ADVERTISEMENT

ഹൈദരാബാദ്∙ ട്വന്റി20 ലോകകപ്പ് ടീമിൽ സിലക്ഷൻ ലഭിച്ചതിനു പിന്നാലെ ഐപിഎല്ലിൽ ദയനീയ പ്രകടനവുമായി സ്പിന്നർ യുസ്‍വേന്ദ്ര ചെഹൽ. നാലോവറുകൾ പന്തെറിഞ്ഞ ചെഹൽ 62 റൺസാണു വഴങ്ങിയത്. വിക്കറ്റൊന്നും കിട്ടിയതുമില്ല. താരത്തിന്റെ ഓവറിൽ ആറു സിക്സുകളും നാലു ഫോറുകളുമാണ് ഹൈദരാബാദ് ബാറ്റർമാർ ബൗണ്ടറി കടത്തിയത്. ഐപിഎല്ലിലെ ആദ്യ മത്സരങ്ങളിലെ തകർപ്പൻ പ്രകടനത്തിനു പിന്നാലെയാണ് ചെഹലിന് ലോകകപ്പ് ടീമിലേക്കു പ്രവേശനം ലഭിച്ചത്.

കുൽദീപ് യാദവ്, ചെഹൽ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേല്‍ എന്നിവരാണു ലോകകപ്പ് ടീമിലെ സ്പിന്നർമാർ. രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസണിനും ലോകകപ്പ് ടീം പ്രഖ്യാപനത്തിനു പിന്നാലെ നടന്ന പോരാട്ടത്തിൽ തിളങ്ങാനായില്ല. മൂന്നു പന്തുകൾ മാത്രം നേരിട്ട സഞ്ജുവിനെ ഭുവനേശ്വർ കുമാർ ബോൾഡാക്കുകയായിരുന്നു. ഋഷഭ് പന്തിനൊപ്പം ലോകകപ്പ് ടീമിൽ വിക്കറ്റ് കീപ്പറായി സഞ്ജു സാംസണിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

തുടക്കത്തിൽ തന്നെ രണ്ടു വിക്കറ്റുകൾ നഷ്ടമായെങ്കിലും അവസാന പന്തുവരെ എത്തിയ ശേഷമാണ് രാജസ്ഥാൻ വിജയം കൈവിട്ടത്. ആദ്യം ബാറ്റു ചെയ്ത ഹൈദരാബാദ് മൂന്നു വിക്കറ്റ് നഷ്ടത്തിൽ 201 റൺസാണു നേടിയത്. മറുപടി ബാറ്റിങ്ങിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 200 റൺസെടുക്കാനേ രാജസ്ഥാനു സാധിച്ചുള്ളൂ. റിയാൻ പരാഗും (49 പന്തിൽ 77), യശസ്വി ജയ്സ്വാളും (40 പന്തിൽ 67) രാജസ്ഥാനു വേണ്ടി അർധ സെഞ്ചറി നേടി.

അവസാന പന്തിൽ ജയിക്കാൻ രണ്ടു റണ്‍സായിരുന്നു റോയൽസിന് ആവശ്യം. റോവ്മൻ പവലിനെ ഭുവനേശ്വർ കുമാർ പുറത്താക്കിയതോടെ ഹൈദരാബാദ് ഒരു റൺ വിജയം സ്വന്തമാക്കി. സീസണിൽ രാജസ്ഥാൻ റോയൽസിന്റെ രണ്ടാമത്തെ മാത്രം തോല്‍വിയാണിത്. 16 പോയിന്റുമായി പട്ടികയിലെ ഒന്നാം സ്ഥാനക്കാരാണ് രാജസ്ഥാൻ റോയൽസ്.

English Summary:

‌Chahal concede 62 runs against Sunrisers Hyderabad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com