ADVERTISEMENT

കൊല്‍ക്കത്ത∙ ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിനെ തകര്‍ത്ത് മുംബൈ സിറ്റിക്ക് കിരീടം. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് മുംബൈ സിറ്റിയുടെ വിജയം. ആദ്യ പകുതിയിൽ ലീഡ് നേടിയ ശേഷം മോഹൻ ബഗാൻ മൂന്നു ഗോളുകൾ വഴങ്ങുകയായിരുന്നു. മുംബൈയ്ക്കു വേണ്ടി ഹോർഹെ പെരേര ഡയസ് (53), ബിപിൻ സിങ് (81), ജാക്കൂബ് വോജുസ് (90+7) എന്നിവരാണു ഗോളുകൾ നേടിയത്. 44–ാം മിനിറ്റിൽ ജേസൺ കമ്മിൻസാണ് ബഗാന്റെ ഗോളടിച്ചത്.  

മുംബൈ സിറ്റിയുടെ രണ്ടാം കിരീടമാണിത്. മുൻപ് 2020–21 സീസണിലായിരുന്നു മുംബൈയുടെ ആദ്യ കിരീട നേട്ടം. രണ്ടു തവണ മുംബൈ ലീഗ് ജേതാക്കൾക്കുള്ള ഷീൽഡ് സ്വന്തമാക്കിയിട്ടുണ്ട്. സീസണിലെ ഷീൽഡ് വിജയികളായ മോഹൻ ബഗാൻ നേരത്തേ ഡ്യൂറാൻഡ് കപ്പും വിജയിച്ചിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗ് കിരീടവും നേടി ട്രെബിൾ തികയ്ക്കാനിറങ്ങി കൊൽക്കത്തയ്ക്ക് സ്വന്തം ആരാധകരുടെ മുന്നിൽ‍ അടിപതറുകയായിരുന്നു. തകർത്തു കളിച്ചിട്ടും ആദ്യ പകുതിയിൽ ഗോൾ നേടാനാകാത്തതിന്റെ ക്ഷീണം രണ്ടാം പകുതിയിൽ മുംബൈ തീർത്തു.

ഗോൾ നേട്ടം ആഘോഷിക്കുന്ന മുംബൈ താരം ബിപിൻ സിങ്. Photo: X@MumbaiCityFC
ഗോൾ നേട്ടം ആഘോഷിക്കുന്ന മുംബൈ താരം ബിപിൻ സിങ്. Photo: X@MumbaiCityFC

ആദ്യ ലീഡ് ബഗാന്

ആദ്യ മിനിറ്റു മുതൽ ആവേശം നിറഞ്ഞ മത്സരത്തിനായിരുന്നു കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 13–ാം മിനിറ്റിൽ മത്സരത്തിലെ ആദ്യ അവസരം സൃഷ്ടിച്ചത് ആതിഥേയരായ മോഹൻ ബഗാൻ. അനിരുദ്ധ് ഥാപ്പയെ ലക്ഷ്യമാക്കി അൻവർ അലി നൽകിയ ലോങ് ബോൾ പാസ്, ദിമിത്രിയോസ് പെട്രറ്റോസ് ബോക്സിലേക്കു നൽകിയെങ്കിലും മുംബൈ താരം ടിരി നീക്കം പരാജയപ്പെടുത്തി. 15–ാം മിനിറ്റിൽ മുംബൈയ്ക്കായി ജയേഷ് റാണെ നടത്തിയ നീക്കം കൊൽക്കത്ത താരം യുസ്തെ പരാജയപ്പെടുത്തി.

mumbai-city-1
മുംബൈ താരങ്ങളുടെ ആഘോഷം. Photo: X@MCFC

29–ാം മിനിറ്റിൽ ലഭിച്ച സുവർണാവസരം ലാലിയൻസുവാല ചാങ്തെ പാഴാക്കിയത് മുംബൈയ്ക്കു നിരാശയായി. തൊട്ടടുത്ത മിനിറ്റിൽ ചാങ്തെയുടെ ഫ്രീകിക്ക് ക്രോസ് ബാറിൽ തട്ടിതെറിച്ചു. 39–ാം മിനിറ്റിൽ ചാങ്തെയുടെ മറ്റൊരു നീക്കവും പോസ്റ്റിൽ തട്ടിത്തെറിച്ചു. ആദ്യ പകുതി സമനിലയാകുമെന്നു പ്രതീക്ഷിച്ചിരിക്കെയാണ്, കൊൽക്കത്ത ടീമിന്റെ ഗോളെത്തിയത്. 44–ാം മിനിറ്റിൽ ദിമിത്രിയോസ് പെട്രറ്റോസിന്റെ ഷോട്ട് മുംബൈ ഗോളി ഫുർബ ലചെൻപ തട്ടിയകറ്റി. റീബൗണ്ടിൽ ബോക്സിനകത്തുനിന്ന് പന്തു ലഭിച്ച ജേസൺ കമ്മിൻസ് ഗോളിയുടെ മുകളിലൂടെ ലക്ഷ്യം കണ്ടു. സ്കോർ1–0. ആദ്യ പകുതിയിൽ 66 ശതമാനം പന്തടക്കവുമായി തകർത്തുകളിച്ച മുംബൈ സിറ്റിയുടെ ഷോട്ടുകളൊന്നും ഓൺ ടാർഗെറ്റായിരുന്നില്ല.

