ADVERTISEMENT

വടകര∙ കാണാതാകുന്ന യുവാക്കളെ ഒഴിഞ്ഞ സ്ഥലങ്ങളിൽ മരിച്ചനിലയിൽ കണ്ടെത്തുകയും സമീപത്തായി സിറിഞ്ചടക്കം കണ്ടെടുക്കുന്നതും വർധിച്ചുവരുന്നത് വടകരയിലും പരിസരങ്ങളിലും ആശങ്കയേറ്റുന്നു. ഒന്നര മാസത്തിനിടെ നാല് യുവാക്കളെയാണ് ഇത്തരത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പൊലീസിനെയും ആന്റി നർക്കോട്ടിക് സെല്ലിനെയും നോക്കുകുത്തിയാക്കിയാണ് വടകരയിൽ ലഹരിമരുന്ന് മാഫിയ സംഘങ്ങളുെട വിളയാട്ടം. ഉപയോഗവും വിൽപനയും വ്യാപകമാണെന്നതിന്റെ തെളിവാണ് 20 ദിവസത്തിനിടെ മൂന്നു യുവാക്കൾ അമിത ലഹരിമരുന്ന് ഉപയോഗത്തെത്തുടർന്ന് മരിച്ചത്. ചൊവ്വാഴ്ച രാത്രിയിൽ ഓട്ടോറിക്ഷയിൽ മരിച്ചനിലയിൽ കണ്ടെത്തിയ ഷാനിഫാണ് വടകരയിൽ ലഹരിക്കടിപ്പെട്ട് മരിച്ച അവസാനത്തെ ആൾ.

വടകര പുതിയാപ്പിൽ വാടകയ്ക്ക് താമസിക്കുന്ന കണ്ണൂർ ആറളം സ്വദേശിയായ ഷാനിഫ് നിസി എന്ന ഇരുപത്തിയേഴുകാരനെയാണ് സ്വന്തം ഓട്ടോറിക്ഷയിൽ മരിച്ചനിലയിൽ ചൊവ്വാഴ്ച രാത്രി പതിനൊന്നുമണിയോടെ കണ്ടെത്തിയത്. ഷാനിഫിനെ കാണാനില്ലെന്ന് ചൊവ്വാഴ്ച ഉച്ചയോടെ ഭാര്യ വടകര പൊലീസിൽ പരാതി നൽകിയിരുന്നു. മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഷാനിഫിനെ കണ്ടെത്തിയത്. വടകര ജെടി റോഡിലെ പെട്രോൾ പമ്പിന് സമീപത്ത് ഓട്ടോയിലെ പിൻസീറ്റിൽ മൂക്കിൽനിന്നു രക്തം വാർന്ന നിലയിലായിരുന്നു ഷാനിഫിന്റെ മൃതദേഹം. സമീപത്തുനിന്ന് ഒഴിഞ്ഞ മദ്യക്കുപ്പിയും സിറിഞ്ചും കണ്ടെത്തി. പതിവായി ലഹരിമരുന്ന് ഉപയോഗിക്കുന്ന ശീലം ഷാനിഫിനുണ്ടായിരുന്നെന്ന് ഭാര്യ പൊലീസിന് മൊഴി നൽകി. അമിതമായി ലഹരി ഉപയോഗിച്ചാൽ ഷാനിഫിന് ബോധമില്ലാതാകാറുണ്ടെന്നും ഭാര്യ മൊഴി നൽകി. ഷാനിഫിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പൊലീസ്.

