൻ തോടുണ്ടാക്കും. വെള്ളമൊഴുകുന്നില്ലെങ്കിൽ പാറ പൊട്ടിച്ചോ’, ബിൽക്കീസ് പറഞ്ഞു. ആ ന്യായത്തെ അയാൾ എതിർത്തില്ല. 

pessoa-books

ബിൽക്കീസും സഫിയയും എന്‌റെ അമ്മയും ഒരു ദിവസം അവിടേക്കുപോയി. വിജനമായ ചെരുവിനു നടുവിൽ പരിലസിക്കുന്ന ആ പാറയെ നോക്കി. അതിന്റെ ഉദരത്തിൽ സ്ഫോടനം കൊണ്ടു പിളർന്ന ഇടത്തിനു ചുവട്ടിലെ മണ്ണിൽനിന്നു വഴുക്കുന്ന ഈർപ്പത്തിലേക്ക് മൂന്നുപേരും വിരൽവച്ചു. അവർ ഏതോ രഹസ്യം ഓർത്തെന്നപോലെ മന്ദഹസിച്ചുകൊണ്ട്‌ ആ ഈർപ്പത്തിലേക്ക് ഇറങ്ങിനിന്ന് മണ്ണുവെട്ടിനീക്കാൻ തുടങ്ങി. പൊട്ടിവീണ കല്ലുകൾ വച്ച് അവർ തോടിനു തിട്ട കെട്ടി. മണ്ണു കുതിർന്നു കിടന്നതല്ലാതെ അതിലേക്ക് ആദ്യസന്ധ്യയിൽ ഉറവുകൾ വന്നില്ല. കൂടുതൽ കുഴിക്കാമെന്നു നിശ്ചയിച്ചു പിറ്റേന്നു രാവിലെ അവർ ചെല്ലുമ്പോൾ ഉറവുകൾ ഒഴുകാൻ തുടങ്ങിയിരുന്നു. 

അടുത്ത ദിവസം അവിടേക്കു പോകുമ്പോൾ ബിൽക്കീസിന്‌റെ കയ്യിലെ തുണിസഞ്ചിയിൽ വെൺതേക്കിന്റെ നാലു തൈകൾ ഉണ്ടായിരുന്നു. ഉണങ്ങിയ മരക്കൊമ്പ് കൊണ്ടു മണ്ണുകുത്തി പാറയുടെ ചുറ്റിനും നാലു കുഴിയെടുത്തു. അതിൽ തൈകൾ നട്ടുവച്ചു. നാളുകൾ കടന്നുപോയപ്പോൾ ആ പറമ്പിൽ കപ്പയും വാഴയും വച്ചു. മുരിക്കിൻതണ്ടുകൾ കുഴിച്ചുവച്ച് കുരുമുളകുവള്ളികൾ പടർത്തി. ആ പാറപ്പുറത്തു കപ്പയും കുരുമുളകും ഉണക്കി. തോട്ടിലെ വെള്ളത്തിൽ അലക്കിയ തുണികൾ പാറപ്പുറത്തിട്ട് ഉണക്കി. 

വർഷങ്ങൾക്കുശേഷം അവിടെച്ചെന്നു നിന്നിട്ട് നീ ഈ സ്ഥലം ഓർമിക്കുന്നില്ലേ എന്ന് പരീത് എന്നോടു ചോദിക്കുമ്പോൾ, ആ തോട് വരണ്ട് ചാലിൽ കാടു വളർന്നിരുന്നു.ബിൽക്കീസ് വച്ച വെൺതേക്കുകൾ മാത്രം  ഞങ്ങളുടെ തലയ്ക്കുമീതെ വിടർന്നുനിന്നു. ആ ചെരുവിൽ ചെറുപ്പത്തിൽ പോയിരുന്നതായി തോന്നിയില്ല. ആ സ്മൃതിനഷ്ടത്തിൽ അവിടെ നിൽക്കുമ്പോൾ ഒരു ഉത്കണ്ഠ നെഞ്ചിൻകൂമ്പിൽ പടരാൻ തുടങ്ങി. ബിൽക്കീസ് സ്വപ്നത്തിൽ കണ്ട കറുത്ത കുപ്പായമണിഞ്ഞ ആ യുവാ് ആരായിരുന്നു? പരീത് പലവട്ടം അവരോടു ചോദിച്ചതാണ്, അതാരാണെന്ന്. അവർക്കത് അറിയില്ലായിരുന്നു. അവർ സങ്കൽപിച്ചതെന്തായാലും ആ പറമ്പിൽ നഷ്ടമായ കാലത്തിന്‌ അടയാളമായി ആ പാറ ഉയർന്നുനിന്നു. അതിന്മേൽ കപ്പിയും ഇഞ്ചിയും മുളകും ഉണക്കിയും പലപ്രായമുള്ള തുണികൾ വെയിലത്തിട്ടും കടന്നുപോയ കാലം വാക്കിലേക്കു പരിവർത്തനം ചെയ്യാത്ത സ്പർശമോ ഗന്ധമോ ആയി ശേഷിച്ചു. 

English Summary:

Ajay P Mangatt's Ezhuthumesha about Literary fiction memories

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com