കടൽ തിളയ്ക്കുന്നു; മത്തി ‘പിടയ്ക്കുന്നു’
Mail This Article
തിരുവനന്തപുരം∙ കടലിലെ കൂടിയ ചൂടിന്റെ ഏറ്റവും വലിയ ഇര മത്തി. കരയ്ക്കു സമാനമായി കടലിലും 1.2 ഡിഗ്രി ചൂട് കൂടിയതോടെ മത്തി ഉൾപ്പെടെ ചെറു മത്സ്യങ്ങളാണ് നിലനിൽപിനായി പൊരുതുന്നത്. മത്തി ഉൽപാദനത്തിൽ ഏറ്റവും വലിയ തകർച്ചയാണ് ഉഷ്ണകാലത്ത് കേരളം നേരിടുന്നത്.
താപനില ഏറുമ്പോൾ ഉപരിതല മത്സ്യങ്ങൾ കടലിന്റെ അടിത്തട്ടിലേക്കു പോകും. ഇത് മത്സ്യങ്ങളുടെ പ്രജനനം, വളർച്ച, ആഹാരം എന്നിവയെ നേരിട്ട് ബാധിക്കുന്നു. മുട്ടയിട്ടു വളരാൻ കഴിയാത്ത സാഹചര്യമാണെന്നും സിഎംആർഎഫ് മുൻ പ്രിൻസിപ്പൽ സയന്‍റിസ്റ്റ് ഡോ. സുനിൽ മുഹമ്മദ് പറയുന്നു.
2012 ലെ 3.99 ലക്ഷം ടൺ റെക്കോർഡ‍് ഉൽപാദനത്തിനു ശേഷം മത്തി പിടിത്തത്തിൽ ക്രമാനുഗതമായ തകർച്ചയാണ് കേരളത്തിൽ. നിലവിലെ ഉഷ്ണതരംഗം സ്ഥിതി പിന്നെയും വഷളാക്കി. ഉയർന്ന ചൂട് മത്തിയുടെ വളർച്ചയും മുരടിപ്പിച്ചു. ചൂടുകാലത്ത് പിടിക്കുന്ന മത്തിക്ക് 8 സെന്റിമീറ്റർ താഴെയാണ് വലുപ്പം. അതേ സമയം ചൂടു കുറഞ്ഞ തമിഴ്നാടൻ തീരങ്ങളായ കടലൂർ, നാഗപട്ടണം, രാമേശ്വരം ഭാഗങ്ങളിൽ ലഭിക്കുന്ന മത്തിക്ക് ശരാശരി 12 സെന്റീമീറ്റർ വരെ വലുപ്പമുണ്ട്.