ADVERTISEMENT

തദ്ദേശസ്ഥാപനങ്ങൾ മുതൽ പാർലമെന്റ് വരെ വിവിധ തലങ്ങളിലെ ജനപ്രതിനിധികൾ പല കാരണങ്ങൾ കൊണ്ടു കൂറുമാറുന്നതു ജനാധിപത്യസംവിധാനത്തെ നോക്കുകുത്തിയാക്കുന്നുവെന്നു മാത്രമല്ല, രാഷ്ട്രീയത്തിന് ഉണ്ടാകണമെന്നു നാം സങ്കൽപിച്ചുപോരുന്ന മൂല്യബോധത്തെത്തന്നെ ചോദ്യം ചെയ്യുന്നുമുണ്ട്. ഈ അപഹാസ്യ നാടകത്തിന്റെ ആമുഖംതന്നെയെന്നു വിളിക്കാവുന്നവിധത്തിൽ, സ്ഥാനാർഥികളുടെ അവസാനനിമിഷ കൂറുമാറ്റമാണു നാം ഇപ്പോൾ കാണുന്നത്. നിർണായകമായെ‍ാരു പെ‍‍ാതുതിരഞ്ഞെടുപ്പിലേക്കു പ്രവേശിച്ച രാജ്യത്തിന് ഇത്തരം രാഷ്ട്രീയക്കാർ നൽകുന്ന സന്ദേശം നിരാശാഭരിതമാണെന്നു മാത്രമല്ല, ആപൽക്കരംകൂടിയാണ്.

സ്ഥാനാർഥികളുടെ കൂറുമാറ്റം പരിഹാസ്യമാക്കുന്നത് നമ്മുടെ മഹത്തായ ജനാധിപത്യത്തെയും തിരഞ്ഞെടുപ്പു പ്രക്രിയയെയുമാണെന്നതിൽ സംശയമില്ല. തന്നെ വിശ്വസിച്ചു സ്ഥാനാർഥിയാക്കിയ പാർട്ടി അറിയാതെ, പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം പിന്മാറാനുള്ള പ്രേരണ വ്യക്തിപരമായ നേട്ടമോ വൻലാഭമോ ആകാമെങ്കിലും അവർ തോൽപിക്കുന്നതു ജനാധിപത്യത്തെയും ജനത്തെയുമാണ്.

ഗുജറാത്തിലെ സൂറത്തിൽ കോൺഗ്രസ് സ്ഥാനാർഥിയുടെ പത്രിക തള്ളിപ്പോകുകയും മറ്റു സ്ഥാനാർഥികൾ പത്രിക പിൻവലിക്കുകയും ചെയ്തതോടെ ബിജെപി സ്ഥാനാർഥി വോട്ടെടുപ്പില്ലാതെതന്നെ ജയിക്കുന്ന സാഹചര്യമുണ്ടായി. കോൺഗ്രസ് സ്ഥാനാർഥിയുടെ പത്രികയിൽ നാമനിർദേശം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്തവർ തങ്ങളുടെ ഒപ്പല്ല അതെന്നു സത്യവാങ്മൂലം നൽകുകയായിരുന്നു. സ്ഥാനാർഥിയുടെ ദുരൂഹ തിരോധാനം കൂടിയായതോടെ, ഇതിനുപിന്നിലെ രാഷ്ട്രീയനാടകം വ്യക്തമാകുകയും ചെയ്തു. ദിവസങ്ങൾക്കുള്ളിൽ മധ്യപ്രദേശിലെ ഇൻഡോറിലുണ്ടായ കൂറുമാറ്റവും കണ്ട് ജനാധിപത്യം തലതാഴ്ത്തിനിന്നു. പത്രിക പിൻവലിക്കാനുള്ള അവസാനദിനത്തിലാണ് കോൺഗ്രസിനു കനത്ത പ്രഹരമേൽപിച്ച് പാർട്ടി സ്ഥാനാർഥി പത്രിക പിൻവലിച്ച് ബിജെപിയിൽ ചേർന്നത്. ഡമ്മി സ്ഥാനാർഥിയുടെ പത്രിക നേരത്തേ തള്ളിപ്പോയിരുന്നതിനാൽ മണ്ഡലത്തിൽ കോൺഗ്രസിനു സ്ഥാനാർഥിയില്ലാതായി.

