വാക്ക് മാറുമ്പോൾ
Mail This Article
ആകെയുള്ളതിൽ മൂന്നിലൊന്നു ലോക്സഭാ മണ്ഡലങ്ങളിൽ വോട്ടെടുപ്പു കഴിഞ്ഞു. രണ്ടാം ഘട്ടത്തിനു മുൻപുതന്നെ ബിജെപിയുടെ, അതിൽതന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ, പ്രസംഗങ്ങളിൽ ചില മാറ്റങ്ങൾ പ്രകടമായിരുന്നു. ‘ചാർസൗ പാർ’ അഥവാ നാനൂറിലധികം സീറ്റ് എന്ന ലക്ഷ്യം പറയുന്നത് ഏതാണ്ട് അവസാനിപ്പിച്ചതാണ് അതിൽ പ്രധാനം. പ്രതിപക്ഷം ജയിച്ചാലുള്ള അപകടങ്ങളെക്കുറിച്ചു കൂടുതൽ പറയാനും അതിൽ വിദ്വേഷഭാഷ കലർത്താനുമുണ്ടായ താൽപര്യവും പ്രധാനംതന്നെ. 2019ൽ ‘മുന്നൂറിലധികം’ ആണ് മോദി പറഞ്ഞത്. വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരണമെന്നതു ന്യായമായ മോഹമായി അന്നു വിലയിരുത്തപ്പെട്ടു. വോട്ടു ശതമാനത്തിലല്ല, സീറ്റെണ്ണത്തിൽ അതിനു പിന്തുണയും ലഭിച്ചു. അഞ്ചു വർഷത്തിനുശേഷം, 100 സീറ്റ് കൂടുതലുള്ളൊരു ലക്ഷ്യം മുന്നണിക്കും മൂന്നിൽ രണ്ടിലേറെ സീറ്റ് (370) ബിജെപിക്കുമെന്ന് ആഗ്രഹം പറഞ്ഞപ്പോൾ, അത്രയുമെന്തിന് എന്ന സംശയം പലർക്കും തോന്നിയതാണ്; സമഗ്രാധിപത്യ ചിന്തയാവാം അതിനു കാരണമെന്നും കരുതി.