ADVERTISEMENT

തിരുവനന്തപുരം ∙ കേരളത്തിൽ 20 സീറ്റിലും ജയിക്കുമെന്നും അതു പക്ഷേ സംഘടനാപരമായ മികവുകൊണ്ടല്ലെന്നും തിരഞ്ഞെടുപ്പ് അവലോകനത്തിനു ചേർന്ന കോൺഗ്രസ് നേതൃയോഗത്തിൽ നേതാക്കൾ. കേരളത്തിലെയും കേന്ദ്രത്തിലെയും സർക്കാരുകൾക്ക് എതിരെയുള്ള ജനവികാരം യുഡിഎഫിന് അനുകൂലമായിട്ടുണ്ട്. എന്നാൽ ഈ ട്രെൻഡ് ഉപയോഗിച്ച് തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിടാനാകില്ലെന്നും സംഘടനാ സംവിധാനം ഉടച്ചുവാർക്കണമെന്നും നേതാക്കളും സ്ഥാനാർഥികളും യോഗത്തിൽ നിർദേശിച്ചു. 

എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലാണു ചർച്ചയ്ക്കു തുടക്കമിട്ടത്. പോളിങ് ശതമാനം കുറഞ്ഞ ബൂത്തുകളിൽ 20ന് അകം കണക്കെടുപ്പു നടത്തണമെന്നു വേണുഗോപാൽ നിർദേശിച്ചു. സംഘടനാ സംവിധാനമല്ല, സർക്കാർ വിരുദ്ധ വികാരമാണു തിരഞ്ഞെടുപ്പിൽ സഹായിച്ചതെന്നും അതിനു പ്രതിപക്ഷ ഇടപെടൽ ഗുണം ചെയ്തെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. 

തൃശൂരിൽ പലയിടത്തും സംഘടനാ പ്രശ്നങ്ങൾ അലട്ടിയെന്നും ഇരുനൂറോളം സ്ഥലത്തു ബൂത്തുകമ്മിറ്റികൾ നിർജീവമായിരുന്നുവെന്നും സ്ഥാനാർഥികളി‍ൽ ആദ്യം സംസാരിച്ച കെ.മുരളീധരൻ വിമർശിച്ചു. ഈ കേന്ദ്രങ്ങളിൽ ഭൂരിപക്ഷം കുറഞ്ഞേക്കുമെന്നും മുരളി പറഞ്ഞു. പ്രചാരണത്തിൽ സഹകരിക്കാത്തതിനു വനിതാ നേതാവ് ഉൾപ്പെടെ ചില യൂത്ത് കോൺഗ്രസ് ഭാരവാഹികൾക്കെതിരെ രാജ്മോഹൻ ഉണ്ണിത്താൻ ആരോപണമുന്നയിച്ചു. തിരഞ്ഞെടുപ്പു ഘട്ടത്തിൽ കെപിസിസി പ്രസിഡന്റ് ഇടപെട്ട് ഡിസിസി ഭാരവാഹിയാക്കിയ ആൾ, അയാളുടെ ഭാരവാഹിത്വം മരവിപ്പിച്ചപ്പോൾ ബിജെപിക്കു വേണ്ടി വോട്ടുപിടിച്ചെന്നും ആരോപിച്ചു. അതിർത്തി മണ്ഡലമായിട്ടും കർണാടക മുഖ്യമന്ത്രിയോ, ഉപമുഖ്യമന്ത്രിയോ പ്രചാരണത്തിനെത്തിയില്ലെന്നും ഉണ്ണിത്താൻ പറഞ്ഞു. 

കോഴിക്കോട്ടെ ഒരു വിഭാഗം പ്രവർത്തകരെ വോട്ട് ചെയ്യുന്നതിൽനിന്നു തിരഞ്ഞെടുപ്പിന്റെ തലേന്നു ചിലർ വിലക്കിയെന്ന ആരോപണം എം.കെ.രാഘവൻ ഉന്നയിച്ചു. തനിക്കെതിരെ പ്രവർത്തിച്ച കെപിസിസി സെക്രട്ടറിയുടെ സസ്പെൻഷൻ വോട്ടെടുപ്പിന്റെ പിറ്റേന്നു റദ്ദാക്കിയതിന്റെ പ്രതിഷേധം അടൂർ പ്രകാശ് അറിയിച്ചു. കണ്ണൂരിൽ പതിവിനു വിരുദ്ധമായി ചില സമുദായ ഗ്രൂപ്പുകൾ വളരെ സജീവമായി യുഡിഎഫിന്റെ തിരഞ്ഞെടുപ്പു പ്രവർത്തനത്തിൽ പങ്കാളികളായെന്നു പറഞ്ഞ കെ.സുധാകരൻ, സംഘടനാശേഷിക്കെതിരെയുള്ള വിമർശനങ്ങളോടു പ്രതികരിച്ചില്ല.

രാഹുലിന്റെ ഭൂരിപക്ഷം കുറയും

മാവേലിക്കരയും ആറ്റിങ്ങലും ആലത്തൂരും പോലെ ചില മണ്ഡലങ്ങളിൽ കടുത്ത മത്സരം നടന്നെങ്കിലും എല്ലായിടത്തും ജയിക്കുമെന്ന പ്രതീക്ഷയാണു സ്ഥാനാർഥികൾ പങ്കിട്ടത്. വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം കുറയുമെന്നാണു വിലയിരുത്തൽ. 2019ൽ 4.31 ലക്ഷം വോട്ടായിരുന്നു ഭൂരിപക്ഷം. 

വയനാട് മണ്ഡലത്തിന്റെ അവലോകനം എ.പി.അനിൽകുമാറാണു നടത്തിയത്. രാഹുൽ ഗാന്ധി, ശശി തരൂർ, ഡീൻ കുര്യാക്കോസ്, ബെന്നി ബഹനാൻ എന്നിവർ യോഗത്തിനെത്തിയില്ല. തിരുവനന്തപുരം, ഇടുക്കി, ചാലക്കുടി മണ്ഡലങ്ങളുടെ അവലോകനം നടന്നതുമില്ല. ആക്ടിങ് പ്രസിഡന്റ് എം.എം.ഹസൻ ആധ്യക്ഷ്യം വഹിച്ചു. ദീപാ ദാസ്മുൻഷി, രമേശ് ചെന്നിത്തല എന്നിവരും പ്രസംഗിച്ചു. 

കോൺഗ്രസ് പഠിക്കും; വോട്ട് ചെയ്യാത്തതാര്? എന്തുകൊണ്ട്? 

തിരഞ്ഞെടുപ്പിൽ പോളിങ് കുറഞ്ഞതിനെക്കുറിച്ചും വോട്ട് ചെയ്യാത്തവരെക്കുറിച്ചും കോൺഗ്രസ് പഠനം നടത്തും. വോട്ട് ചെയ്യാത്തവരുടെ പട്ടിക ബൂത്ത്തലത്തിൽ തയാറാക്കും. ഇതിന്റെ അടിസ്ഥാനത്തിൽ ഡിസിസികൾ കെപിസിസിക്കു റിപ്പോർട്ട് നൽകണമെന്നും തിരഞ്ഞെടുപ്പ് അവലോകനത്തിനായി ചേർന്ന കോൺഗ്രസ് നേതൃയോഗം തീരുമാനിച്ചു. 

English Summary:

Congress estimates that it will win all twenty loksabha seats in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com