സൂറത്തിലും ഇൻഡോറിലും വഞ്ചിക്കപ്പെട്ട കോൺഗ്രസ് തെലങ്കാനയിലെ വാറങ്കലിൽ ഇതേ കൂറുമാറ്റ രാഷ്ട്രീയത്തിന്റെ ഗുണഭോക്താവാകുന്നതും ഈ തിരഞ്ഞെടുപ്പിൽ നാം കണ്ടു. ബിആർഎസ് അവിടെ പ്രഖ്യാപിച്ച സ്ഥാനാർഥി കൂറുമാറി കോൺഗ്രസിലെത്തി; പിന്നീട് ഇതേ സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥിയാകുകയും ചെയ്തു. എന്നാൽ, പത്രിക പിൻവലിക്കുന്ന ദിവസം വരെ കാത്തിരുന്നായിരുന്നില്ല കൂറുമാറ്റമെന്നതിനാൽ ബിആർഎസിനു വേറെ സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ കഴിഞ്ഞു.

പാർട്ടിയെ അറിയിക്കാതെ, അവസാനനിമിഷം സ്ഥാനാർഥികൾ നടത്തുന്ന പിന്മാറ്റം ഒരു തിരഞ്ഞെടുപ്പുതന്ത്രമായി ഭാവിയിൽ ജനാധിപത്യത്തിനു ഭീഷണിയാകുമെന്ന ആശങ്കയും ഉയരുന്നു. രാഷ്ട്രീയപാർട്ടികൾക്കു ജനപിന്തുണ തെളിയിക്കാനും നിലപാടുകൾ മുന്നോട്ടുവയ്ക്കാനുമുള്ള അവസരമാണ് തിരഞ്ഞെടുപ്പ്. മറ്റു പാർട്ടികൾക്കു മത്സരിക്കാനുള്ള സാഹചര്യം തന്നെ നഷ്ടമാക്കുംവിധമുള്ള കൂറുമാറ്റങ്ങൾ ജനാധിപത്യത്തിന്റെ നിഷേധമല്ലാതെ മറ്റെന്താണ്?

അധാർമികതയെ അടിസ്‌ഥാനപ്പെടുത്തിയുള്ള രാഷ്ട്രീയത്തിന്റെ വേരോട്ടം തീർച്ചയായും ചോദ്യം ചെയ്യപ്പെടേണ്ടതുതന്നെയാണ്. പാർട്ടികളുടെ ആദർശവും ആശയവുമെല്ലാം അധികാര ആർത്തിക്ക് അടിയറവയ്‌ക്കുന്നതോടെ ഭരണവും ജനാധിപത്യവും ദുർബലമാകുമെന്നതിൽ സംശയമില്ല. ഒരു രാഷ്ട്രീയകക്ഷിയുടെ പേരിൽ വോട്ടുനേടി നിയമസഭയിലെത്തിയവർക്ക് മറ്റു കക്ഷികളുടെ പ്രലോഭനങ്ങൾക്കു വഴങ്ങി സ്ഥാനം രാജിവയ്ക്കാൻ ഒരു മടിയുമില്ലാത്തതോർത്തും ലജ്ജിക്കേണ്ടതുണ്ട്. അധികാരമുള്ള പാർട്ടിക്കൊപ്പം ചേർന്നാലേ തങ്ങളുടെ ഭാവി സുരക്ഷിതമാകൂവെന്നും കേസുകളിൽനിന്നും തടവറയിൽനിന്നും രക്ഷപ്പെടൂവെന്നും പല സംസ്ഥാനങ്ങളിലെയും രാഷ്ട്രീയനേതാക്കളും നിയമസഭാ സാമാജികരും ധരിക്കുന്നത് ജനാധിപത്യത്തിന്റെ അന്തഃസത്തയെത്തന്നെ അപകടത്തിലാക്കുന്നു.

ജനപ്രതിനിധികളുടെ മറുകണ്ടംചാടലിലും രാഷ്ട്രീയ ചാണക്യന്മാരുടെ കുതന്ത്രങ്ങളിലും ഓരോ തവണയും തോൽക്കുന്നത്, അവർക്കു വോട്ടു ചെയ്യുകയും സ്വന്തം നികുതിപ്പണം തിരഞ്ഞെടുപ്പുചെലവിനായി നൽകുകയും ചെയ്യുന്ന പാവം പൊതുജനം തന്നെയാണെന്ന യാഥാർഥ്യം ബാക്കിയാകുന്നു. സ്ഥാനാർഥികൾവരെ മറുകണ്ടം ചാടുമ്പോൾ നമ്മുടെ ജനാധിപത്യം തലയിൽ മുണ്ടിട്ടുനിൽക്കുകയും ചെയ്യുന്നു.

English Summary:

Editorial about loksabha elections 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com