രണ്ടാം പകുതിയിൽ മറുപടി

ബഗാന്റെ ഫ്രീകിക്കോടെയാണ് രണ്ടാം പകുതി തുടങ്ങിയത്. പെട്രറ്റോസിന്റെ നീക്കം ടിരി ഹെഡ് ചെയ്ത് അകറ്റി. തൊട്ടുപിന്നാലെ മുംബൈ ക്യാപ്റ്റൻ രാഹുൽ ബേക്കെ നൽകിയ പന്ത് സ്ട്രൈക്കർ ഹോർഹെ ഡയസ് നിയന്ത്രിക്കാനാകാതെ പാഴാക്കി. 53–ാം മിനിറ്റിൽ നൊഗ്വേറയുടെ പാസിൽ പന്തു ലഭിച്ച ഹോർഹെ ‍ഡയസ്, ബഗാൻ താരം മൻവീർ സിങ്ങിനെ മറികടന്ന് ലക്ഷ്യം കണ്ടു. സ്കോർ 1–1. 61–ാം മിനിറ്റിൽ മുംബൈ താരം ജയേഷ് റാണെയും തൊട്ടുപിന്നാലെ ചാങ്തെയും എടുത്ത ഷോട്ടുകൾ ലക്ഷ്യത്തിലെത്തിയില്ല. വീണ്ടും ലീഡെടുക്കുക ലക്ഷ്യമിട്ട് രണ്ടാം പകുതിയിൽ അനിരുദ്ധ് ഥാപ്പയെ പിൻവലിച്ച് ബഗാൻ മലയാളി താരം സഹൽ അബ്ദുൽ സമദിനെ ഇറക്കി. 

diaz-1
മുംബൈയുടെ ആദ്യ ഗോൾ നേടിയ ഹോർഹെ ഡയസ് പെരേര

ഹോർഹെ ഡയസ് രണ്ടാം പകുതിയിൽ പരുക്കേറ്റു പുറത്തായത് മുംബൈയ്ക്കു തിരിച്ചടിയായി. എന്നാൽ 81–ാം മിനിറ്റിൽ മുംബൈ ആദ്യമായി മത്സരത്തിൽ ലീഡെടുത്തു. പന്തിനായുള്ള മുംബൈ, ബഗാൻ താരങ്ങളുടെ പോരാട്ടത്തിനിടെയാണ് ഈ ഗോൾ പിറന്നത്. കൊൽക്കത്ത ബോക്സിൽവച്ച് ചാങ്തെ എടുത്ത ഷോട്ട് ബ്ലോക്ക് ചെയ്തു. പന്തു ലഭിച്ച ജാക്കൂബ് നൽ‍കിയ പാസിൽ ബിപിൻ സിങ്ങിന്റെ നീക്കം. ആദ്യ ശ്രമം പരാജയപ്പെട്ടപ്പോൾ, ഡിഫ്ലക്ഷനിൽ പന്ത് വലയിലെത്തിച്ച് ബിപിൻ. മുംബൈ മുന്നിൽ 2–1.

അധികം വൈകാതെ ബഗാന്റെ ഗോൾ നീക്കമെത്തി. മൻവീറിന്റെ ക്രോസിൽ ആരാ‍ലും മാർക്ക് ചെയ്യാതെ നിൽക്കുകയായിരുന്ന ജേസൺ കമ്മിൻസിന്റെ ശ്രമം. അതിവേഗമെടുത്ത വോളി ലക്ഷ്യം കാണാതെ പോകുന്നു. 88–ാം മിനിറ്റിൽ ബഗാൻ താരം ലിസ്റ്റൻ കൊളാസോയുടെ ഷോട്ട് ഫുർബ ലചെൻപ തട്ടിയകറ്റി. രണ്ടാം പകുതിയിൽ ഒൻപത് മിനിറ്റാണ് അധികസമയമായി അനുവദിച്ചത്. സമനില നേടാനുള്ള മോഹൻ ബഗാന്റെ ശ്രമത്തിനിടെ ആതിഥേയരുടെ ചങ്കു തകർത്ത് മുംബൈയുടെ മൂന്നാം ഗോളെത്തി. ജാക്കൂബിന്റെ പാസിൽനിന്നാണ് ഗോൾ പിറന്ന നീക്കത്തിന്റെ തുടക്കം. ബിപിൻ സിങ്ങിനെ ലക്ഷ്യമാക്കിയുള്ള പാസ് ബഗാൻ പ്രതിരോധ താരം സുഭാശിഷ് ബോസ് തടുത്തു. എന്നാൽ വീണ്ടും പന്തു ലഭിച്ച ജാക്കൂബ് മുംബൈയുടെ മൂന്നാം ഗോൾ സ്വന്തമാക്കി. ഫൈനൽ വിസിൽ മുഴങ്ങിയതോടെ മുംബൈയ്ക്കു കിരീടം.

English Summary:

ISL: Mohun Bagan Super Giants vs Mumbai City FC Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com