ADVERTISEMENT

കൂരാച്ചുണ്ട് ∙ വനം വകുപ്പിന്റെ കക്കയം ഇക്കോ ടൂറിസം സെന്റർ പ്രവേശന ഫീസ് ടൂറിസ്റ്റ് കേന്ദ്രത്തിൽ സന്ദർശകർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താതെ വർധിപ്പിച്ച നടപടി പിൻവലിക്കണമെന്ന് ആവശ്യം ശക്തമാകുന്നു. ഡാം സൈറ്റ് റോഡിൽ 8ാം കിലോമീറ്ററിൽ പൊതുമരാമത്ത് റോഡരികിലെ ടിക്കറ്റ് കൗണ്ടറിൽ പ്രവേശന ഫീസ് നൽകുന്നവർക്ക് മാത്രമേ ഡാം റോഡിൽ തുടർന്നു യാത്ര ചെയ്യാനാകൂ. ഇക്കോ ടൂറിസം സെന്ററിൽ മുതിർന്നവരുടെ പ്രവേശന ഫീസ് 40 രൂപയിൽ നിന്ന് 50 രൂപയായും കുട്ടികളുടെ നിരക്ക് 20 രൂപയിൽ നിന്നു 30 രൂപയായുമാണ് വർധിപ്പിച്ചത്. ജില്ലാ ഫോറസ്റ്റ് ഡവലപ്മെന്റ് ഏജൻസിയുടെ തീരുമാന പ്രകാരമാണ് ടൂറിസ്റ്റ് കേന്ദ്രം 111 ദിവസത്തിനു ശേഷം തുറന്ന ശനിയാഴ്ച മുതൽ ടിക്കറ്റ് ചാർജ് വർധന നിലവിൽ വന്നത്.

കക്കയം മലബാർ വന്യജീവി സങ്കേതത്തിന്റെ ഭാഗമായതിനാൽ മറ്റ് ഇക്കോ ടൂറിസം സെന്ററിൽ ഉള്ളതിനെക്കാൾ 10 രൂപ അധികം സാങ്ച്വറി ഫീസായും ഈടാക്കുന്നുണ്ട്. കക്കയം മലബാർ വന്യജീവി സങ്കേതമായി പ്രഖ്യാപിച്ച് അന്തിമ വിജ്ഞാപനം ഇറങ്ങുന്നതിനു മുൻപ് വനം വകുപ്പ് ഏകപക്ഷീയമായി സാങ്ച്വറി ഫീസ് ഈടാക്കുന്നതായും പരാതി ഉയർന്നു. കക്കയത്തെ കെഎസ്ഇബി ഹൈഡൽ ടൂറിസം സെന്റർ സഞ്ചാരികളിൽ നിന്ന് 20 രൂപയാണ് പ്രവേശന ഫീസ് ഈടാക്കുന്നത്. സംസ്ഥാനത്തെ മറ്റ് ഹൈഡൽ ടൂറിസം സെന്ററുകളിൽ ടിക്കറ്റ് നിരക്ക് 40 രൂപയാണ്. ഇതേ രീതിയിൽ ഇക്കോ ടൂറിസം സെന്ററുകളിലെ പ്രവേശന ഫീസ് പകുതിയായി കുറയ്ക്കണമെന്നാണ് ആവശ്യം. വനം, ഹൈഡൽ ടൂറിസം വകുപ്പുകൾ ഏകീകരിച്ച് ഡാം സൈറ്റ് മേഖലയിൽ ഒരു ടിക്കറ്റ് നൽകണമെന്നും ആവശ്യം ഉയരുന്നുണ്ട്. പൊതുമരാമത്ത് റോഡരികിലെ കൗണ്ടറിൽ നിന്നുമാണ് വനം വകുപ്പ് ഇപ്പോൾ ടിക്കറ്റ് നൽകുന്നത്. ഉരക്കുഴി സന്ദർശിക്കുന്നവർക്ക് മാത്രം ഇക്കോ ടൂറിസത്തിന്റെ ടിക്കറ്റ് ഈടാക്കണമെന്ന് വർഷങ്ങളായി ആവശ്യം ഉന്നയിക്കുന്നുണ്ടെങ്കിലും നടപ്പായില്ല.

കക്കയം ഉരക്കുഴി മേഖലയിൽ ഗൈഡുമാർക്കും, ടൂറിസ്റ്റുകൾക്കും ഇരിക്കാനായി സ്ഥാപിച്ചിരിക്കുന്ന ടാർപോളിൻ കെട്ടിയ ഷെഡ്
കക്കയം ഉരക്കുഴി മേഖലയിൽ ഗൈഡുമാർക്കും, ടൂറിസ്റ്റുകൾക്കും ഇരിക്കാനായി സ്ഥാപിച്ചിരിക്കുന്ന ടാർപോളിൻ കെട്ടിയ ഷെഡ്

