പെൺയുഗം – ആര്യ കൃഷ്ണൻ എഴുതിയ കവിത
Mail This Article
കാലം കാത്തിരുന്നു
ചെവിയോർത്ത് കേൾക്കാൻ കാത്തിരുന്നു
പെണ്ണ് സ്വതന്ത്രയായി
പെണ്ണോ? സ്വതന്ത്ര? എപ്പോൾ?
കാലം കാത്തിരുന്നോര വാക്കുകൾ ഇടറിപോകയോ?
കളിമണ്ണു കൊണ്ട് കളിക്കുന്ന കളിക്കുന്ന കാലത്തും,
കൗമാരത്തിന്റെ പാവാട പ്രായത്തിലും
വരണമാല്യം കാത്തിരിക്കുന്ന യൗവ്വന നാളിലും
പെണ്ണ് പിന്നോക്കം തന്നെ.
കളിമൺ പാത്രത്തിൽ തിളച്ചുകൊണ്ടിരിക്കുന്ന
ബാല്യകാലം..
ദൂരേ ആരോ വിളിക്കുന്നു
മതിയാക്കി വരൂ നേരം ഇരുട്ടി..
കൗമാരത്തിൽ വിരുന്നെത്തിയ തന്നിലെ സ്ത്രീത്വം
പിന്നാലെ വരുന്നിതാ വേലിക്കല്ലുകൾ പോലെ
മുള്ളുവേലികൾ പോലെ
വീട്ടിലെ ആജ്ഞകൾ,
അവിടെയോ കുട്ടി പോകരുത്!
ഇവിടെയും കുട്ടി വരാൻ പാടില്ല!
യൗവ്വന നാളിൽ വരികയായി മാസ പടിയില്ലാതെ
ജോലിക്ക് ആളിനായി
ആളെ വേണം
പക്ഷേ പണ്ടം കുറയാൻ പാടില്ല!
സ്വത്തും വേണം!
എവിടെയൊക്കെയോ എന്തൊക്കെയോ നടക്കുന്നു
ബാല്യത്തിൽ പെൺകുഞ്ഞ് ആക്രമത്തിൽ ‘ഇര’ ആകുന്നു
കൗമാരത്തിൽ പെൺകുട്ടി ആക്രമത്തിൽ ‘ഇര’ ആകുന്നു
യൗവ്വനത്തിൽ അവള്‍ സ്ത്രീധന പീഡനത്തിനും!
കണ്ടു നിൽക്കുന്നോര സമൂഹം കൊണ്ടാടും
രണ്ടുനാൾ എല്ലാം
പോയത് അവൾക്കും അവളുടെ അമ്മക്കും അച്ഛനും
നേരിടാൻ തിരിച്ചു വരാനും പഠിച്ചിതാ പുത്തൻ ലോകം.
പെൺപട..
മാറുമോ സമൂഹമേ നീയെങ്കിലും..
അടിപതറാതെ മുന്നോട്ട് പോകുന്നിതാ..
രാത്രിയും കൂട്ടിനായി അവൾക്ക്
പകലും കൂട്ടിനായി അവൾക്ക്
സ്ത്രീധനം മാഞ്ഞുപോയിത പുത്തൻമാനത്തും..
പുതുയുഗം വരാൻ പോകുന്നിതാ.
ആശുപത്രി വരാന്തയിൽ നിന്ന്
ആരോ മന്ത്രിച്ചു
അയ്യോ ഇതും പെണ്ണോ?
അല്ല
ഇത് പെൺകൊടി തന്നെ
എന്ന് പാട്ടുപാടുന്ന പുതുയുഗം
കാത്തിരിക്കാം കാലത്തിനായി..