ADVERTISEMENT

ആവണിപ്പാടത്ത് നന്മയുടെ നെൽക്കതിരുകൾ വിളയിച്ചിരിക്കുകയാണു മലയാളം പള്ളിക്കൂടത്തിലെ കുട്ടികൾ. ഭാഷയ്ക്കും സംസ്കാരത്തിനും വേണ്ടി നിലകൊള്ളുന്ന തിരുവനന്തപുരത്തെ സമാന്തര വിദ്യാലയമാണു മലയാളം പള്ളിക്കൂടം. ആറ്റിങ്ങൽ അവനവഞ്ചേരി പിരപ്പമൺകോട് പാടശേഖരത്ത് അവർ കൃഷി ചെയ്ത പാടത്തിന് ഒഎൻവി കുറുപ്പിന്റെ കവിതയുടെ പേര് നൽകുകയായിരുന്നു: ആവണിപ്പാടം !  പിരപ്പമൺകോട് ഏലായിലെ അൻപതേക്കർ തരിശുപാടത്തു നെൽക്കൃഷി ചെയ്യാനെത്തിയ കൂട്ടായ്മയിൽ മലയാളം പള്ളിക്കൂടവും ഭാഗമാവുകയായിരുന്നു. 

നാട്ടുകാരും സാംസ്കാരിക പ്രവർത്തകരും അധ്യാപകരും കുട്ടികളും ഉൾപ്പെടുന്ന പാടശേഖരസമിതി പാടങ്ങൾ പകുത്തു നൽകി. 14 സെന്റ് വീതമുള്ള രണ്ടു പാടങ്ങളാണു മലയാളം പള്ളിക്കൂടത്തിനു ലഭിച്ചത്. അവിടെയാണു നെൽക്കൃഷി ചെയ്തത്.  വാമനപുരം ആറ് ഒഴുകുന്നതിന്റെ കരയിലാണു ‘ആവണിപ്പാടം’ ഉൾപ്പെടുന്ന വയലേല. പുഴയും നീർച്ചോലകളും കാറ്റും തണുപ്പുമൊക്കെയുണ്ട്. പാടത്ത് ഏറുമാടം. പള്ളിക്കൂടത്തിലെ അധ്യാപകനായ വട്ടപ്പറമ്പിൽ പീതാംബരന്റെ നേതൃത്വത്തിലാണു കുട്ടികൾ ഞാറു നട്ടത്. അദ്ദേഹത്തിന് ഞാറ്റുപാട്ടുകളറിയാം. അത് ഉച്ചത്തിൽ പാടും. അതിന്റെ ഈണത്തിലായിരുന്നു വിത്തു വിതയ്ക്കലും കള പറിക്കലുമൊക്കെ.  

വയലിലെ ചെളി കുട്ടികൾക്കു പുതിയ അനുഭവമായിരുന്നു. വരമ്പത്തു ചെരിപ്പൂരി വച്ച് അവർ പാടത്തേക്കിറങ്ങി. വയൽച്ചെളി അന്നം വിളയിക്കുന്ന അത്ഭുതമാണെന്ന് ഓരോരുത്തരും തിരിച്ചറിയുകയായിരുന്നുവെന്ന് പള്ളിക്കൂടത്തിലെ അധ്യാപകരായ ജെസ്സി നാരായണനും ഗോപി നാരായണനും പറയുന്നു. നടീലും വിള പരിപാലനവും കൊയ്ത്തും കുട്ടികൾ വലിയ ഉത്സവമായി കൊണ്ടാടി. പാടത്തെ ഏറുമാടവും വയൽക്കാഴ്ചകളും കാണാൻ മറ്റു വിദ്യാലയങ്ങളിൽ നിന്നുള്ള കുട്ടികളുമെത്തി. 

‘ഞാറു നടാനും ചേറിന്റെ മണമറിയാനും കൊയ്യാനും മെതിക്കാനുമൊക്കെയായി വലിയ ഉത്സാഹമാണു കുട്ടികളിൽ കണ്ടത്. ഈയൊരു ഘട്ടത്തിൽ പള്ളിക്കൂടമടക്കം ഏതാനും വിദ്യാലയങ്ങൾ കൃഷിയിറക്കാനായി പാടത്തെത്തിയത് ആശ്വാസവും പ്രതീക്ഷയും പകരുന്നതാണ്. പ്രകൃതിയെ മാത്രമല്ല തകർന്ന കാർഷിക മേഖലയെയും വീണ്ടെടുക്കാനാണ് ആവണിപ്പാടത്തിലൂടെ ഞങ്ങളുടെ ശ്രമം. കേരളത്തിലെ വിദ്യാലയങ്ങളെല്ലാം ഇത്തരം പദ്ധതികളുമായി മുന്നോട്ടു വന്നാൽ അതതു പ്രദേശത്തെ കാർഷികമേഖല ശക്തിപ്പെടും. കർഷകർക്ക് കൈത്താങ്ങ് ആകും. നമ്മുടെ  ആവശ്യത്തിന് നെല്ല് ഉൽപ്പാദിപ്പിക്കാനും’ –ജെസ്സി നാരായണൻ പറയുന്നു. 

