ബിജെപി പ്രചാരണം തടയാനെത്തി; കർഷകൻ കുഴഞ്ഞുവീണു മരിച്ചു
Mail This Article
ന്യൂഡൽഹി ∙ പഞ്ചാബിലെ പട്യാലയിൽ ബിജെപി സ്ഥാനാർഥി പ്രണീത് കൗറിന്റെ പ്രചാരണം തടയാനെത്തിയ കർഷകരിലൊരാൾ കുഴഞ്ഞുവീണു മരിച്ചു. പൊലീസുമായുള്ള ഉന്തിനും തള്ളിനുമിടയിലാണ് സിദ്പുർ സ്വദേശി സുരിന്ദർപാൽ (45) മരിച്ചതെന്നു കർഷകർ ആരോപിച്ചു. സ്ഥാനാർഥിയുടെ വാഹനം തടയുന്നതിനിടെ സുരിന്ദർ കുഴഞ്ഞുവീഴുന്ന വിഡിയോ ബിജെപി പുറത്തുവിട്ടു.
കോൺഗ്രസ് വിട്ടു ബിജെപിയിൽ ചേർന്ന പഞ്ചാബ് മുൻമുഖ്യമന്ത്രി അമരിന്ദർ സിങ്ങിന്റെ ഭാര്യയാണ് പ്രണീത്. പട്യാല സിറ്റിങ് എംപിയായ അവരെ കോൺഗ്രസ് സസ്പെൻഡ് ചെയ്തിരുന്നു. ഈ വർഷമാദ്യം ബിജെപിയിൽ ചേർന്നു.
പഞ്ചാബിൽ ബിജെപി സ്ഥാനാർഥികളുടെ പ്രചാരണം കർഷകർ വ്യാപകമായി തടയുന്നുണ്ട്. കർഷകരെ മോദി സർക്കാർ വഞ്ചിച്ചെന്ന മുദ്രാവാക്യമുയർത്തിയാണിത്. രാജ്പുരയിലെ സെഹ്റ ഗ്രാമത്തിലെത്തിയ പ്രണീതിന്റെ വാഹനം ഭാരതീയ കിസാൻ യൂണിയന്റെ നേതൃത്വത്തിൽ തടയുകയായിരുന്നു. ഇവരെ പൊലീസ് നീക്കംചെയ്യുന്നതിനിടെയാണ് സുരിന്ദർ കുഴഞ്ഞുവീണത്. പൊലീസിനൊപ്പം ബിജെപി പ്രവർത്തകരും ആക്രമിച്ചെന്ന് കർഷകനേതാക്കൾ കുറ്റപ്പെടുത്തി.