ADVERTISEMENT

കരുവന്നൂർ (തൃശൂർ) ∙ ചില്ലറയുടെ പേരിലുള്ള തർക്കത്തിനിടെ സ്വകാര്യ ബസ് കണ്ടക്ടർ ബസിൽനിന്നു ചവിട്ടിപ്പുറത്തിട്ടു മർദിച്ചു തലയ്ക്കു ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന കരുവന്നൂർ എട്ടുമന സ്വദേശി മുറ്റിച്ചൂർ വീട്ടിൽ പവിത്രൻ (68) മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാവിലെയാണു മരിച്ചത്.

കഴിഞ്ഞ മാസം രണ്ടിനു വൈദ്യുതി ബിൽ അടയ്ക്കാൻ തൊട്ടടുത്ത ബംഗ്ലാവ് സ്റ്റോപ്പിൽ ഇറങ്ങാനായി കരുവന്നൂർ രാജ ‌സ്റ്റോപ്പിൽനിന്നു കയറിയതായിരുന്നു പവിത്രൻ. തൃശൂർ– കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന ശാസ്താ ബസിൽ കയറി 10 രൂപ നൽകിയപ്പോൾ ടിക്കറ്റ് 13 രൂപയാണെന്നു കണ്ടക്ടർ പറഞ്ഞു. പിന്നീട്, കയ്യിൽ ആകെയുണ്ടായിരുന്ന 500 രൂപ നോട്ട് നൽകിയത് കണ്ടക്ടർ ഊരകം സ്വദേശി കടുകപ്പറമ്പിൽ രതീഷിനെ പ്രകോപിപ്പിച്ചു. ബാക്കി നൽകിയപ്പോൾ തുകയിൽ കുറവുള്ളതു പവിത്രൻ ചോദ്യംചെയ്തതോടെ വാക്കേറ്റമായി.

പവിത്രന് ഇറങ്ങേണ്ടിടത്തു ബസ് നിർത്താതെ തൊട്ടടുത്ത പുത്തൻതോട് ‌സ്റ്റോപ്പിലെത്തിയപ്പോൾ കണ്ടക്ടർ പവിത്രനെ ചവിട്ടി വീഴ്ത്തുകയായിരുന്നു. റോഡിൽ തലയിടിച്ചു വീണ പവിത്രനെ, കണ്ടക്ട‌ർ വീണ്ടും മർദിക്കുകയും തല പിടിച്ചു കല്ലിൽ ഇടിക്കുകയും ചെയ്തെന്നാണു കേസ്. ‌ഇരിങ്ങാലക്കുട പൊലീസ് അന്നുതന്നെ അറസ്റ്റ് ചെയ്ത രതീഷിനെതിരെ കൊലപാതക ശ്രമത്തിനു കേസെടുത്തിരുന്നു. ഇപ്പോൾ റിമാൻഡിലാണ്. പവിത്രന്റെ ഭാര്യ: കൗസല്യ, മക്കൾ: പ്രണവ്, പ്രിയ. മരുമക്കൾ: ഡെല്ല, റിച്ചു.

English Summary:

Passenger who was kicked out by the bus conductor died

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com