ADVERTISEMENT

മ്യൂണിക്ക് ∙ ‘എനിക്കു വലിയ സന്തോഷമൊന്നുമില്ല’– ചാംപ്യൻസ് ലീഗ് സെമിഫൈനൽ ആദ്യപാദത്തിൽ ബയൺ മ്യൂണിക്കിനെതിരെ അവരുടെ മൈതാനത്ത് സമനില നേടിയതിനു ശേഷം റയൽ മഡ്രിഡ് പരിശീലകൻ കാർലോ ആഞ്ചലോട്ടിയുടെ വാക്കുകൾ. ആഞ്ചലോട്ടിക്ക് അങ്ങനെ പറയാം; കാരണം റയൽ ചാംപ്യൻസ് ലീഗ് കളിക്കുന്നത് ജയിക്കാൻ വേണ്ടി മാത്രമാണ്! ബയണിന്റെ മൈതാനമായ അലിയൻസ് അരീനയിൽ ആദ്യ പകുതിയിൽ 1–0നു മുന്നിൽ നിന്ന റയൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ, നാലു മിനിറ്റുകൾക്കുള്ളിൽ വഴങ്ങിയ 2 ഗോളുകളിൽ അപ്രതീക്ഷിതമായി പിന്നിലായി.

കളിയുടെ അവസാനം കിട്ടിയ പെനൽറ്റി ഗോളിൽ സമനില (2–2) നേടിയെടുത്തെങ്കിലും ആഞ്ചലോട്ടിക്കും ആരാധകർക്കും ചെറിയ നിരാശ തന്നെ. 8ന് റയലിന്റെ മൈതാനമായ സാന്തിയാഗോ ബെർണബ്യുവിലാണ് രണ്ടാം പാദം. മറ്റൊരു സെമിയിൽ ഫ്രഞ്ച് ക്ലബ് പിഎസ്ജിയെ 1–0നു തോൽപിച്ച് ബൊറൂസിയ ഡോർട്മുണ്ട് മുൻതൂക്കം നേടി. 36–ാം മിനിറ്റിൽ നിക്ലാസ് ഫുൾക്രൂഗാണ് ഗോൾ നേടിയത്. 7ന് പിഎസ്ജിയുടെ മൈതാനത്താണ് രണ്ടാം പാദം.

2 ഗോളുകളും നേടിയ ബ്രസീലിയൻ താരം വിനീസ്യൂസാണ് റയൽ നിരയിൽ മിന്നിത്തിളങ്ങിയത്. തുടക്കത്തിൽ ആക്രമിച്ചു കയറിയത് ബയൺ ആയിരുന്നെങ്കിലും തങ്ങളുടെ സ്വതസിദ്ധമായ ശൈലിയിൽ ഒരു കൗണ്ടർ അറ്റാക്കിലൂടെ റയൽ ലീഡ് നേടി. 24–ാം മിനിറ്റിൽ മൈതാനമധ്യത്തു നിന്ന് ടോണി ക്രൂസ് നൽകിയ ഒരു ത്രൂപാസ് പിടിച്ചെടുത്ത വിനീസ്യൂസ് ബയൺ ഗോൾകീപ്പർ മാനുവൽ നോയറെ മറികടന്നു.   53–ാം മിനിറ്റിൽ ഉജ്വലമായ ഒരു ഒറ്റയാൾ മുന്നേറ്റത്തിലൂടെ ലിറോയ് സാനെ റയൽ വലയിൽ പന്തെത്തിച്ചു (1–1).

നാലു മിനിറ്റിനകംപെനൽറ്റി ബോക്സിൽ ജമാൽ മുസിയാലയെ ലൂക്കാസ് വാസ്കെസ് വീഴ്ത്തിയതിന് ബയണിനു പെനൽറ്റി. ഹാരി കെയ്ൻ പന്ത് കിക്ക് ചെയ്തതിന്റെ എതിർ ദിശയിലേക്കാണ് റയൽ ഗോൾകീപ്പർ ആന്ദ്രേയ് ലുനിൻ ഡൈവ് ചെയ്തത്. ബയൺ മുന്നിൽ (2–1). മുറിവേറ്റതോടെ തിരിച്ചടിക്കാൻ വെമ്പിയ റയലിന് 83–ാം മിനിറ്റിൽ അവസരം. റോഡ്രിഗോയെ കിം മിൻ ജെയ് വീഴ്ത്തിയതിന് പെനൽറ്റി. വിനീസ്യൂസിന്റെ കിക്ക് വലയിൽ (2–2). 

English Summary:

Real Madrid vs Bayern Munich campions league football match updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com