രജനീകാന്തും ലാലും മമ്മൂട്ടിയുമെല്ലാം ഗോപാലന്റെ ‘തങ്കക്കുട’ങ്ങൾ; സത്യൻ ചോദിച്ചു, എന്റെ കൂടെ പോരുന്നോ?
Mail This Article
പഴയ വടക്കന്‍പാട്ട് സിനിമകളുടെ കാലത്തോളം പഴക്കമുണ്ട് പാലക്കാട്ടുകാരന് പി.ഗോപാലനും സിനിമയും തമ്മിലുള്ള ബന്ധത്തിന്. സിനിമാ ലോകത്ത് ഗോപാലന്റെ വേഷമെന്തായിരുന്നെന്നു ചോദിച്ചാല്‍ സഹായി, മസാജര്‍, അണിയറ പ്രവര്ത്തകന്, നടന് എന്നിങ്ങനെ ഒരു ഓള്‍റൗണ്ടര്‍ എന്നു പറയാം. പക്ഷേ, ഇത്രയൊക്കെ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും ഗോപാലന് പ്രശസ്തനല്ല, സിനിമയുടെ അരികുചേര്‍ന്നു സിനിമയ്ക്കൊപ്പം ജീവിതം ഉന്തിനീക്കിയ വെറും സാധാരണക്കാരന് മാത്രം. അതേസമയം, രജനീകാന്തിനും മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊക്കെ ഗോപാലന് സുപരിചിതനാണ്. ഇവരുടെയൊക്കെ വീടുകളില്‍ നേരിട്ടു കയറിച്ചെല്ലാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടെന്നു ഗോപാലന് പറയുന്നു. ബഡായിയാണെന്നു കരുതരുത്. പൊങ്ങച്ചം എന്ന വാക്ക് ഗോപാലനു ‘പൊക്കച്ച’മാണ്. അതായത്, ഗോപാലൻ പൊക്കച്ചം പറയാറില്ല. പറയാനാണെങ്കിൽ ആറരപ്പതിറ്റാണ്ടു കാലം സിനിമാ ലോകത്തെ ചുറ്റിപ്പറ്റി ജീവിച്ച ഗോപാലനു പറഞ്ഞുതീർക്കാൻ കഴിയാത്തത്ര അനുഭവങ്ങളും ഓർമകളുമുണ്ട്.