രക്ഷിതാക്കളുമായുള്ള സാമ്പത്തിക ഇടപാട്: 15 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി
Mail This Article
കതിരൂർ∙ രക്ഷിതാക്കളുമായുള്ള സാമ്പത്തിക ഇടപാടിന്റെ പേരിൽ കോട്ടയംപൊയിലിൽ നിന്ന് 15 വയസ്സുകാരനെ ക്വട്ടേഷൻ സംഘം ബൈക്കിൽ തട്ടിക്കൊണ്ടുപോയി. പൊലീസിന്റെ ജാഗ്രതയെ തുടർന്നു മണിക്കൂറുകൾക്കുള്ളിൽ കുട്ടിയെ കണ്ടെത്തി, ക്വട്ടേഷൻ സംഘത്തെ അറസ്റ്റ് ചെയ്തു. ബംഗാൾ സ്വദേശിനിയുടെ മകനെയാണ് താമസസ്ഥലത്ത് നിന്നു കഴിഞ്ഞ ദിവസം വൈകിട്ട് തട്ടിക്കൊണ്ടുപോയത്. പിന്നീട് തലശ്ശേരി പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് കുട്ടിയെ പൊലീസ് കണ്ടെത്തി.
കുട്ടിയുടെ അമ്മയുടെ രണ്ടാം ഭർത്താവുമായുള്ള സാമ്പത്തിക തർക്കമാണ് തട്ടിക്കൊണ്ടു പോകലിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു. ബംഗാൾ സ്വദേശിയായ ലത്തീഫാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ക്വട്ടേഷൻ കൊടുത്തതെന്നാണ് പൊലീസ് നിഗമനം. ലത്തീഫ് ഉൾപ്പെടെ 6 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചാലിൽ മട്ടാമ്പ്രം ഭാഗത്തെ അജ്മൽ, സിനാൻ, റഫാത്ത്, അഫ്രീദ്, ഷാമിൽ എന്നിവരാണ് പിടിയിലായ മറ്റുള്ളവർ. തട്ടിക്കൊണ്ടുപോകലിന്റെ സൂത്രധാരൻ ലത്തീഫ് ആണെന്ന് പൊലീസ് പറഞ്ഞു. ലത്തീഫ് കുട്ടിയുടെ അമ്മയുടെ രണ്ടാം ഭർത്താവിന് നൽകിയ പണം തിരിച്ചു ചോദിച്ചു കിട്ടാതായപ്പോഴാണ് തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തതെന്നാണ് വിവരം. ബംഗാൾ സ്വദേശിനിയും രണ്ടാം ഭർത്താവും മകനും നേരത്തെ തലശ്ശേരിയിലായിരുന്നു താമസം. പിന്നീട് യുവതിയും മകനും കോട്ടയംപൊയിലിലേക്ക് താമസം മാറ്റുകയായിരുന്നു.