ADVERTISEMENT

കോട്ടയം ∙ പുത്തനുടുപ്പും പുതിയ പുസ്തകങ്ങളുമായി ആറാം ക്ലാസിലേക്ക് പോകണമെന്നാണു ഗീതുവിന്റെ ആഗ്രഹം. എന്നാൽ അ‍ഞ്ച് മാസം മുൻപു തിരിച്ചറിഞ്ഞ വൃക്കകളെ ബാധിച്ച രോഗം ഗീതുവിനെ തിരുവനന്തപുരം മെഡിക്കൽ കോളജിന്റെ നാലു ചുമരുകൾക്കുള്ളിലാക്കി. വൃക്കകൾ ചുരുങ്ങുന്ന രോഗമാണു കോട്ടയം മള്ളുശേരി നിർമിതി കോളനി, ഗണപതി ഭവനിൽ വി.മോഹനന്റെയും ലതയുടെയും മകളാണു ഗീതു മോഹൻ (10). ആറു മാസം മുന്‍പ് അനിയന്ത്രിതമായി വണ്ണം വയ്ക്കുന്നതു ശ്രദ്ധയിൽപ്പെട്ടതോടെയാണു ഗീതുവിനെ ആശുപത്രിയിൽ പരിശോധനയ്ക്ക് എത്തിച്ചത്. തുടർന്നാണു വൃക്കകൾക്കു തകരാർ കണ്ടു പിടിച്ചത്. 

ആദ്യം കോട്ടയം മെഡിക്കൽ കോളജിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്തിൽ ആയിരുന്നു ചികിത്സ. തുടർന്നു സ്ഥിതി കൂടുതൽ മോശമായതോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപ്രിയിലേക്കു മാറ്റി. ഇടവിട്ടുള്ള ഡയാലിസിസിന് അടക്കം വൻതുക ചെലവ് വരുന്നുണ്ട്. കൂലിപ്പണിക്കാരനായ മോഹനന്റെ ഏക വരുമാനത്തിലാണു കുടുംബം മുന്നോട്ട് പോകുന്നത്. അമ്മ ലതയ്ക്കും ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ ജോലിക്കു പോകാൻ സാധിക്കുന്നില്ല. മകളുടെ കൂടെ ആശുപത്രിയിൽ നിൽക്കേണ്ടി വന്നതോടെ മോഹനന്റെ വരുമാനവും നിലച്ചു. 

ബന്ധുക്കളും സുഹൃത്തുക്കളും അടക്കം നൽകിയ പണം കൊണ്ടാണു ചികിത്സ മുന്നോട്ടു പോയത്. ഇതുവരെ രണ്ടര ലക്ഷം രൂപയോളം ചെലവായി. കഴിഞ്ഞ ദിവസം ഗുരുതരാവസ്ഥയിൽ ഐസിയുവിൽ പ്രവേശിപ്പിച്ച ഗീതു ജീവൻ രക്ഷാ ഉപകരണങ്ങളുടെ പിൻബലത്തിലാണു മുന്നോട്ടു പോയത്. ഇപ്പോൾത്തന്നെ ചികിത്സയ്ക്ക് കടം വാങ്ങേണ്ടി വന്ന മോഹനന് മകളുടെ തുടർ ചികിത്സ എങ്ങനെ എന്ന കാര്യത്തിൽ ആശങ്കയാണ്. ചികിത്സാ സഹായത്തിനായി സൗത്ത് ഇന്ത്യൻ ബാങ്ക് കോട്ടയം ബാങ്കിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. 

Account Number : 0037053000026128
IFSC : SIBL0000037
Phone : 9633407361

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com