പരിഷ്കരിച്ച ഡ്രൈവിങ് ടെസ്റ്റ് രീതി തുടരും
Mail This Article
കൊച്ചി ∙ സംസ്ഥാനത്തു പരിഷ്കരിച്ച ഡ്രൈവിങ് ടെസ്റ്റ് രീതി തുടരും. ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരിച്ചു കൊണ്ട് ട്രാൻസ്പോർട്ട് കമ്മിഷണർ ഇറക്കിയ സർക്കുലർ സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചു. റോഡ് അപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഡ്രൈവിങ് ടെസ്റ്റ് കുറ്റമറ്റതാക്കാൻ ലക്ഷ്യമിട്ടുള്ള നടപടിയാണു സ്വീകരിച്ചിട്ടുള്ളതെന്നും പൊതുജന സുരക്ഷയാണു ലക്ഷ്യമിടുന്നതെന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് വ്യക്തമാക്കി.
ലേണേഴ്സ് ടെസ്റ്റ് പാസായി കാത്തിരിക്കുന്നവർക്കും പുതിയ ടെസ്റ്റ് ബാധകമാകും. പരിഷ്കരണ നടപടികൾ നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി ഡ്രൈവിങ് സ്കൂൾ ഉടമകളും സംഘടനകളും നൽകിയതുൾപ്പെടെ ഹർജികളിലാണ് ഇടക്കാല ഉത്തരവ്. കമ്മിഷണറുടെ നിർദേശങ്ങൾ കേന്ദ്ര മോട്ടർ വാഹന നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമല്ലെന്നു കോടതി പ്രഥമദൃഷ്ട്യാ ചൂണ്ടിക്കാട്ടി. വാഹന സംവിധാനങ്ങളിലും എൻജിനീയറിങ് സാങ്കേതിക വിദ്യയിലും വന്ന മാറ്റങ്ങൾ കൂടി കണക്കിലെടുത്താണ് പരിഷ്കാര നടപടികൾ. വിശദമായ വാദത്തിനായി ഹർജികൾ 21നു വീണ്ടും പരിഗണിക്കും.