ADVERTISEMENT

ലക്നൗ ∙ റൺമഴ കണ്ടുശീലിച്ച ഈ ഐപിഎൽ സീസണിലെ ലോ സ്കോറിങ് ത്രില്ലറിൽ മുംബൈ ഇന്ത്യൻസിനെതിരെ ലക്നൗ സൂപ്പർ ജയന്റ്സിന് 4 വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത മുംബൈ ഉയർത്തിയ 145 റൺസ് വിജയലക്ഷ്യം 19.2 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ലക്നൗ മറികടന്നു. സ്കോർ: മുംബൈ 20 ഓവറിൽ 7ന് 144. ലക്നൗ 19.2 ഓവറിൽ 6ന് 145. അർധസെഞ്ചറിയുമായി ലക്നൗവിനെ മുന്നിൽ നിന്നു നയിച്ച മാർകസ് സ്റ്റോയ്നിസാണ് (62) പ്ലെയർ ഓഫ് ദ് മാച്ച്. 10 മത്സരങ്ങളിൽ ഏഴിലും തോറ്റ മുംബൈയുടെ പ്ലേ ഓഫ് പ്രതീക്ഷകൾ ഇതോടെ ഏറക്കുറെ അസ്തമിച്ചു.

പൊരുതിനേടി ലക്നൗ

145 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ലക്നൗവിന് ആദ്യ ഓവറിൽ തന്നെ ഓപ്പണർ അർഷിൻ കുൽക്കർണിയെ (0) നഷ്ടമായി. എന്നാൽ രണ്ടാം വിക്കറ്റിൽ ഒന്നിച്ച ക്യാപ്റ്റൻ കെ.എൽ.രാഹുൽ (22 പന്തിൽ 28)– മാർകസ് സ്റ്റോയ്നിസ് (45 പന്തിൽ 62) സഖ്യം 58 റൺസ് കൂട്ടിച്ചേർത്ത് ലക്നൗവിന് ശക്തമായ അടിത്തറ നൽകി. രാഹുലിന് പിന്നാലെയെത്തിയ ദീപക് ഹൂഡയും (18 പന്തിൽ 18) സ്റ്റോയ്നിസിന് പിന്തുണ നൽകിയതോടെ ലക്നൗ അനായാസം ജയിക്കുമെന്നു തോന്നിച്ചെങ്കിലും അവസാന ഓവറുകളിൽ തുടരെ വിക്കറ്റ് വീഴ്ത്തിയ മുംബൈ തിരിച്ചടിച്ചു. എന്നാൽ ഒരറ്റത്ത് കരുതലോടെ കളിച്ച നിക്കോളാസ് പുരാൻ (14 പന്തിൽ 14 നോട്ടൗട്ട്) 4 പന്ത് ബാക്കിനിൽക്കെ ലക്നൗവിനെ വിജയത്തിലെത്തിച്ചു.

അടിതെറ്റി മുംബൈ

രണ്ടാം ഓവറിൽ രോഹിത് ശർമയെയും (4) മൂന്നാം ഓവറിൽ സൂര്യകുമാർ യാദവിനെയും (10) നഷ്ടമായ ഞെട്ടലോടെയാണ് മുംബൈ ഇന്നിങ്സ് തുടങ്ങിയത്. ആറാം ഓവറിലെ ആദ്യ പന്തിൽ യുവതാരം തിലക് വർമ (7) റണ്ണൗട്ടാവുകയും തൊട്ടടുത്ത പന്തിൽ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ഗോൾഡൻ ഡക്കായി മടങ്ങുകയും ചെയ്തതോടെ പവർപ്ലേ അവസാനിക്കുമ്പോൾ 4ന് 28 എന്ന നിലയിലായിരുന്നു മുംബൈ.  അഞ്ചാം വിക്കറ്റിൽ 53 പന്തിൽ 53 റൺസ് കൂട്ടിച്ചേർത്ത ഇഷൻ കിഷൻ (36 പന്തിൽ 32)– നേഹൽ വധേര (41 പന്തിൽ 46) സഖ്യമാണ് മുംബൈയെ കൂട്ടത്തകർച്ചയിൽ നിന്നു രക്ഷിച്ചത്. അവസാന ഓവറുകളിൽ ആഞ്ഞടിച്ച ടിം ഡേവിഡ് (18 പന്തിൽ 35 നോട്ടൗട്ട്) മുംബൈ ടോട്ടൽ 144ൽ എത്തിച്ചു. 

English Summary:

Lucknow super jiants wins against Mumbai indians in IPL cricket match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com