ഏപ്രിൽ 11ന് രാവിലെയാണ് മകനും സുഹൃത്തും രക്തത്തിൽ കുളിച്ച് മരിച്ചുകിടക്കുന്ന കാഴ്ച ഒരമ്മയ്ക്ക് കാണേണ്ടി വന്നത്. ഓർക്കാട്ടേരി കാളിയത്ത് ശങ്കരന്റെ മകൻ രൺദീപ് (30), കുന്നുമ്മക്കര തോട്ടോളി ബാബുവിന്റെ മകൻ അക്ഷയ് (26) എന്നിവരാണ് അമിതമായി ലഹരിവസ്തു ഉപയോഗിച്ചതിനെത്തുടർന്ന് മരിച്ചത്. രാത്രി മുതൽ കാണാതായ അക്ഷയ്‌യെ അന്വേഷിച്ചിറങ്ങിയ അമ്മ ഷീബയാണ് കുനികുളങ്ങര ടവറിനു സമീപത്തെ തോട്ടത്തിൽ യുവാക്കൾ മരിച്ചു കിടക്കുന്നത് കണ്ടത്. ഇവരുടെ കൂടെയുണ്ടായിരുന്ന ശ്രീരാഗും അബോധാവസ്ഥയിലായിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായി. മൃതദേഹത്തിന് സമീപത്തുനിന്നും എട്ടോളം സിറിഞ്ചുകളാണ് കണ്ടെത്തിയത്. മാർച്ച് 20ന് കൊയിലാണ്ടി സ്റ്റേഡിയത്തിൽ അണേലക്കടവ് സ്വദേശി അമൽ സൂര്യയെ (25) മരിച്ച നിലയിൽ കണ്ടെത്തി. അമലിന്റെ മൃതദേഹത്തിന് സമീപത്തുനിന്നും സിറിഞ്ചുകൾ കണ്ടെത്തി. ഒന്നര മാസത്തിനിടെ നാല് പേരാണ് അമിതമായി ലഹരിമരുന്ന് ഉപയോഗിച്ചതിനെത്തുടർന്ന് മരിച്ചത്.

ഏറാമല, ഒഞ്ചിയം പഞ്ചായത്തുകളിലായി മുൻപ് നടന്ന നാല് മരണങ്ങൾ ലഹരി ഉപയോഗത്തെത്തുടർന്നാണെന്നാണ് വിവരം. കഴിഞ്ഞ ഡിസംബറിൽ ആദിയൂർ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ 2 പേർ മരിച്ച സംഭവം ലഹരിയുമായി ബന്ധപ്പെട്ടാണെന്നാണ് സൂചന. ഏറാമല കുന്നുമ്മക്കരയിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിനുശേഷം നടത്തിയ അന്വേഷണത്തിൽ ഒരാൾ പിടിയിലായിരുന്നു. എടോത്ത് മീത്തൽ വിജീഷിനെയാണ് (33) അറസ്റ്റ് ചെ്തത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മറ്റൊരു യുവാവ് മരിച്ച സംഭവം പുറത്തറിയുന്നത്. 2023 സെപ്റ്റംബർ 13ന് വടകര താഴെ അങ്ങാടി വലിയ വളപ്പ് കരകെട്ടിയ ചെറിയാണ്ടി ഫാസിൽ (39) മരിച്ചതും ലഹരി ഉപയോഗത്തെത്തുടർന്നാണെന്ന് തെളിഞ്ഞു.

എന്നാൽ വിജീഷിനു ശേഷം ലഹരിമരുന്ന് ഉപയോഗിച്ചുള്ള മരണവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തില്ലെന്ന് എടച്ചേരി പൊലീസ് അറിയിച്ചു. ലഹരി ഇടപാട് നടത്തുന്നെന്ന സംശയിക്കുന്ന ചിലർ നിരീക്ഷണത്തിലാണെന്നും എടച്ചേരി പൊലീസ് സിഐ പറഞ്ഞു. ലഹരിമരുന്ന് ഉപയോഗം നിയന്ത്രിക്കാൻ പ്രത്യേകം ഡ്രൈവുകൾ നടത്തുന്നുണ്ടെന്ന് വടകര പൊലീസ് അറിയിച്ചു. ലഹരിക്കേസിൽ അറസ്റ്റിലാകുന്നവർ പുറത്തിറങ്ങിയാൽ വീണ്ടും ഇതേ പ്രവർത്തിയിൽ ഏർപ്പെടുകയാണെന്നും പൊലീസ് പറഞ്ഞു. അഞ്ച് മാസത്തിനിടെ എട്ടു യുവാക്കളാണ് വടകര മേഖലയിൽ അമിതമായി ലഹരി ഉപയോഗിച്ച് മരിച്ചത്. ഇവരിൽ മിക്കവരുടെയും സമീപത്തു നിന്നും സിറിഞ്ചും കണ്ടെത്തി. അതിമാരക ലഹരിമരുന്നിന് യുവാക്കൾ കൂട്ടത്തോടെ അടിമയാകുന്നതിൽ കടുത്ത ആശങ്കയിലാണ് നാട്ടുകാർ.

English Summary:

Youths died due to over use of durugs at Vatakara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com