ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള; 18 പവലിയനുകളിലായി 51 അതിശയക്കാഴ്ചകള്‍
Mail This Article
ഒരുമാസം നീണ്ടു നില്ക്കുന്ന സയന്‍സിന്റെ ആഘോഷം തോന്നക്കല്‍ സയന്‍സസ് പാര്‍ക്കില്‍ ഇന്നാരംഭിക്കുന്നു. 25 ഏക്കര്‍ വിസ്തൃതിയിൽ 18 പവലിയനുകളിലായി 51 അതിശയക്കാഴ്ചകള്‍ ഒരുങ്ങി. ഓരോ പവലിയനിലും ശാസ്ത്ര അറിവുകളുടെ ദൃശ്യരൂപങ്ങളാണ് സന്ദര്‍ശകരെ കാത്തിരിക്കുന്നത്. ഉള്ളില്‍ നിന്ന് ആസ്വദിക്കാനാകുന്ന പ്രപഞ്ചത്തിന്റെ മാതൃക, യുദ്ധം സൃഷ്ടിയുടെ കെടുതികള്‍, ബഹിരാകാശനിലയത്തില്‍ നിന്നുള്ള ഭൂമിയുടെ കാഴ്ച തുടങ്ങി എആര്‍, വിആര്‍ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ അനുഭവവേദ്യമാകുന്ന അറിവുകളടങ്ങിയ പവലിയനുകളുണ്ട്.
ദിനോസറിന്റെ യഥാര്‍ഥ വലുപ്പത്തിലുള്ള അസ്ഥികൂട മാതൃകയും എച്ച്എംഎസ് ബീഗിള്‍ കപ്പലിന്റെ മാതൃകയും മ്യൂസിയം ഓഫ് ദ മൂണുമൊക്കെ സന്ദര്‍ശകര്‍ക്ക് വിജ്ഞാനവും വിനോദവും നല്‍കുന്നതായിരിക്കും. ബെംഗളൂരു വിശ്വേശ്വരയ്യ മ്യൂസിയത്തിന്റെ സഞ്ചരിക്കുന്ന എക്സിബിഷനായ സീഡ്സ് ഓഫ് കള്‍ചര്‍ അടക്കം കാഴ്ചകള്‍ വേറെയുമുണ്ട്. ലൈഫ് സയന്‍സ് എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള അറിവുകളുടെ ആഘോഷംകൂടിയാകും ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള .
മുഖ്യമന്ത്രി പിണറായി വിജയന് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു. ധനകാര്യ മന്ത്രി കെ.എന്‍.ബാലഗോപാല്‍ അധ്യക്ഷനായ ഉദ്ഘാടനച്ചടങ്ങില്‍ നാസയില്‍ നിന്നുള്ള ശാസ്ത്രജ്ഞ മധുലിക ഗുഹാത്തകുര്‍ത്ത മുഖ്യാതിഥിയായി.
ഫെസ്റ്റിവലിലെ മറ്റൊരു പ്രധാന ആകര്‍ഷണമായ നൈറ്റ് സ്കൈ വാച്ചിങ് ആന്‍ഡ് ടെന്‍ഡിങ് ഈ മാസം 20നാണ് ആരംഭിക്കുക. മൂന്‍കൂട്ടി തീരുമാനിക്കപ്പെട്ട ദിവസങ്ങളില്‍ മാത്രമാണ് നൈറ്റ് സ്കൈവാച്ചിങ് ആന്‍ഡ് ടെന്റിങ് ഉണ്ടാകുക. ഫെസ്റ്റിവലിന്റെ ടിക്കറ്റ് വില്പന ഓണ്‍ലൈനില്‍ പുരോഗമിക്കുകയാണ്. www.gsfk.org എന്ന വെബ്സൈറ്റിലൂടെയാണ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യേണ്ടത്.
ജിഎസ്എഫ്കെ: പ്രദര്‍ശനം ആരംഭിക്കുക 20ന്
ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയിലെ പ്രദര്‍ശനം ഈ മാസം 20നായിരിക്കും ആരംഭിക്കുക. ഫെസ്റ്റിവലിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചു തിങ്കളാഴ്ച(15-01-2024) മുതല്‍ പ്രദര്‍ശനം ആരംഭിക്കാനാണു തീരുമാനിച്ചിരുന്നത്. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ പ്രദര്‍ശനം ആരംഭിക്കുന്നത് ഇരുപതാം തിയതിയിലേക്കു മാറ്റുകയാണെന്ന് സംഘാടക സമിതി ചെയര്മാന് കൂടിയായ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. ഫെസ്റ്റിവല്‍ ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴിയും, 20 മുതല്‍ ഫെസ്റ്റിവല്‍ വേദിയില്‍ സജ്ജീകരിച്ച കൗണ്ടറുകളില്‍നിന്ന് നേരിട്ടും ലഭിക്കും