ഉരക്കുഴി മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ല : സഞ്ചാരികൾക്ക് ദുരിതം
കൂരാച്ചുണ്ട് ∙ വനം വകുപ്പിന്റെ ഇക്കോ ടൂറിസം സെന്ററിന്റെ ഭാഗമായ ഉരക്കുഴി മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താത്തതു ടൂറിസ്റ്റുകൾക്ക് ദുരിതമാകുന്നു. ഡാം സൈറ്റിൽ നിന്നും 2.5 കിലോമീറ്റർ ദൂരത്തിലുള്ള ഉരക്കുഴിയിൽ ടൂറിസ്റ്റുകൾക്ക് ഇരിപ്പിടമോ ശുചിമുറി സൗകര്യങ്ങളോ ഇല്ല. പുഴയിൽ കുളിക്കുന്നവർക്ക് ഡ്രസിങ് റൂം നിർമിക്കാത്തതും പ്രശ്നമാണ്. മൊബൈൽ റേഞ്ച് ഇല്ലാത്തതിനാൽ ഗൈഡുകൾക്ക് വോക്കി ടോക്കി നൽകാത്തതും ദുരിതമായി. വനം വകുപ്പിനു ഉരക്കുഴി ഭാഗത്ത് സ്ഥിരം വാഹനം ഇല്ലാത്തത് അടിയന്തര സാഹചര്യങ്ങളിൽ പ്രശ്നമാകുന്നുണ്ട്. ഗൈഡുമാരും ടൂറിസ്റ്റുകളും ടാർപോളിൻ വലിച്ചു കെട്ടിയ ഷെഡിലാണ് കഴിയുന്നത്. 14വർഷം മുൻപ് ഉരക്കുഴി വെള്ളച്ചാട്ടം ടൂറിസ്റ്റുകൾക്ക് നേരിട്ടു കാണുന്നതിനു നിർമിച്ച തൂക്കുപാലം കഴിഞ്ഞ വർഷത്തോളമായി ഉപയോഗ ശൂന്യമാണ്. ഇക്കോ ടൂറിസം സെന്ററിൽ സഞ്ചാരികളുടെ പ്രധാന കാഴ്ചയായ ഉരക്കുഴി വെള്ളച്ചാട്ടം കാണാൻ കഴിയാതെയാണു ടൂറിസ്റ്റുകൾ മടങ്ങുന്നത്. പുതിയ തൂക്കുപാലം നിർമിക്കാൻ വനം വകുപ്പ് ഫണ്ട് അനുവദിക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്.

സർക്കാർ പ്രശ്നത്തിൽ ഇടപെടുന്നില്ലെന്ന് പരാതി
കരാച്ചുണ്ട് ∙ കക്കയം വിനോദ സഞ്ചാര കേന്ദ്രത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ സർക്കാർ ഇടപെടുന്നില്ലെന്നു പരാതി. വനം, കെഎസ്ഇബി വകുപ്പുകൾ ടൂറിസ്റ്റുകളിൽ നിന്നു രണ്ട് പ്രവേശന ഫീസ് വാങ്ങുന്നതു സംബന്ധിച്ച് രണ്ട് വകുപ്പുകളുമായി ചർച്ച നടത്താൻ എംഎൽഎ ശ്രമിക്കുന്നില്ലെന്നും ആക്ഷേപം ഉണ്ട്. 2018ൽ കക്കയം വനസംരക്ഷണ സമിതി പിരിച്ചു വിട്ടതോടെ അഡ്മിനിസ്ട്രേറ്റീവ് ഭരണമാണ്. സർക്കാർ അടിയന്തരമായി ഇടപെട്ട് വനസംരക്ഷണ സമിതി പ്രവർത്തനം പുനഃസ്ഥാപിക്കണമെന്നാണ് ആവശ്യം.

പൊതുജനങ്ങളോടുള്ള വെല്ലുവിളി: യൂത്ത് കോൺഗ്രസ്
കൂരാച്ചുണ്ട് ∙ കക്കയം ഇക്കോ ടൂറിസ്റ്റ് കേന്ദ്രത്തിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാതെ ജില്ലാ ഫോറസ്റ്റ് ഡവലപ്മെന്റ് ഏജൻസിയുടെ തീരുമാനത്തെത്തുടർന്ന് പ്രവേശന ടിക്കറ്റ് നിരക്ക് വർധിപ്പിച്ചത് പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി യോഗം ആരോപിച്ചു. ടിക്കറ്റ് നിരക്ക് വർധിപ്പിച്ച നടപടി പിൻവലിച്ചില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കാൻ തീരുമാനിച്ചു. പ്രസിഡന്റ് ജോസ്ബിൻ കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. വിഷ്ണു തണ്ടോറ, സുബിൻ കൊച്ചുവീട്ടിൽ, ജെറിൻ മറ്റത്തിൽ, ജിസോ മാത്യു, രാഹുൽ രാഘവൻ, അജ്മൽ ചാലിടം, ജസ്റ്റിൻ കാരക്കട, നിപിൻ ഐക്കുളമ്പിൽ, നിഖിൽ വെളിയത്ത് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com