ADVERTISEMENT

ഗ്രാമവികസന വകുപ്പിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ (വിഇഒ) റാങ്ക് ലിസ്റ്റുകൾ അവസാനിക്കാൻ മാസങ്ങൾ മാത്രം ശേഷിക്കുമ്പോഴും നിയമനത്തിൽ കാര്യമായ പുരോഗതിയില്ലാത്തത് നിരാശാജനകമാണ്. വകുപ്പ് ഏകീകരണത്തെ തുടർന്ന് ഈ തസ്തിക നിർത്തലാക്കിയെങ്കിലും ഇത്തവണത്തെ റാങ്ക് ലിസ്റ്റിൽനിന്നു നിയമനം നടത്താൻ തടസ്സമില്ല. മുൻ റാങ്ക് ലിസ്റ്റിൽ നടന്നതിന്റെ പകുതി നിയമനം പോലും ഇത്തവണ നടന്നിട്ടില്ല.

2021 ഫെബ്രുവരി 16 മുതൽ 2022 ഫെബ്രുവരി 22 വരെ വിവിധ തീയതികളിലാണ് 14 ജില്ലകളിലെയും വിഇഒ റാങ്ക് ലിസ്റ്റുകൾ നിലവിൽ വന്നത്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ റാങ്ക് ലിസ്റ്റുകൾ 3 വർഷ കാലാവധി പൂർത്തിയാക്കി അവസാനിച്ചു. എറണാകുളം, പാലക്കാട്, വയനാട്, കാസർകോട് ഒഴികെ ബാക്കി ജില്ലകളിലെ ലിസ്റ്റും ഈ വർഷം അവസാനിക്കും. തിരുവനന്തപുരം, എറണാകുളം, തൃശൂർ ജില്ലകളിൽ മാത്രമാണ് നിയമന ശുപാർശ 100 കടന്നത്. കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 50 പേർക്കുപോലും നിയമന ശുപാർശ ലഭിച്ചിട്ടില്ല. 14 ജില്ലകളിലുമായി തൊള്ളായിരത്തിൽ താഴെയാണ് ഇതുവരെയുള്ള നിയമന ശുപാർശ.

മുൻ റാങ്ക് ലിസ്റ്റുകളിലെ 1,788 പേർക്കു നിയമന ശുപാർശ ലഭിച്ചിരുന്നു. കോട്ടയം, വയനാട്, കാസർകോട് ഒഴികെ 11 ജില്ലയിലും നൂറിൽക്കൂടുതൽ പേർക്ക് മുൻ ലിസ്റ്റിൽ നിയമനം ലഭിച്ചു. മലപ്പുറം ജില്ലയിൽ കഴിഞ്ഞ തവണ 232 പേർക്കു ശുപാർശ ലഭിച്ചെങ്കിലും ഇത്തവണ 100 പേർക്കുപോലും നിയമനമായിട്ടില്ല.

വകുപ്പ് ഏകീകരണത്തെ തുടർന്ന് ഒഴിവ് കണക്കാക്കുന്നതിലും പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യുന്നതിലുമുള്ള പ്രശ്നങ്ങളാണ് ഈ നിയമന മുരടിപ്പിനു കാരണം. സ്വാഭാവികരീതിയിൽ ഒഴിവു റിപ്പോർട്ട് ചെയ്താൽപോലും 1,500 പേർക്കെങ്കിലും നിയമന ശുപാർശ ലഭിക്കേണ്ടതാണ്. എന്നാൽ, ഒഴിവു റിപ്പോർട്ടിങ് ഈ രീതിയിൽ തുടർന്നാൽ ഇത്തവണ നിയമന ശുപാർശ 1000 പോലും കടക്കില്ല. എൻജെഡി ഒഴിവുകൂടി റിപ്പോർട്ട് ചെയ്യുന്നതുകൊണ്ടാണ് ഇത്രയെങ്കിലുമെത്തിയത്.

നിലവിലുള്ളതും ലിസ്റ്റുകളുടെ കാലാവധിക്കുള്ളിൽ പ്രതീക്ഷിക്കുന്നതുമായ ഒഴിവുകൾ എത്രയും വേഗം പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്യാൻ വകുപ്പ് അധികൃതർ തയാറായില്ലെങ്കിൽ, ഈ തസ്തികയുടെ അവസാന റാങ്ക് ലിസ്റ്റിൽ പ്രതീക്ഷയർപ്പിക്കുന്നവർക്ക് അവസരം നഷ്ടമാകും. 

English Summary:

VEO ranklist Editorial News Updates Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com