സേതുനാഥ് പ്രഭാകറിന്റെ പുതിയ നോവൽ പ്രകാശനം ചെയ്തു
Mail This Article
എഴുത്തുകാരനും ചിത്രകാരനുമായ സേതുനാഥ് പ്രഭാകർ എഴുതിയ 'പേര് ശ്രീരാമൻ' എന്ന നോവൽ പ്രകാശനം ചെയ്തു. നോവലിസ്റ്റ് ടി. ഡി. രാമകൃഷ്ണൻ, സിനിമ സംവിധായകൻ ജിയോ ബേബി എന്നിവരാണ് പ്രകാശനം നടത്തിയത്. കവി ശ്രീ ശ്രീജിത്ത് അരിയല്ലൂർ ആമുഖ പ്രഭാഷണം നടത്തി. പ്രഭാകറിന്റെ രണ്ടാമത്തെ നോവലാണ് 'പേര് ശ്രീരാമൻ'. ആദ്യ നോവലായ 'ഭ്രൂണം' 2001-ൽ പ്രസിദ്ധീകരിച്ചിരുന്നു.
കോതമംഗലം സ്വദേശിയായ സേതുനാഥ് പ്രഭാകർ ബറോഡയിൽ ചിത്രകല പഠനം പൂർത്തിയാക്കി. ഗുജറാത്തിൽ ദ്വാരകയ്ക്ക് അടുത്തുള്ള ജൈന ക്ഷേത്രത്തിൽ, ആരാധന ദാമിലെ ആർട്ട് ഗ്യാലറിയിലുള്ള മുഴുവൻ ചിത്രങ്ങളും വരച്ചു. മാതൃഭൂമി, കലാകൗമുദി, കുങ്കുമം, സമകാലിക മലയാളം എന്നീ വാരികകളിൽ എഴുതി കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2009ൽ ഓസ്ട്രേലിയയിലേക്ക് കുടിയേറി.
സമരസപ്പെടാത്ത വിപ്ലവകാരിയുടെ സർഗജീവിതവും നീതിബോധവും ശ്രീരാമൻ എന്ന കഥാപാത്രത്തിലൂടെ നോവലിൽ ഉടനീളം പ്രകടമാക്കുകയാണ് സേതുനാഥ്. ആത്മകഥയെന്നോ, അന്വേഷണമെന്നോ വേർതിരിക്കാനാവാത്ത ഭാഷയുടെ സംഗീതം നമുക്ക് ആസ്വദിക്കാനാവും. നിലനിൽക്കുന്ന സദാചാര, ആചാര ക്രമങ്ങളിലൊന്നും ഒതുങ്ങി ജീവിക്കാത്ത ശ്രീരാമൻ മതനിരപേക്ഷ മാനവികതയുടെ വക്താവായി വളരുന്നുണ്ട്. പക്ഷേ, ഭരണകൂടവും മേൽക്കോയ്മാബോധവും ചേർന്ന് പോരാട്ടങ്ങളെയും പ്രതിരോധങ്ങളെയും എങ്ങനെ വക വരുത്തുന്നു എന്ന് നോവൽ കൃത്യമായി വരച്ചിടുന്നു. നോവലിലെ ഭൂപ്രകൃതികളും കാലവും കഥാപത്രങ്ങളും പല മട്ടിൽ ഓരോ രാഷ്ട്രീയത്തെയും കാപട്യങ്ങളെയും തുറന്നു കാണിക്കുന്നു. നേരിന്റെ വഴി തേടുന്നവർ ഭ്രാന്തിന്റെ മുനമ്പുകളിലാണ് എക്കാലവും എത്തിപ്പെടുന്നത് എന്ന് നോവൽ അടയാളപ്പെടുത്തുന്നു.