ADVERTISEMENT

തിരുവനന്തപുരം ∙ ബസിലെ സിസിടിവി ക്യാമറയുടെ മെമ്മറി കാർഡ് നഷ്ടമായത് ദൃശ്യങ്ങൾ പരിശോധിക്കാൻ പൊലീസ് എത്തുന്നതിനു തൊട്ടു മുൻപ്. കെഎസ്ആർടിസി സെൻട്രൽ ഡിപ്പോയിലെ ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർ തമ്പാനൂർ പൊലീസിനു നൽകിയ പരാതിയിൽ ഇക്കാര്യം വ്യക്തം. ഏപ്രിൽ 27നു രാത്രി പത്തരയോടെ പാളയത്ത് മേയറും സംഘവും ബസ് തടയുകയും ബസിലെ ഡ്രൈവറുമായി വാക്കേറ്റമുണ്ടാകുകയും ചെയ്ത സംഭവത്തിലെ നിർണായക തെളിവാണു മെമ്മറി കാർഡ്.

ബസിലെ സിസിടിവി ക്യാമറ പരിശോധിക്കണമെന്നും ആ തെളിവുകൾ ഇല്ലായ്മ ചെയ്യാൻ സാധ്യതയുണ്ടെന്നും സംഭവം നടന്ന ദിവസം മുതൽ ഡ്രൈവർ യദു പറഞ്ഞിരുന്നു. എന്നാൽ, ഈ സാധ്യത പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചത് ഏപ്രിൽ 30ന് ആണ്. സിസിടിവി പരിശോധിക്കാൻ സൗകര്യമൊരുക്കണമെന്ന് കന്റോൺമെന്റ് പൊലീസ് കെഎസ്ആർടിസി ഡിപ്പോ അധികൃതരോട് ഔദ്യോഗികമായി ആവശ്യപ്പെട്ടെങ്കിലും അന്നു ബസ് തൃശൂരിലേക്കു സർവീസിനു പുറപ്പെട്ടിരുന്നു. മേയ് ഒന്നിന് മെമ്മറി കാർഡ് പരിശോധിക്കാൻ ചീഫ് ഓഫിസിലെ ടെക്നിക്കൽ വിഭാഗം അനുമതി നൽകി. അന്നു പൊലീസ് സംഘം ഡിപ്പോയിലെത്തി പരിശോധിച്ചപ്പോഴാണ് മെമ്മറി കാർഡ് നഷ്ടമായെന്നു മനസ്സിലായത്.

ജനറൽ കൺട്രോളിങ് ഇൻസ്പെക്ടറുടെ പരാതി പ്രകാരം മെമ്മറി കാർഡ് നഷ്ടമായത് ഒന്നിനു പുലർച്ചെ ഒന്നിനും രാവിലെ 10നും ഇടയിൽ ബസ് തമ്പാനൂർ ഡിപ്പോയിലെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ടിരുന്ന സമയമാണ്. മേയറും സംഘവും ബസ് തടഞ്ഞ ഏപ്രിൽ 27 ന് പുറപ്പെടുമ്പോൾ മുതൽ ബസിലെ ഡിസ്പ്ലേയിൽ ക്യാമറാ ദൃശ്യങ്ങൾ കണ്ടിരുന്നുവെന്നും അതിൽ റെക്കോർഡിങ് നടക്കുന്നതിന്റെ അടയാളം കാണിച്ചിരുന്നെന്നും ഡ്രൈവർ യദു വെളിപ്പെടുത്തിയിരുന്നു. 

ഡ്രൈവർ എൽ.എച്ച്.യദു മന്ത്രി കെ.ബി.ഗണേഷ് കുമാറിനു പരാതി നൽകി. സംഭവം വിശദമായി അന്വേഷിക്കണമെന്നും ജോലിയിൽ നിന്നു മാറ്റിനിർത്തരുതെന്നും ആവശ്യപ്പെട്ടു യദു മന്ത്രിയെ കാണുകയും ചെയ്തു.

അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്

കെഎസ്ആർടിസി ബസ് നടുറോഡിൽ തടഞ്ഞിട്ട് ജോലി തടസ്സപ്പെടുത്തി അപമാനിച്ചവർക്കെതിരെയും പരാതി നൽകിയിട്ടും കേസെടുക്കാത്ത കന്റോൺമെന്റ് എസ്എച്ച്ഒയ്ക്കെതിരെയും നിയമ നടപടി സ്വീകരിക്കണമെന്ന ബസ് ഡ്രൈവറുടെ പരാതിയെക്കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മിഷൻ ആക്ടിങ് ചെയർപഴ്സനും ജുഡീഷ്യൽ അംഗവുമായ കെ.ബൈജുനാഥ് ഉത്തരവിട്ടു.  

മെമ്മറി കാർഡ് കാണാതായത് അന്വേഷിക്കും: മന്ത്രി

മേയറും സംഘവും വഴിയിൽ തടഞ്ഞ കെഎസ്ആർടിസി ബസിലെ മെമ്മറി കാർഡ് കാണാതായ ത് അന്വേഷിക്കുമെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ. തമ്പാനൂർ ഡിപ്പോയിലെ 4 ബസുകളിലാണ് ക്യാമറ ഉള്ളത്. ബാക്കി 3 ബസുകളിലും മെമ്മറി കാർഡ് ഉണ്ട്. ഈ ബസിലെ മെമ്മറി കാർഡ് മാത്രമാണ് കാണാതായത്. അന്വേഷിക്കാൻ കെഎസ്ആർടിസി എംഡിക്ക് നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു.

English Summary:

Memory card of KSRTC bus in connection with Mayor Arya Rajendran was lost just before the police arrived

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com