മലയാളം പള്ളിക്കൂടം അവർ ഉൽപാദിപ്പിച്ച നെല്ല് ഇത്തവണ പ്രത്യേകം പാക്കറ്റുകളിലാക്കി കുട്ടികൾക്കും സാംസ്കാരിക പ്രവർത്തകർക്കും പൊതുജനങ്ങൾക്കും വിഷു സമ്മാനമായി നൽകുകയായിരുന്നു. 28 സെന്റിൽ നിന്നു നല്ല വിളവു കിട്ടിയ സ്ഥിതിക്ക് അടുത്ത തവണ നെൽക്കൃഷി കുറെക്കൂടി വിപുലമാക്കാനുള്ള തയാറെടുപ്പിലാണ് പള്ളിക്കൂടം 

avani-ppadom
ആവണിപ്പാടത്ത് ഞാറു നടുന്ന കുട്ടികൾ

പുന്നെല്ലു കൊയ്തെടുക്കാൻ കുട്ടികളേറുന്നു 

വിത്തെറിഞ്ഞു നട്ടുവളർത്തി പുന്നെല്ലു കൊയ്തെടുക്കാൻ ഈ പാടശേഖരത്തിലേക്ക് മറ്റു വിദ്യാലയങ്ങളും എത്തുകയാണ്. അവനവഞ്ചേരി, തോന്നയ്ക്കൽ ഗവ .ൈഹസ്കൂളുകൾ, ഇടയ്ക്കോട് ഗവ.എൽപിഎസ്, എംജിഎം ഇടയ്ക്കോട് തുടങ്ങിയ വിദ്യാലയങ്ങൾ ഇവിടെ കൃഷിയിറക്കിയിരുന്നു. തിരുവനന്തപുരത്തെ കോട്ടൺഹിൽ സ്കൂളും മൂന്നാംവിളയിൽ കൃഷി ചെയ്യാനെത്തുന്നുണ്ട്.

അവനവഞ്ചേരി ഹൈസ്കൂളിലെ എസ്പിസി വിഭാഗം അവർ ഉൽപാദിപ്പിച്ച നെല്ലിനു ‘നിറവ്’ എന്നാണു പേരിട്ടത്. തോന്നയ്ക്കൽ സ്കൂളിലെ കുട്ടികൾ ‘തൃപ്തി’യെന്നും. നിറവും തൃപ്തിയും വിപണിയിലും എത്തിച്ചു. ഇടയ്ക്കോട് ഗവ. എൽപി എസിലെ കുട്ടികൾ വിദ്യാലയത്തിലെ ഭക്ഷണത്തിനായി അവരുടെ നെല്ല് ഉപയോഗിക്കുന്നു. എംജിഎമ്മിലെ കുട്ടികൾ അവരുടെ നെല്ല് സപ്ലൈകോയ്ക്കു നൽകി കിട്ടിയ പണം സ്കൂളിലെ കാർഷിക പ്രവർത്തനങ്ങൾക്കു വിനിയോഗിക്കുന്നു. 

നീണ്ട കാലം തരിശുകിടന്ന പാടശേഖരത്തിൽ ഒന്നാം വിളയിൽ അൻപതേക്കറിലും രണ്ടാംവിളയിൽ 57 ഏക്കറിലുമാണു കൃഷി നടന്നത്. പ്രളയം, വരൾച്ച. കീടശല്യം എന്നിങ്ങനെ പല വെല്ലുവിളികളെയും അതിജീവിച്ചാണു കൃഷി മുന്നോട്ടു പോയതെന്നു പാടശേഖരസമിതി പ്രസിഡന്റ് സദാശിവൻ നായർ, സെക്രട്ടറി അൻഫാർ എന്നിവർ പറയുന്നു. പ്രതിസന്ധികളിൽ ആരും പിന്നോട്ടു പോകാൻ തയാറായില്ല.  20,000 കിലോയോളം നെല്ലാണ് ഇത്തവണ സപ്ളൈകോയ്ക്ക് വിറ്റത്. സ്കൂളുകൾക്കു പുറമേ പാടശേഖരത്തിന് ചുറ്റുമുള്ള വിവിധ ആരാധനാലയങ്ങളും സംഘടനകളും, ക്ലബ്ബുകളും ഉൾപ്പെടെ 23 കൂട്ടായ്മകളും 79 വ്യക്തികളും കൃഷിയിറക്കുന്നുണ്ട്. 

കാടുമൂടി കിടന്ന പാടശേഖരവും പരിസരവും ഒരു കാലത്ത് ആരും കടന്നു ചെല്ലാതിരുന്ന സ്ഥലമായിരുന്നുവെങ്കിൽ ഇന്നതു കൃഷിയുടെയും നാട്ടു സംസ്കൃതിയുടെയും വെളിച്ചം വിതറുന്ന ഇടമാണ്. ഇവിടെയത്തുന്ന കുട്ടികൾക്ക് പാടം മാത്രമല്ല കൗതുകം. അവർക്കായി വയലറിവ് പങ്കുവയ്ക്കൽ, പ്ലാസ്റ്റിക് വിമുക്ത പാടത്തിനായി വയൽക്കരുതൽ പ്രവർത്തനം, വയൽ നടത്തം, വയൽ സദ്യ എന്നിവയെല്ലാമുണ്ട്. നെൽക്കൃഷി ലാഭകരമായി ചെയ്യാനാകുമെന്ന് ഇന്ന് ഇവിടത്തെ കർഷകർക്കു ബോധ്യമുണ്ട്. കൃഷി വേണ്ടെന്നു വച്ചവരും പാട്ടത്തിനു കൊടുത്തവരും പാടത്തേക്കു തിരികെയെത്തുന്നു. നെല്ലിനു പകരം ഇടവിളകൾ സ്ഥാനംപിടിച്ചതു പിന്മാറി പാടം പൂർണമായും നെൽക്കൃഷിയിലേക്കു തിരികെ എത്തിയിരിക്കുന്നു. ആഹ്ളാദം പകരുന്ന കാഴ്ചകൾ ഏറെയാണ്.

English Summary:

Sunday Special about success story of farming of students

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com