ക്ലാസ് ഇടവേളയിലെ കലാസ്പർശം; അരുണിമയുടെയും രുദ്രയുടെയും നൃത്തം പങ്കുവച്ച് മന്ത്രി ശിവൻകുട്ടി
Mail This Article
കൊല്ലം ജില്ലയിലെ ശാസ്താംകോട്ട ശൂരനാട് ജിഎൽപിഎസ് കിടങ്ങയം നോർത്ത് സ്കൂളിലെ മിടുക്കിക്കുട്ടികളാണ് അരുണിമയും രുദ്രാ മനുവും. ഉച്ച സമയത്തെ ഇടവേളകളിൽ ചിലപ്പോഴൊക്കെ ഒരുമിച്ചു നൃത്തം ചെയ്യാറുണ്ട്. അതിനായി പാട്ടു വച്ചു കൊടുക്കാൻ അധ്യാപകരെ സമീപിക്കും. ആവശ്യപ്പെടാറുണ്ട്. അധ്യാപകൻ സൂരജിന്റെ സമീപമാണ് ഇത്തവണയും ആവശ്യവുമായി എത്തിയത്. 1998 ൽ പുറത്തിറങ്ങിയ ജീൻസ് എന്ന സിനിമയിലെ ‘കണ്ണോട് കാൺപതെല്ലാം തലൈവാ’എന്ന ഗാനത്തിന് ആയിരുന്നു അരുണിമയും രുദ്രയും ചുവടു വച്ചത്. നൃത്തം പകർത്തിയ അധ്യാപകൻ അത് സ്കൂളിന്റെ ഫെയ്സ്ബുക് പേജിൽ പങ്കുവയ്ക്കുകയായിരുന്നു.
ഈ വിഡിയോയ്ക്ക് നല്ല റീച്ച് ലഭിച്ചതോടെ ‘അധ്യാപകക്കൂട്ടം’ എന്ന ഫെയ്സ്ബുക് ഗ്രൂപ്പിന്റെ അഡ്മിന് അയച്ചു കൊടുക്കുകയും അദ്ദേഹം ഗ്രൂപ്പിൽ വിഡിയോ പങ്കു വയ്ക്കുകയുമായിരുന്നു. രണ്ടരലക്ഷം വ്യൂ ആയിരുന്നു ഈ വിഡിയോയ്ക്ക് ലഭിച്ചത്. പിന്നീടാണ് വിദ്യാഭ്യാസമന്ത്രിയുടെ സമൂഹ മാധ്യമപേജിൽ ഈ വിഡിയോ എത്തിയത്.
ഭാവിയിലേക്കുള്ള ‘പാസ്പോർട്ട്’ ആണ് വിദ്യാഭ്യാസം. കുഞ്ഞിനെ അറിവും വിവേകവും ഉള്ളയാളായി വളർത്താൻ വിദ്യാഭ്യാസത്തിന് കഴിയും. പഠനമേഖലയിൽ മാത്രമല്ല പാഠ്യേതര മേഖലകളിലും കുഞ്ഞുങ്ങൾ തിളങ്ങണമെന്ന് ആഗ്രഹിക്കുന്നവരാണ് മിക്ക മാതാപിതാക്കളും. പാഠ്യേതര മേഖലകളിൽ കഴിവുകളുള്ള കുട്ടികളെ കണ്ടെത്താൻ കലോത്സവങ്ങളും കായികമേളകളും സാഹിത്യസമാജങ്ങളും ശാസ്ത്രമേളകളും സ്കൂളുകളിൽ നടത്താറുണ്ട്. നിരവധി മിടുക്കരാണ് ഓരോ മേള കഴിയുമ്പോഴും പ്രതിഭ തെളിയിക്കുന്നത്.
അത്തരം മിടുക്കരെ അധ്യാപകരും സമൂഹ മാധ്യമങ്ങളിലൂടെ പൊതുസമൂഹത്തിന് പരിചയപ്പെടുത്താറുണ്ട്. അത്തരത്തിൽ ഒരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി തന്റെ ഫെയ്സ്ബുക് പേജിൽ വിഡിയോ പങ്കുവച്ചതോടെ രുദ്രയുടെയും അരുണിമയുടെയും നൃത്തം കൂടുതൽ ആളുകളിലേക്ക് എത്തുകയാണ്. അരുണിമയുടെയും രുദ്രയുടെയും നൃത്തം സൂപ്പറായിട്ടുണ്ടെന്നാണ് സോഷ്യൽ മീഡിയയിൽ നൃത്തം കണ്ടവർ പറയുന്നത്.